ആർടിഒ ടെസ്റ്റ് ഗ്രൗണ്ടിൽ വിജിലൻസ് റെയ്ഡ്; ഏജന്റ് മതിൽ ചാടി ഓടി രക്ഷപ്പെട്ടു
Mail This Article
തളിപ്പറമ്പ് ∙ ആർടിഒ ടെസ്റ്റ് ഗ്രൗണ്ടിൽ റെയ്ഡിനെത്തിയ വിജിലൻസ് സംഘത്തെ കണ്ട് ഏജന്റ് മതിൽ ചാടി ഓടി രക്ഷപ്പെട്ടു. ടെസ്റ്റ് ഗ്രൗണ്ടിൽ എംവിഐയുടെ സാന്നിധ്യത്തിൽ നടത്തേണ്ടിയിരുന്ന വാഹനങ്ങളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് പരിശോധന എഎംവിഐയുടെ നേതൃത്വത്തിൽ നടത്തുന്നതായി കണ്ടതിനെ തുടർന്ന് എഎംവിഐ റിയാസിനും ഓടി രക്ഷപ്പെട്ട ഏജന്റിനും എതിരെ നടപടിയെടുക്കാൻ വിജിലൻസ് ഡയറക്ടർക്ക് കണ്ണൂർ വിജിലൻസ് ഡിവൈഎസ്പി ബാബു പെരിങ്ങേത്ത് റിപ്പോർട്ട് നൽകും.
കാഞ്ഞിരങ്ങാട് ആർടിഒ ടെസ്റ്റ് ഗ്രൗണ്ടിൽ കഴിഞ്ഞ ദിവസം വൈകിട്ടാണ് ഡിവൈഎസ്പി ബാബു പെരിങ്ങേത്ത്, ഇൻസ്പെക്ടർ സുനിൽ കുമാർ എന്നിവരുടെ നേതൃത്വത്തിൽ പരിശോധനയ്ക്കായി വിജിലൻസ് സംഘം എത്തിയത്. ഈ സമയത്താണ് മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ മുറിയിൽ ഏജന്റായ ഒരാളെ കണ്ടത്.
വിജിലൻസ് സംഘത്തെ കണ്ടതോടെ ചെരിപ്പ് പോലും ഉപേക്ഷിച്ച് ഇയാൾ ഗ്രൗണ്ടിന്റെ മതിലും ഇതിനു ശേഷമുള്ള മറ്റൊരു മതിലും എടുത്തു ചാടി കാട്ടിലൂടെ ഓടി രക്ഷപ്പെടുകയായിരുന്നുവത്രെ. ഇയാളെ തിരിച്ചറിഞ്ഞതായി വിജിലൻസ് അധികൃതർ പറഞ്ഞു. വാഹനങ്ങളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് പരിശോധന നടക്കുമ്പോൾ എംവിഐ സ്ഥലത്തുണ്ടാകണമെന്നാണു നിയമം. എന്നാൽ പരിശോധന ദിവസം ജോ.ആർടിഒ അവധിയിലും എംവിഐ കോടതി ഡ്യൂട്ടിയിലുമായിരുന്നു. ഈ സാഹചര്യത്തിലാണ് എഎംവിഐ റിയാസിന്റെ നേതൃത്വത്തിൽ പരിശോധന നടക്കുന്നതായി കണ്ടത്.
ഇദ്ദേഹത്തെ കുറിച്ചു വ്യാപകമായ പരാതി ലഭിച്ചതിനെ തുടർന്ന് ഒരാഴ്ച മുൻപ് വിജിലൻസ് ഡിവൈഎസ്പി ഓഫിസിൽ വിളിച്ചു വരുത്തി താക്കീത് ചെയ്തിരുന്നു. ഉദ്യോഗസ്ഥർ ജനങ്ങളോടു മോശമായി പെരുമാറുന്നതായും വിജിലൻസിനു പരാതി ലഭിച്ചിരുന്നു. ഇതേ തുടർന്നാണ് എഎംവിഐക്കും ഏജന്റിനും എതിരെ വിജിലൻസ് ഡയറക്ടർക്ക് റിപ്പോർട്ട് നൽകുന്നത്. വിജിലൻസ് എഎസ്ഐ നിജീഷ്, സീനിയർ സിപിഒമാരായ എ.വി.രാജേഷ്, ഷനൽ, സജിത്ത്, ഇ.കെ.രാജേഷ്, നികേഷ് എന്നിവരും പരിശോധന സംഘത്തിൽ ഉണ്ടായിരുന്നു.