മട്ടന്നൂർ നാളെ പോളിങ് ബൂത്തിലേക്ക്; കേരളം ഉറ്റു നോക്കുന്ന തിരഞ്ഞെടുപ്പ്
Mail This Article
മട്ടന്നൂർ∙നാടിളക്കി നടത്തിയ പ്രചാരണത്തിന് കലാശക്കൊട്ട്. മട്ടന്നൂർ നാളെ ബൂത്തിലേക്ക്. രാവിലെ 7മുതൽ വൈകിട്ട് 6 വരെയാണു പോളിങ്. 35 പോളിങ് സ്റ്റേഷനുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. എല്ലായിടത്തും വെബ് കാസ്റ്റിങ് സംവിധാനമുണ്ട്. ആകെ വോട്ടർമാർ 38811. വോട്ടെണ്ണൽ 22ന് മട്ടന്നൂർ ഹയർസെക്കൻഡറി സ്കൂളിൽ. പുതിയ ഭരണ സമിതി സെപ്റ്റംബർ 11ന് അധികാരമേൽക്കും. വോട്ടു ചെയ്യുന്നതിന് തിരിച്ചറിയൽ രേഖകളായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ തിരിച്ചറിയൽ കാർഡ്, പാസ്പോർട്ട്,
ഡ്രൈവിങ് ലൈസൻസ്, പാൻ കാർഡ്, ആധാർ കാർഡ്, ഫോട്ടോ പതിച്ചുള്ള എസ്എസ്എൽസി ബുക്ക്, ദേശസാൽകൃത ബാങ്ക് ആറുമാസത്തിനു മുൻപു വരെ നൽകിയിട്ടുള്ള ഫോട്ടോ പതിച്ച പാസ്ബുക്ക്, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ നൽകിയ തിരിച്ചറിയൽ കാർഡ് എന്നിവ ഉപയോഗിക്കാമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ എ.ഷാജഹാൻ അറിയിച്ചു. വോട്ടിങ് മെഷീനുകളും തിരഞ്ഞെടുപ്പ് സാമഗ്രികളും ഇന്ന് ഉച്ചയോടെ അതത് ബൂത്തുകളിൽ എത്തിക്കും.
ഇതുവരെ ഇടതിനൊപ്പം
കഴിഞ്ഞ 5 തിരഞ്ഞെടുപ്പുകളിലും എൽഡിഎഫ് ആണു മട്ടന്നൂരിൽ ജയിച്ചത്. 28 വാർഡുകളുണ്ടായിരുന്നപ്പോൾ ആദ്യ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് മുന്നേറ്റമുണ്ടാക്കി. രണ്ടു വട്ടം സിപിഎമ്മിലെ കെ.ടി.ചന്ദ്രൻ ചെയർമാനായി. 2007ൽ 31 വാർഡുകളായി ഉയർത്തിയപ്പോൾ സീനാ ഇസ്മായിൽ അധ്യക്ഷയായി. 2012ലെ തിരഞ്ഞെടുപ്പിൽ വാർഡുകൾ 34 ആയി വർധിക്കുകയും കെ.ഭാസ്കരൻ ചെയർമാനാകുകയും ചെയ്തു.
കഴിഞ്ഞ തവണ 35 വാർഡുകളായി വർധിക്കുകയും അനിതാ വേണു നഗരസഭാ അധ്യക്ഷയാകുകയും ചെയ്തു. ഇത്തവണ വാർഡുകളുടെ എണ്ണത്തിൽ മാറ്റമില്ല. 18 സീറ്റ് വനിതാ സംവരണവും ഒന്ന് പട്ടിക ജാതി സംവരണവുമാണ്. 30ാം വാർഡായ പാലോട്ടുപള്ളിയാണ് പട്ടിക ജാതി സംവരണം.
വികസന മുന്നേറ്റം ഉയർത്തി എൽഡിഎഫ്
തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ മട്ടന്നൂരിന്റെ വികസനവും സംസ്ഥാന സർക്കാരിന്റെ ഭരണ നേട്ടവും ഉയർത്തിക്കാട്ടിയാണ് എൽഡിഎഫ് പരിപാടികൾ നടത്തിയത്. കഴിഞ്ഞ 5 വർഷം കൊണ്ട് 500 കോടി രൂപയുടെ വികസനം സർക്കാർ സഹായത്തോടെ നടപ്പാക്കിയെന്ന് അവകാശപ്പെട്ടു. വാർഡ് തോറും റാലികൾ, കുടുംബ യോഗങ്ങൾ, കലാജാഥ എന്നിവ സംഘടിപ്പിച്ചു. വികസന മുരടിപ്പ് പറഞ്ഞ് യുഡിഎഫ്
25 വർഷം തുടർച്ചയായി നഗരസഭ എൽഡിഎഫ് ഭരിച്ചപ്പോൾ വികസന മുരടിപ്പ് മാത്രമേ ഉണ്ടായുള്ളുവെന്നാണ് യുഡിഎഫ് പ്രചാരണം. സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച പദ്ധതികൾ നഗരസഭയുടേതാണെന്നു തെറ്റിദ്ധരിപ്പിച്ച് വൻ വികസനം ഉണ്ടാക്കിയെന്ന് അവകാശപ്പെടുകയാണ് എൽഡിഎഫ് ചെയ്യുന്നതെന്നും യുഡിഎഫ് പ്രചാരണം നടത്തി. കുടുംബ യോഗങ്ങൾ, പൊതുയോഗങ്ങൾ എന്നിവ സംഘടിപ്പിച്ചു.
കേന്ദ്ര പദ്ധതികളുമായി ബിജെപി
കേന്ദ്ര സർക്കാർ നടപ്പാക്കിക്കൊണ്ടിരിക്കുന്ന ജന ക്ഷേമ പദ്ധതികൾ ചൂണ്ടിക്കാട്ടിയാണ് ബിജെപിയുടെ പ്രചാരണം. പ്രധാന കേന്ദ്രങ്ങളിൽ പൊതു യോഗവും കുടുംബ യോഗങ്ങളുമായിരുന്നു പ്രധാന പ്രചാരണ പ്രവർത്തനം.
കേരളം ഉറ്റു നോക്കുന്ന തിരഞ്ഞെടുപ്പ്
മറ്റു തദ്ദേശ സ്ഥാപനങ്ങളിലെല്ലാം തിരഞ്ഞെടുപ്പ് കഴിഞ്ഞ് ഒന്നര വർഷം പിന്നിടുമ്പോഴാണ് മട്ടന്നൂർ പോളിങ്ങിനു പുറപ്പെടുന്നത്. രാഷ്ട്രീയ കേരളം ശ്രദ്ധയോടെ വീക്ഷിക്കുന്ന ഒറ്റപ്പെട്ട തിരഞ്ഞെടുപ്പാണിത്. മട്ടന്നൂർ പഞ്ചായത്തിനെ നഗരസഭയാക്കിയതുമായി ബന്ധപ്പെട്ട തർക്കങ്ങളും കേസുകളുമാണ്, മട്ടന്നൂർ നഗരസഭാ തിരഞ്ഞെടുപ്പ് സംസ്ഥാനത്തെ തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പുകളുടെ കൂടെ നടക്കാത്തതിനു കാരണം.