ശ്രീകൃഷ്ണ ജയന്തിയിൽ നാട് വർണാഭം, മയിൽപ്പീലിച്ചന്തത്തിൽ അമ്പാടി മുറ്റങ്ങൾ
Mail This Article
കണ്ണൂർ∙ മണ്ണും മനവും നിറച്ച് വീഥികളിൽ ശോഭായാത്ര. ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് നാടും നഗരവും ശോഭായാത്രകളാൽ നിറഞ്ഞു. ഉണ്ണിക്കണ്ണൻമാർ നിറഞ്ഞ നിരത്തുകളിൽ ഗോപികാ നൃത്തങ്ങളും വർണ പൊലിമയ്ക്കു മാറ്റുകൂട്ടി. ബാലഗോകുലം നേതൃത്വത്തിൽ ജില്ലയിൽ 500 ശോഭായാത്രകളാണ് വീഥികളിലെത്തിയത്. കണ്ണൂർ നഗരത്തിലെ ശോഭായാത്ര ശ്രീകൃഷ്ണ വിഗ്രഹത്തിൽ മാല ചാർത്തി അഴീക്കോട് ശാന്തി മഠത്തിലെ സ്വാമി ആത്മ ചൈതന്യ ഉദ്ഘാടനം ചെയ്തു.
എസ്എൻ പാർക്കിനു സമീപം തുടങ്ങി മാർക്കറ്റ് റോഡ്– ബാങ്ക് റോഡ്– പ്ലാസ–റെയിൽവേ സ്റ്റേഷൻ–മുനീശ്വരൻ കോവിൽ– പഴയ ബസ് സ്റ്റാൻഡ് വഴി തെക്കീബസാർ കാമാക്ഷിയമ്മൻ കോവിൽ പരിസരത്ത് സമാപിച്ചു. ശ്രീകൃഷ്ണ വേഷധാരികളായ 500 കുരുന്നുകൾ ശോഭായാത്രയിൽ അണിനിരന്നു. ശ്രീകൃഷ്ണന്റെ ജൻമം മുതൽ സ്വർഗാരോഹണം വരെയുള്ള സംഭവങ്ങളെ ആസ്പദമാക്കി നിശ്ചല ദൃശ്യങ്ങളും അവതരണങ്ങളും ശോഭായാത്രയിൽ ഉണ്ടായി.
തളിപ്പറമ്പ് തൃച്ചംബരം ശ്രീകൃഷ്ണക്ഷേത്രം, ചിറക്കൽ കടലായി ശ്രീകൃഷ്ണക്ഷേത്രം, പള്ളിക്കുന്ന് കാനത്തൂർ മഹാവിഷ്ണു ക്ഷേത്രം, തോട്ടട ആദികടലായി ശ്രീകൃഷ്ണക്ഷേത്രം, എടക്കാട് മഹാവിഷ്ണു ക്ഷേത്രം, മുഴപ്പാല മാമ്പ വിളയാറോട്ട് ശ്രീകൃഷ്ണക്ഷേത്രം, പെരളശേരി നാരോത്ത് ശ്രീകൃഷ്ണക്ഷേത്രം, ആഡൂർ കീർത്തി മംഗലം വസുദേവ ക്ഷേത്രം, ചാല കുനുത്തല മഹാവിഷ്ണു ക്ഷേത്രം എന്നിവിടങ്ങളിൽ വിപുലമായ ചടങ്ങുകളോടെ ശ്രീകൃഷ്ണ ജയന്തി ആഘോഷം നടന്നു.
ക്ഷേത്രങ്ങളിൽ പുലർച്ചെ തന്നെ ഭക്തജന തിരക്ക് അനുഭവപ്പെട്ടു. അലവിൽ ഷിർദി സായി ബാബ മന്ദിറിൽ സായിദളം കുട്ടികളുടെ കൃഷ്ണനാമ സങ്കീർത്തനം, ഉറിയടി, ഗോപൂജ തുടങ്ങിയവയും നടന്നു. ചിൻമയ മിഷൻ നേതൃത്വത്തിൽ ചിൻമയ ബാലഭവനിൽ നടന്ന ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിൽ ശ്രീകൃഷ്ണ അഷ്ഠോത്തര ശതാർച്ചന, ആരതി, ഭജന, ഉറിയടി എന്നിവയുണ്ടായി.