ADVERTISEMENT

കണ്ണൂർ ∙ ‘വെളുക്കാൻ തേച്ചത് പാണ്ടായി’ എന്ന പോലെയാണ് സിഎൻജി(കംപ്രസ്‌ഡ്‌ നാച്ചുറൽ ഗ്യാസ്‌– ദ്രവീകൃത പ്രകൃതി വാതകം) ഓട്ടോത്തൊഴിലാളികളുടെ ഇപ്പോഴത്തെ അവസ്ഥ. സിഎൻജിയുടെ വിലയിലെ വർധനയാണു തിരിച്ചടിയായത്. പെട്രോൾ– ഡീസൽ വില വർധനയിൽ പിടിച്ചു നിൽക്കാനാകാതെ വന്നതോടെയാണു പലരും സിഎൻജിയിലേക്കു മാറിയത്. 3 വർഷം മുൻപ് സിഎൻജിക്ക് കിലോയ്ക്ക് 55 രൂപയുണ്ടായത് അടുത്ത ദിവസം വരെ 90 രൂപയായിരുന്നു.

ആദ്യമായി ഇന്നലെ സിഎൻജി വില കുറഞ്ഞ് കിലോയ്ക്ക് 83.90 രൂപയായെങ്കിലും കാര്യമായ മെച്ചം ഉണ്ടായിട്ടില്ല. ഡീസൽ വിലയാകട്ടെ 90ഉം പിന്നിട്ടു നാളേറെയായി. ഡീസൽ വിലയ്ക്ക് സമാനമായി സിഎൻജി വിലയും കൂടിയതോടെ, ഇന്ധനവിലയിലെ മെച്ചം പ്രതീക്ഷിച്ച് സിഎൻജിയിലേക്കു മാറിയ ഓട്ടോ തൊഴിലാളികൾക്ക് കിട്ടിയത് എട്ടിന്റെ പണി. 

ഒരു വർഷത്തിനിടെ വില വർധന 60 ശതമാനം

കഴിഞ്ഞ 3 വർഷത്തിനിടെയാണു ജില്ലയിൽ സിഎൻജി ഓട്ടോറിക്ഷകൾ യഥേഷ്ടമായി നിരത്തിലിറങ്ങാൻ തുടങ്ങിയത്. ജില്ലയിൽ 400ലേറെ സിഎൻജി ഓട്ടോറിക്ഷകളുണ്ട്. ഡീസൽ ഓട്ടോറിക്ഷയ്ക്ക് 3 ലക്ഷം രൂപ വരുമ്പോൾ, മൂന്നര ലക്ഷം രൂപയാണു സിഎൻജി ഓട്ടോറിക്ഷയ്ക്ക് വില. 4 കിലോയാണ്‌ ഒരു ഓട്ടോറിക്ഷയുടെ ടാങ്ക്‌ കപ്പാസിറ്റി. ഒരു കിലോ സിഎൻജി കൊണ്ട് 30 കിലോമീറ്റർ ഓടാനാകും.

പലരും കടമെടുത്തും സ്വർണം പണയം വച്ചുമാണ് സിഎൻജി ഓട്ടോറിക്ഷ വാങ്ങിയത്. ആദ്യഘട്ടത്തിൽ സിഎൻജി കിട്ടാത്ത പ്രതിസന്ധിയായിരുന്നെങ്കിൽ ഇപ്പോഴതു നീങ്ങി. ഇതിനിടെ സിഎൻജിയുടെ വില വർധിച്ചു തുടങ്ങി. ഒരു വർഷം കൊണ്ട് 60 ശതമാനം വരെ സിഎൻജിയുടെ വില കൂടിയതായി തൊഴിലാളികൾ പറയുന്നു. 5 വർഷം കൊണ്ട് സിഎൻജി വിലയിൽ 94 ശതമാനം വർധനവാണുണ്ടായത്.

2017ൽ 46 രൂപയായിരുന്നു സിഎൻജി കിലോയ്ക്കുണ്ടായിരുന്നത്. 3 വർഷം മുൻപ് ഡീസലും സിഎൻജിയും തമ്മിൽ 35 രൂപയുടെ വ്യത്യാസം ഉണ്ടായിരുന്നിടത്ത് ഇന്നിപ്പോൾ വിലയിലെ വ്യത്യാസം കഷ്ടിച്ച് 7 രൂപ മാത്രമായി. സിഎൻജിയുടെ വിലക്കുറവായിരുന്നു സിഎൻജി ഓട്ടോറിക്ഷയിലേക്ക് മാറാൻ തൊഴിലാളികളെ പ്രേരിപ്പിച്ചിരുന്നത്.

സർവീസിനായി നെട്ടോട്ടം

സർവീസ് സെന്ററുകളുടെ അഭാവമാണു മറ്റൊരു തിരിച്ചടി. സിഎൻജി ഓട്ടോറിക്ഷകൾക്ക് സംസ്ഥാനത്ത് സർവീസ് സെന്റർ പരിമിതമാണെന്ന് ഓട്ടോറിക്ഷാ തൊഴിലാളികൾ പറയുന്നു. വൻതുക നൽകി ഇതര സംസ്ഥാനത്തു കൊണ്ടു പോയി സർവീസ് നടത്തേണ്ടി വരും. 3 വർഷം കൂടുമ്പോൾ സിഎൻജി ടാങ്ക് പരിശോധന നടത്തി അനുമതി പത്രം വാങ്ങണം.

എങ്കിൽ മാത്രമേ ഓട്ടോറിക്ഷയ്ക്കു നിരത്തിലിറങ്ങാൻ അനുവാദമുള്ളൂ. ഇതിനുള്ള സൗകര്യവും നാട്ടിലില്ല. സർവീസ് സെന്ററുകൾ യഥേഷ്ടമുണ്ടെന്ന വാഗ്ദാനം നൽകിയാണു കമ്പനികൾ തങ്ങളെ സിഎൻജി വാങ്ങാൻ പ്രേരിപ്പിച്ചതെന്നും ഓട്ടോ തൊഴിലാളികൾ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com