മട്ടന്നൂരിൽ ജനവിധി ഇന്ന്, ബൂത്തുകൾ ഒരുങ്ങി; വോട്ടെണ്ണൽ 22ന്
Mail This Article
മട്ടന്നൂർ ∙ നഗരസഭയുടെ ആറാമത് ഭരണ സമിതിയിലേക്കുള്ള തിരഞ്ഞെടുപ്പ് ഇന്നു നടക്കും. 35 വാർഡുകൾക്കായി 35 പോളിങ് ബൂത്തുകളുണ്ട്. ബൂത്തുകളെല്ലാം ഒരുങ്ങി. രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണ് പോളിങ്. 111 സ്ഥാനാർഥികളാണു മത്സരത്തിനുള്ളത്. എൽഡിഎഫ്, യുഡിഎഫ്, ബിജെപി എന്നിവയുടെ 35 വീതവും എസ്ഡിപിഐയുടെ നാലും 2 കക്ഷിരഹിതരും മത്സരിക്കുന്നു. 35 വാർഡു കളുള്ളതിൽ 18 എണ്ണം വനിതാ സംവരണവും ഒന്ന് പട്ടിജാതി സംവരണവുമാണ്.
ആകെ 38811 വോട്ടർമാരുണ്ട്. എൽഡിഎഫിൽ സിപിഎം 29, സിപിഐ, ഐഎൻഎൽ, ജനതാദൾ എസ് എന്നിവ ഒന്നു വീതം, എൽഡിഎഫ് സ്വതന്ത്രർ 3 എന്നിങ്ങനെയും യുഡിഎഫിൽ കോൺഗ്രസ് 25, മുസ്‌ലിം ലീഗ് 8, ആർഎസ്പി, സിഎംപി ഒന്നു വീതവുമാണ് സ്ഥാനാർഥികൾ. നിലവിൽ എൽഡിഎഫിന് 28 സീറ്റും യുഡിഎഫിന് 7 സീറ്റുമാണുള്ളത്. തുടർച്ചയായി എൽഡിഎഫ് ഭരണമാണ്.
എല്ലാ ബൂത്തിലും വെബ് കാസ്റ്റിങ്ങും വിഡിയോ ചിത്രീകരണവും നടത്തും. പൊലീസ് റിപ്പോർട്ട് പ്രകാരം 11 പ്രശ്ന ബാധിത ബൂത്തുകളുണ്ട്. ഇവിടങ്ങളിൽ പ്രത്യേക സുരക്ഷ ഏർപ്പെടുത്തും. 22ന് രാവിനെ 10ന് മട്ടന്നൂർ ഹയർ സെക്കൻഡറി സ്കൂളിലാണ് വോട്ടെണ്ണൽ. ഒരു മണിക്കൂറിനകം ഫലം അറിയാനാകും. രണ്ടു കൗണ്ടിങ് ഹാളുകൾ സജ്ജമാക്കിയിട്ടുണ്ട്. പുതിയ കൗൺസിലർമാരുടെ സത്യപ്രതിജ്ഞ സെപ്റ്റംബർ 11ന് നടത്തും.
600 പൊലീസുകാരെ നിയോഗിച്ചു
നഗരസഭാ തിരഞ്ഞെടുപ്പ് സമാധാനപരമായി നടത്തുന്നതിന് 600 പൊലീസുകാരെ നിയോഗിച്ചു. എസിപി പ്രദീപ് കണ്ണിപ്പൊയിലിന്റെ നേതൃത്വത്തിൽ ഇൻസ്പെക്ടർമാരായ എം.കൃഷ്ണൻ, സത്യരാജ്, സജിത്ത് എന്നിവർക്കാണ് ചുമതല. 16 എസ്ഐമാരും ഉണ്ട്. പ്രശ്ന ബാധിത ബൂത്തുകളായി കണക്കാക്കിയ 11 സ്ഥലങ്ങളിൽ പൊലീസ് പിക്കറ്റ് പോസ്റ്റ് ഉണ്ടാകും.
5 പൊലീസുകാരെ നിയോഗിച്ചിട്ടുണ്ട്. മറ്റുള്ള ഓരോ ബൂത്തിലും 4 പൊലീസുകാരുണ്ടാകും. സ്ട്രൈക്കിങ് ഫോഴ്സ് 5 സ്ക്വാഡ് ക്യാംപ് ചെയ്തു സംഘർഷമുണ്ടാകുന്ന സ്ഥലത്തേക്ക് എത്തും. 2 പൊലീസുകാർ വീതമുള്ള 16 ബൈക്ക് പട്രോൾ, ഗ്രൂപ്പ് പട്രോൾ എന്നിവയും ഉണ്ടാകും. നഗരസഭാ പരിധിക്കു പുറത്തു നിന്നുള്ള ആളുകൾ അനുമതി ഇല്ലാതെ തിരഞ്ഞെടുപ്പ് കാര്യങ്ങൾക്കു പ്രവേശിക്കാൻ പാടില്ല.