തളിപ്പറമ്പിൽ ലോറികൾ റോഡിനു കുറുകെ നിർത്തിച്ച് താക്കോലുമായി കടന്നു
Mail This Article
തളിപ്പറമ്പ്∙ കരിമ്പത്തിന് സമീപം ചരക്കിറക്കാൻ വന്ന ഇതര സംസ്ഥാന ലോറികൾ ഹർത്താൽ അനുകൂലികൾ ഡ്രൈവർമാരെ ഭീഷണി പ്പെടുത്തി സംസ്ഥാനപാതയ്ക്ക് കുറുകെ നിർത്തിച്ച് വാഹനങ്ങളുടെ താക്കോലുമായി കടന്നു. സ്ഥലത്തെത്തിയ പൊലീസ് സാങ്കേതിക വിദഗ്ധരെ വരുത്തി താക്കോൽ ഇല്ലാതെ വാഹനങ്ങൾ സ്റ്റാർട്ടാക്കിയെങ്കിലും ഇന്ധന ടാങ്കിന്റെ താക്കോൽ ഇല്ലാത്തതിനാൽ ലോറി ജീവനക്കാർ ക്ക് തിരിച്ച് പോകാൻ സാധിക്കാത്ത അവസ്ഥയിലായി.
ഒടുവിൽ കടയുടമ പോപ്പുലർ ഫ്രണ്ട് നേതാക്കളുമായി ബന്ധപ്പെട്ട ശേഷം വൈകിട്ടോടെ താക്കോൽ തിരിച്ച് കിട്ടിയ ശേഷമാണ് ഇവർക്ക് പോകാനായത്. ഇന്നലെ 11.30 ഓടെയാണ് കരിമ്പം ഇടിസിക്ക് സമീപത്തുള്ള സ്ഥാപനത്തിലേക്ക് ഡിണ്ടിഗലിൽ നിന്ന് ഉപ്പുമായി എത്തിയ കണ്ടെയ്നർ ലോറിയും കർണാടക ഹുൻസൂറിൽ നിന്ന് ഏത്തക്കായയുമായി എത്തി തിരിച്ച് പോവുകയായിരുന്ന മിനി ലോറിയുമാണ് ബൈക്കിലെത്തിയ 4 പേർ ചേർന്ന് തടഞ്ഞത്. കണ്ടെയ്നർ ലോറി സ്ഥാപനത്തിന്റെ മുൻപിൽ നിർത്തിയ ഉടനെ സ്ഥലത്തെത്തിയ യുവാക്കൾ
കല്ല് കാണിച്ച് ലോറിയുടെ ഗ്ലാസ് എറിഞ്ഞ് തകർക്കുമെന്ന് ഡ്രൈവർ ഡിണ്ടിഗൽ സ്വദേശിയായ കാർത്തികിനെ ഭീഷണിപ്പെടുത്തിയ ശേഷം സംസ്ഥാന പാതയ്ക്ക് കുറുകെ നിർത്തിക്കുകയായിരുന്നു. ഈ സമയം മാർക്കറ്റിൽ ഏത്തക്കായ ഇറക്കിയ ശേഷം തിരിച്ച് പോവുകയായിരുന്ന ഹുൻസൂർ സ്വദേശികളുടെ മിനി ലോറിയും റോഡിൽ നിർത്തിച്ചു. വിവരമറിഞ്ഞ് തളിപ്പറമ്പ് ഡിവൈഎസ്പി എം.പി.വിനോദിന്റെയും ഇൻസ്പെക്ടർ എ.വി.ദിനേശൻ, എസ്ഐ ദിനേശൻ കോടോത്ത് എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തു മ്പോഴേക്കും 2 ലോറികളുടെയും താക്കോലുമായി യുവാക്കൾ രക്ഷപ്പെട്ടു.
മിനി ലോറി റോഡിൽ നിന്ന് തള്ളി മാറ്റിയെങ്കിലും കണ്ടെയ്നർ ലോറി മാറ്റാൻ സാധിക്കാത്ത അവസ്ഥയായിരുന്നു. ഇത് മാറ്റാൻ ക്രെയിനും ലഭിക്കാത്തതിനെ തുടർന്നാണ് പൊലീസിന്റെ നേതൃത്വത്തിൽ സാങ്കേതിക വിദഗ്ധരെ വിളിച്ച് വരുത്തിയത്. ഓടി രക്ഷപ്പെട്ടവർക്കായി സമീപ പ്രദേശങ്ങളിൽ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. കണ്ണൂർ നഗരത്തിലും കാൽടെക്സിനു സമീപം പ്രതിഷേധക്കാർ ലോറി തടഞ്ഞ് താക്കോലുമായി കടന്നുകളഞ്ഞു. പൊലീസ് എത്തിയാണ് വാഹനം മാറ്റിയത്.