കാട്ടുപന്നിയുടെ ആക്രമണം: 2 പേർക്ക് പരുക്ക്
Mail This Article
മുഴപ്പിലങ്ങാട്∙ കാട്ടുപന്നിയുടെ ആക്രമണത്തിൽ മുഴപ്പിലങ്ങാട് 2 പേർക്ക് പരുക്കേറ്റു. റെയിൽവേ ട്രാക്കിന് സമീപത്തെ വീടുകൾക്കിടയിലൂടെ കാട്ടു പന്നി ഓടുന്നതാണ് ആദ്യം പരിസരവാസികളുടെ ശ്രദ്ധയിൽ പെട്ടത്. ഓടുന്നതിനിടയിൽ ഒരു വീട്ടമ്മയെ കുത്തി പരുക്കേൽപിച്ചു. ഇവിടെ ക്വാർട്ടേഴ്സിൽ താമസിക്കുന്ന ഷൈലജയ്ക്കാണ് പരുക്കേറ്റത്. ഇവരെ തലശ്ശേരി സഹകരണ ആശുപത്രിയിലും തുടർന്ന് പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. പന്നി റോഡിനു കുറുകേ പായുന്നതിനിടയിൽ വീണ് പരുക്കേറ്റ സ്കൂട്ടർ യാത്രക്കാരൻ മുഴപ്പിലങ്ങാട്ടെ രജീഷ് ബാബു(33) വിനെ ചാലയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് മംഗളൂരുവിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ഇതിനിടെ എഫ്സിഐ ഗോഡൗണിലേക്ക് ഓടിക്കയറിയ പന്നി അവിടെയും പരിഭ്രാന്തി സൃഷ്ടിച്ചു. നാട്ടുകാരും പഞ്ചായത്ത് അധികൃതരും വിവരം അറിയിച്ചതിനെ തുടർന്ന് തളിപ്പറമ്പ് റേഞ്ച് പരിധിയിലെ വനം വകുപ്പ് അധികൃതർ രാത്രി വൈകി തോക്കുമായി എത്തിയിട്ടുണ്ട്. എന്നാൽ ഏക്കർ കണക്കിന് സ്ഥലമുള്ള ഗോഡൗണിന്റെ ഉള്ളിലും വളപ്പിലും പന്നിയെ തിരഞ്ഞെങ്കിലും കണ്ടെത്താനായിട്ടില്ല. പടക്കം പൊട്ടിച്ച് ശബ്ദമുണ്ടാക്കിയെങ്കിലും ഗോഡൗണിൽ നിന്ന് പന്നി പുറത്തിറങ്ങിയിട്ടില്ല. വനം വകുപ്പ് അധികൃതർ രാത്രി വൈകിയും തിരച്ചിൽ തുടർന്നു. മുഴപ്പിലങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് കെ.സജിത, വൈസ് പ്രസിഡന്റ് കെവി.വിജേഷ്, വില്ലേജ് ഓഫിസർ സജീഷ് എന്നിവരും കണ്ണൂരിൽ നിന്ന് പൊലീസിന്റെ ഫ്ലയിങ് സ്ക്വാഡും സ്ഥലത്തെത്തി. അതിനിടെ നടാൽ മാളികപറമ്പ് ഭാഗത്ത് നിന്നാണ് പന്നികൾ എത്തിയതെന്നും മാളികപറമ്പിൽ മുൻപ് കാട്ടുപന്നിക്കുട്ടികളെ കണ്ടതായും അഭ്യൂഹം ഉണ്ട്.