കണ്ണൂരിൽ പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ സ്ഥാപനങ്ങളിൽ പൊലീസ് റെയ്ഡ്
Mail This Article
കണ്ണൂർ ∙ പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ ജില്ലയിലെ വ്യാപാര സ്ഥാപനങ്ങളിൽ പരക്കെ പൊലീസ് പരിശോധന. താണയിലെ ഹൈപ്പർ മാർക്കറ്റിൽ നിന്നു ലാപ്ടോപ്പും കംപ്യൂട്ടറും മൊബൈൽ ഫോണും ഫയലുകളും കസ്റ്റഡിയിലെടുത്തു. സംഘടനയുടെ സാമ്പത്തിക സ്രോതസ്സ് കണ്ടെത്താനാണു പരിശോധനയെന്നാണു വിവരം.ഒരേ സമയം ജില്ലകളിലെ വിവിധ സ്റ്റേഷൻ പരിധികളിലെ 10 സ്ഥാപനങ്ങളിൽ ഇന്നലെ വൈകിട്ട് 5ന് ആണ് പരിശോധന തുടങ്ങിയത്. കണ്ണൂർ ടൗൺ, സിറ്റി, വളപട്ടണം, മട്ടന്നൂർ, ചക്കരക്കൽ, ഉളിയിൽ പൊലീസ് സ്റ്റേഷൻ പരിധികളിലും പരിശോധനയുണ്ടായി. ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
ലഭിച്ച രേഖകൾ പരിശോധിച്ചശേഷം തുടർനടപടി സ്വീകരിക്കുമെന്ന് സിറ്റി പൊലീസ് കമ്മിഷണർ ആർ.ഇളങ്കോ പറഞ്ഞു.ഹർത്താൽ അക്രമവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ സ്ഥാപനങ്ങളിലും പരിശോധനയുണ്ടായി. ഹർത്താൽ ദിനത്തിൽ പെട്രോൾ ബോംബുകൾ വ്യാപകമായി ഉപയോഗിക്കപ്പെട്ടതിന്റെ പിന്നിൽ ഉന്നത ഗൂഢാലോചനയുണ്ടെന്ന നിഗമനത്തിലാണു പൊലീസ്.ലാപ്ടോപ് കസ്റ്റഡിയിലെടുത്ത താണയിലെ സ്ഥാപനം ഒന്നിലധികം പേർ ചേർന്നു നടത്തുന്നതാണ്. ഇതിൽ ചിലർ പോപ്പുലർ ഫ്രണ്ടിനു സാമ്പത്തിക സഹായം ചെയ്യുന്നതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയതെന്നാണു പൊലീസ് കേന്ദ്രങ്ങൾ പറയുന്നത്.