ഒരു മാസത്തിനു ശേഷം സുമേഷിന്റെ മടക്കം കണ്ണീരിൽ പൊതിഞ്ഞ്
Mail This Article
മയ്യിൽ∙ റായ്പുരിൽ വാഹനാപകടത്തിൽ ജീവൻ നഷ്ടപ്പെട്ട കണ്ണാടിപ്പറമ്പ് സ്വദേശി സുമേഷ് ഏറ്റവുമൊടുവിൽ നാട്ടിൽ വന്നത് ഒരു മാസം മുൻപ്. ഡൽഹി എയിംസ് ആശുപത്രിയിലായിരുന്ന സുമേഷ്, അസി. നഴ്സിങ് സൂപ്രണ്ടായി സ്ഥാനക്കയറ്റം ലഭിച്ചതിനെ തുടർന്നാണു റായ്പുരി ലെത്തിയത്.
കൊയിലി ആശുപത്രി നഴ്സിങ് സ്കൂളിൽ നിന്നാണു നഴ്സിങ് പഠിച്ചത്. സുമേഷ് അടങ്ങിയ സംഘം ഇന്നലെ പുലർച്ചെ രണ്ടര യോടെയാണു റായ്പുരിൽ നിന്നു യാത്ര തുടങ്ങിയതെന്ന്, രക്ഷാപ്രവർത്തനങ്ങളിൽ സജീവമായ ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ ഛത്തീസ്ഗഡ് പ്രസിഡന്റ് വിനോദ് പിള്ള പറഞ്ഞു.
‘ഏഴരയോടെ, എയിംസിൽ നിന്നാണ് എന്നെ അപകട വിവരം അറിയിച്ചത്. തുടർന്ന്, സ്ഥലം എംഎൽഎക്കും പൊലീസിനും വിവരം കൈമാറി. അപ്പോഴേക്കും അവർ സംഭവ സ്ഥലത്തെത്തിയിരുന്നു. അടിയന്തര വൈദ്യസഹായവും നൽകി. പക്ഷേ, സുമേഷ് സംഭവ സ്ഥലത്തു വച്ചു തന്നെ മരിച്ചിരുന്നു.’ വിനോദ് പിള്ള പറഞ്ഞു.