ഒഴിയാതെ തെരുവുനായ് ഭീതി; ഇന്നലെ കടിയേറ്റത് 25 പേർക്ക്
Mail This Article
കണ്ണൂർ∙ ജില്ലയിൽ ഇന്നലെ 25 പേർ കൂടി നായ്ക്കളുടെ കടിയേറ്റതിനെ തുടർന്നു ചികിത്സ തേടി. ഈ മാസം ഇതുവരെ 814 പേർക്കാണ് ജില്ലയിൽ നായ്ക്കളുടെ കടിയേറ്റത്. തെരുവുനായ്ക്കൾക്ക് തെരുവിൽത്തന്നെ വാക്സിനേഷൻ നടത്താനുള്ള ജില്ലാ പഞ്ചായത്തിന്റെ വാക്സിനേഷൻ യജ്ഞം ഇന്നലെ നടന്നില്ല.
മൃഗസ്നേഹികൾ പടിയൂരിലെ എബിസി കേന്ദ്രത്തിലെ ഡോഗ് ക്യാച്ചേഴ്സിനായുള്ള ഇന്റർവ്യൂവിൽ പങ്കെടുക്കാൻ പോയതിനാലാണ് ഇന്നലെ വാക്സിനേഷൻ തടസ്സപ്പെട്ടത്. ഇരിക്കൂർ മേഖലയിൽ ഇന്നു വാക്സിനേഷൻ തുടരും. കഴിഞ്ഞ 14 ന് ആരംഭിച്ച പദ്ധതിയിലൂടെ ജില്ലയിൽ ഇതുവരെ 122 തെരുവുനായ്ക്കൾക്കു പേവിഷപ്രതിരോധ വാക്സീൻ നൽകി.
പടിയൂരിലെ എബിസി കേന്ദ്രം 4നു തുറക്കും
പടിയൂരിൽ നിർമാണം പൂർത്തിയായ, സംസ്ഥാനത്തെ തന്നെ ഏറ്റവും മികച്ച അനിമൽ ബർത്ത് കൺട്രോൾ (എബിസി) കേന്ദ്രം 4 ന് മന്ത്രി എം.ബി.രാജേഷ് ഉദ്ഘാടനം ചെയ്യും. കെ.കെ.ശൈലജ എംഎൽഎ അധ്യക്ഷയാകും. 2 ഓപ്പറേഷൻ തിയറ്ററുകളും 100 നായ്ക്കൂടുകളും ഡോക്ടർമാർക്കായി പ്രത്യേക മുറിയുമുള്ള കേന്ദ്രമാണ് ഒരുങ്ങുന്നത്. പടിയൂർ പഞ്ചായത്തിലെ കല്യാട് മേഖലയിൽ 50 സെന്റ് സ്ഥലത്താണ് കേന്ദ്രം.
പടിയൂർ പഞ്ചായത്ത് നൽകിയ സ്ഥലത്തു ജില്ലാ പഞ്ചായത്തിന്റെ 63 ലക്ഷം രൂപ ഉപയോഗിച്ചാണ് അത്യാധുനിക വന്ധ്യംകരണ കേന്ദ്രം നിർമിച്ചത്. 100 കൂടുകൾ വരുന്നതോടെ കൂടുതൽ നായ്ക്കളെ ഒരേ സമയം വന്ധ്യംകരണ ശസ്ത്രക്രിയ നടത്താനാകും. വന്ധ്യംകരണത്തിനു ശേഷം വാക്സിനേഷൻ കൂടി നൽകിയാണ് നായ്ക്കളെ പുറത്തുവിടുന്നത്.