മാറിയത് പേര് മാത്രം; ആവശ്യത്തിന് ഡോക്ടർമാരില്ലാതെ ഒടുവള്ളിത്തട്ട് ആരോഗ്യകേന്ദ്രം
Mail This Article
ഒടുവള്ളിത്തട്ട് ∙ പ്രാഥമികാരോഗ്യകേന്ദ്രത്തിൽ (പിഎച്ച്സി) നിന്ന് വർഷങ്ങൾക്കു മുൻപ് സാമൂഹികാരോഗ്യ കേന്ദ്രമായി (സിഎച്ച്സി) ഉയർത്തിയ ഒടുവള്ളിത്തട്ട് ആരോഗ്യകേന്ദ്രം ഇന്നും പിഎച്ച്സിയുടെ അവസ്ഥയിൽ തുടരുന്നു. 50 ഓളം കിടക്ക സൗകര്യമുള്ള ആശുപത്രിയാ ണെങ്കിലും കിടത്തിച്ചികിത്സ പേരിനു മാത്രം. ഇതിനിടെ ഈ ആരോഗ്യകേന്ദ്രത്തെ താലൂക്ക് ആശുപത്രിയുടെ നിലവാരത്തിൽ ഉയർത്തണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. തളിപ്പറമ്പ് താലൂക്ക് ആശുപത്രി ജനറൽ ആശുപത്രിയായി ഉയർത്തുന്നത് സർക്കാർ പരിഗണിക്കു മ്പോഴാണ് ഈ ആവശ്യം ശക്തമായത്.
ഒടുവള്ളിത്തട്ടിൽ ഭൗതിക സൗകര്യങ്ങൾ എല്ലാമുണ്ടെങ്കിലും സിഎച്ച്സിക്ക് ആവശ്യമായ ഡോക്ടർമാരില്ലാത്തതാണ് പിഎച്ച്സിയുടെ നിലവാരത്തിൽ തുടരുന്നതിനു കാരണം. സിഎച്ച്സിക്ക് അത്യാവശ്യമായ ഗൈനക്കോളജിസ്റ്റിനെയും പീഡിയാട്രീഷ്യനെയും ഇതുവരെ ഇവിടെ നിയമിച്ചിട്ടില്ല. ഒരു സിവിൽ സർജനും നാല് അസിസ്റ്റന്റ് സർജൻമാരും വേണ്ടയിടത്ത് മെഡിക്കൽ ബിരുദമുള്ള ഏതാനും പേരുടെ സേവനം മാത്രമാണ് ഇവിടെയുള്ളത്. അവരിൽ ചിലർ എൻഎച്ച്എമ്മിൽ നിന്ന് വരുന്നവരാണ്.
ഇതിനിടെ ഡെന്റൽ ഡോക്ടർ അതിഥിയെ പോലെ എത്തുന്നുണ്ടെങ്കിലും ജനങ്ങൾക്ക് പൂർണമായ പ്രയോജനം ലഭിക്കുന്നില്ല. അതേസമയം, കാലാകാലങ്ങളിൽ കൂടുതൽ ഭൗതിക സൗകര്യങ്ങൾ ഒരുക്കുന്നത് തുടരുന്നുണ്ടെങ്കിലും ഇതുവരെ എക്സ്റേ യൂണിറ്റ് ആരംഭിക്കാത്തതിൽ പ്രതിഷേധമുയരുന്നുണ്ട്. എക്സ്റേ യൂണിറ്റിനായി നിർമിച്ച കെട്ടിടം ലാബിനായി ഉപയോഗിച്ചുവരികയാണ്.
ഒട്ടേറെ ആദിവാസി കോളനികൾ ഉൾപ്പെട്ട കിഴക്കൻ മലയോര ജനതയുടെ ചികിത്സാസൗകര്യം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് 1981ൽ ആരംഭിച്ച പ്രാഥമികാരോഗ്യകേന്ദ്രത്തെ 2007ൽ ആണു സിഎച്ച്സി ആയി ഉയർത്തിയത്. ചപ്പാരപ്പടവ് പഞ്ചായത്തിൽ തളിപ്പറമ്പ്-കൂർഗ് ബോർഡർ റോഡരികിലുള്ള സിഎച്ച്സി, ചപ്പാരപ്പടവ് പഞ്ചായത്തിനു പുറമേ ആലക്കോട്, ഉദയഗിരി, നടുവിൽ, ചെങ്ങളായി, കുറുമാത്തൂർ പഞ്ചായത്തുകളിലുള്ളവരുടെ കൂടി ആശ്രയ കേന്ദ്രമാണ്