ADVERTISEMENT

കണ്ണൂർ ∙ റെയിൽവേ സ്റ്റേഷനിലെ ടിക്കറ്റ് കൗണ്ടറുകളിൽ അനുഭവപ്പെടുന്ന തിരക്ക് പരിഹരിക്കാൻ കൂടുതൽ നടപടികളുമായി റെയിൽവേ. അൺറിസർവ്ഡ് ടിക്കറ്റുകളും പ്ലാറ്റ്ഫോം ടിക്കറ്റുകളും ലഭ്യമാക്കാനുള്ള മൊബൈൽ ആപ് സേവനമായ അൺ റിസർവ്ഡ് ടിക്കറ്റിങ് സർവീസ് (യുടിഎസ്) പാലക്കാട് ഡിവിഷനിലെ പ്രധാന സ്റ്റേഷനുകളിലെല്ലാം ലഭ്യമായിത്തുടങ്ങി. സ്റ്റേഷനിൽ നിന്ന് 150 മീറ്റർ അകലെ വരെ മാത്രം ലഭ്യമായിരുന്ന യുടിഎസ് മൊബൈൽ ആപ് സൗകര്യം ഇനി ഹാൾട്ട് സ്റ്റേഷനുകൾ ഒഴികെ എല്ലാ സ്റ്റേഷനുകളിലും ഉപയോഗിക്കാൻ സാധിക്കും.

സ്റ്റേഷനിലെ ടിക്കറ്റ് കൗണ്ടറിനു സമീപവും പ്രവേശന കവാട പരിസരത്തുമെല്ലാം സ്ഥാപിച്ചിരിക്കുന്ന ക്യു ആർ കോഡ് സ്കാൻ ചെയ്താൽ സ്റ്റേഷന്റെ പേര് ആപ്പിൽ തെളിയും. എവിടേക്കാണ് പോകേണ്ടതെന്നു തിരഞ്ഞെടുത്ത് റെയിൽ വോലറ്റ് വഴിയോ മറ്റേതെങ്കിലും പേയ്മെന്റ് ഗേറ്റ്‌വേകൾ വഴിയോ ടിക്കറ്റിനുള്ള പണം അയയ്ക്കാം. മൊബൈലിൽ തന്നെ ജനറേറ്റ് ചെയ്യുന്ന ടിക്കറ്റുകൾ ഉപയോഗിക്കാമെന്നതിനാൽ ടിക്കറ്റ് പ്രിന്റ് ചെയ്യേണ്ടതുമില്ല. സീസൺ ടിക്കറ്റുകൾ പുതുക്കാനും ആപ്പിൽ സൗകര്യമുണ്ട്. സ്റ്റേഷനിൽ എത്തുന്നതിനു മുൻപാണെങ്കിൽ മൊബൈൽ ആപ്പിൽ സമീപത്തെ റെയിൽവേ സ്റ്റേഷനുകളുടെ പട്ടിക കാണാം. ഇതിൽ നിന്ന് യാത്ര പുറപ്പെടേണ്ട സ്റ്റേഷനും എത്തിച്ചേരേണ്ട സ്റ്റേഷനും തിരഞ്ഞെടുത്ത് ടിക്കറ്റ് എടുക്കാൻ സാധിക്കും.

ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും ആപ് സ്റ്റോറിൽ നിന്നും യുടിഎസ് ആപ് ഡൗൺലോഡ് ചെയ്യാം. മുൻകൂറായി തുക ആപ്പിലെ അക്കൗണ്ടിലേക്കു നിക്ഷേപിച്ചാൽ ആവശ്യാനുസരണം ടിക്കറ്റ് എടുക്കാൻ സാധിക്കും. റെയിൽ വാലറ്റിൽ പണം നിക്ഷേപിക്കുമ്പോൾ 3 ശതമാനം അധിക തുക ലഭിക്കുന്ന ആനുകൂല്യവും റെയിൽവേ ഏർപ്പെടുത്തിയിട്ടുണ്ട്. 100 രൂപ മുതൽ പതിനായിരം രൂപ വരെയുള്ള തുക റെയിൽ വാലറ്റിലേക്ക് ആഡ് ചെയ്യാം. പേ ടിഎം, ഫ്രീ ചാർജ് എന്നിവയിലൂടെ യുപിഐ, നെറ്റ്ബാങ്കിങ്, ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ തുടങ്ങി വിവിധ വഴികളിലൂടെ തുക നിക്ഷേപിക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com