പോപ്പുലർ ഫ്രണ്ടിന്റെ 5 ഓഫിസുകൾ പൊലീസ് അടച്ചുപൂട്ടി സീൽ ചെയ്തു
Mail This Article
കണ്ണൂർ∙ താണ ആനയിടുക്ക് റോഡിലുള്ള, നോർത്ത് ജില്ലാ കമ്മിറ്റിയുടേതടക്കം പോപ്പുലർ ഫ്രണ്ടിന്റെ 5 ഓഫിസുകൾ പൊലീസ് അടച്ചുപൂട്ടി സീൽ ചെയ്തു. നോർത്ത് ജില്ലാ കമ്മിറ്റി ഓഫിസിൽ എൻഐഎ ഏറ്റെടുക്കൽ നോട്ടിസ് പതിച്ചു. താണയിലെ പിഎഫ്ഐ നോർത്ത് ജില്ലാ കമ്മിറ്റി, ക്യാംപസ് ഫ്രണ്ട് ജില്ലാ കമ്മിറ്റി ഓഫിസുകൾ ഇന്നലെ വൈകിട്ട് ടൗൺ ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള സംഘമാണു പൂട്ടി സീൽവച്ചത്.
ഇരിട്ടി പുന്നാട് പുറപ്പാറയിൽ കുഞ്ഞാലി മരക്കാർ സ്മാരക കൾചറൽ സെന്ററായി പ്രവർത്തിച്ചു വന്ന പിഎഫ്ഐയുടെ ഓഫിസ് ഇരിട്ടി ഡിവൈഎസ്പി സജേഷ് വാഴവളപ്പിൽ, എസ്എച്ച്ഒ കെ.ജെ.ബിനോയ്, എസ്ഐ എം.പി.ഷാജി എന്നിവരുടെ നേതൃത്വത്തിൽ പൊലീസും റവന്യു ഉദ്യോഗസ്ഥരും ചേർന്നാണു പൂട്ടിയത്. ഇക്കാര്യത്തിൽ കലക്ടറുടെ നിർദേശവും ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. തലശ്ശേരിയിൽ പിഎഫ്ഐ നിയന്ത്രണത്തിലുള്ള കരുണ ചാരിറ്റബിൾ ട്രസ്റ്റ് ഓഫിസും മയ്യിൽ നാറാത്ത് പാമ്പുരുത്തി റോഡിലെ പിഎഫ്ഐ നിയന്ത്രണത്തിലുള്ള തണൽ ചാരിറ്റബിൾ ട്രസ്റ്റ് ഓഫിസും പൊലീസ് ഇന്നലെ പൂട്ടി സീൽ വച്ചു.
താണയിലെ പിഎഫ്ഐ ഓഫിസിൽ ഇന്നലെ ഉച്ചയോടെയാണ് എൻഐഎ ഉദ്യോഗസ്ഥർ, പൊലീസ് സാന്നിധ്യത്തിൽ ഏറ്റെടുക്കൽ നോട്ടിസ് പതിച്ചത്. യുഎപിഎ പ്രകാരം പോപ്പുലർ ഫ്രണ്ടിന്റെയും ക്യാംപസ് ഫ്രണ്ടിന്റെയും ഓഫിസുകൾ ഏറ്റെടുക്കുന്നതായാണ് എൻഐഎ ഇൻസ്പെക്ടർ കെ.ഉമേഷ് റായിയുടെ പേരിലുള്ള നോട്ടിസിലുള്ളത്. പോപ്പുലർ ഫ്രണ്ടിന്റെ ഓഫിസുകളും പരിസരവും സംഘടനയുമായി ബന്ധപ്പെട്ട വ്യക്തികൾ തീവ്രവാദ പ്രവർത്തനവുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് ഉപയോഗിക്കാനുദ്ദേശിച്ചുള്ളതാണെന്ന് ഇതുവരെയുള്ള അന്വേഷണത്തിൽ നിന്നു മനസിലാക്കുന്നതായും താണയിലെ പിഎഫ്ഐ ഓഫിസും തീവ്രവാദ പ്രവർത്തനത്തിൽ നിന്നുള്ള സ്വത്താണെന്നു കരുതുന്നതായും നോട്ടിസിൽ ആരോപിക്കുന്നു.