ഒരു മണിക്കൂറിനുള്ളിൽ 3 വീട്ടമ്മമാരുടെ മാല കവർച്ച, പിടിയിലായി പ്രതി; ചോദ്യം ചെയ്യലിൽ പുറത്തുവന്നത് കൂടുതൽ സംഭവങ്ങൾ
Mail This Article
തളിപ്പറമ്പ്∙ എറണാകുളത്ത് പിടിയിലായ തളിപ്പറമ്പിലെ മാല കവർച്ചക്കേസുകളിലെ പ്രതിയായ മൊകേരി കൂരാറ കടേപ്പുറം തെരുവ് ചാലിൽ വീട്ടിൽ ഫാസിലിനെ (32) നാളെ തളിപ്പറമ്പിലെത്തിക്കും. തളിപ്പറമ്പ് പൊലീസ് എറണാകുളം പൊലീസുമായി ബന്ധപ്പെട്ടാണ് ഇയാളെ നാളെ തളിപ്പറമ്പ് കോടതിയിൽ ഹാജരാക്കുന്നത്. തളിപ്പറമ്പിൽ ചെപ്പനൂൽ, പാലകുളങ്ങര, പൂക്കോത്ത്തെരു എന്നിവിടങ്ങളിൽ 24 ന് വൈകിട്ട് ഒരു മണിക്കൂറിനുള്ളിൽ 3 വീട്ടമ്മമാരുടെ മാല കവർച്ച ചെയ്തത് ഫാസിലാണെന്ന് പൊലീസ് തിരിച്ചറിഞ്ഞിരുന്നു.
അന്വേഷണം നടത്തുന്നതിനിടയിലാണ് എറണാകുളത്ത് ഒരു സ്ത്രീയെ ശല്യം ചെയ്ത കേസിൽ ഇയാളെ എറണാകുളം സെൻട്രൽ പൊലീസ് കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്തപ്പോഴാണ് മറ്റ് സംഭവങ്ങൾ പുറത്ത് വന്നത്. കാർ, ബൈക്ക് മോഷണം, പോക്കറ്റടി, മാല പിടിച്ചുപറി തുടങ്ങിയ കേസുകളിൽ പ്രതിയാണ് ഫാസിലെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ 17 നാണ് ഇയാൾ ജയിലിൽ നിന്ന് ഇറങ്ങിയത്. 22ന് രാവിലെ കോഴിക്കോട് എത്തി ഒരു സ്ത്രീയുടെ 3.5 പവന്റെ മാല പൊട്ടിച്ചതായി എറണാകുളം പൊലീസ് പറഞ്ഞു.
പിന്നീടാണ് 24ന് വൈകിട്ട് തളിപ്പറമ്പിൽ എത്തി ഒരു മണിക്കൂറിനുള്ളിൽ 3 സ്ത്രീകളുടെ കഴുത്തിൽ നിന്നായി 8 പവന്റെ മാലകൾ പൊട്ടിച്ചെടുത്തത്. ഇവയെല്ലാം ബെംഗളൂരുവിൽ വിൽപന നടത്തി എന്നാണ് ഫാസിൽ എറണാകുളം പൊലീസിനോട് പറഞ്ഞത്. തളിപ്പറമ്പിലെ കവർച്ചകളുമായി ബന്ധപ്പെട്ട് കൂടുതൽ ചോദ്യം ചെയ്യാനാണ് ഡിവൈഎസ്പി എം.പി.വിനോദ് ഇയാളെ കസ്റ്റഡിയിൽ ലഭിക്കാൻ കോടതിയിൽ അപേക്ഷ നൽകിയത്.