ADVERTISEMENT

പി.കെ.ശ്രീമതി, മുൻ മന്ത്രി

സഖാവ് കോടിയേരി നമ്മളെ വിട്ടു പിരിഞ്ഞു. വിശ്വസിക്കാൻ തന്നെ കുറച്ചു പ്രയാസമുണ്ട്. കഴിഞ്ഞ ദിവസം രാത്രിയും ഇന്നലെ രാവിലെയും ചെന്നൈയിലെ ആശുപത്രിയിൽ ഒപ്പമുള്ളവരെ ഞാൻ വിളിച്ചിരുന്നു. നല്ല വ്യത്യാസമുണ്ട് എന്നാണ് അപ്പോൾ കിട്ടിയ വിവരം. ഉച്ചയോടെ വിളിച്ചപ്പോൾ സംസാരത്തിന് ചെറിയ മാറ്റം കണ്ടു. ക്ഷീണം കൂടുതലാണ്, കുറച്ച് ബുദ്ധിമുട്ടിലാണ് എന്നു പറഞ്ഞു. വൈകിട്ട് ആകുമ്പോഴേക്കും ഗുരുതരാവസ്ഥയാണ് എന്നു പറഞ്ഞു. അപ്പോൾത്തന്നെ നമുക്ക് ഊഹിക്കാൻ പറ്റുമായിരുന്നു.

എന്നാൽ, വിശ്വസിക്കാൻ പറ്റുന്നില്ല. കാരണം സഖാവ് കോടിയേരിക്ക് ലോകമാകെയുള്ള മലയാളികളുടെ മനസ്സിൽ വലിയ സ്ഥാനമാണുള്ളത്. സിപിഎം പ്രവർത്തകർക്കും ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും മാത്രമല്ല, കേരളത്തിലെ എല്ലാ പാർട്ടി പ്രവർത്തകർക്കും സജീവ രാഷ്ട്രീയമില്ലാത്തവർക്കും കോടിയേരിയെ വലിയ ബഹുമാനമാണ്. അദ്ദേഹത്തിന്റെ പെരുമാറ്റവും സ്നേഹവായ്പുമാണ് അതിനു കാരണം. അദ്ദേഹത്തിന്റെ നന്മയും സൗമ്യ ശീലവും എടുത്തുപറയേണ്ടതാണ്. 

1978 മുതൽ അദ്ദേഹത്തെ അറിയാം. എന്നേക്കാൾ നാലു വയസ്സ് കുറവാണ് സഖാവിന്. എന്റെ അനുജനാണ്. അദ്ദേഹം സിപിഎം ജില്ലാ സെക്രട്ടറി ആയിരുന്നപ്പോൾ ഞാൻ മഹിളാ അസോസിയേഷന്റെ ജില്ലാ സെക്രട്ടറിയാണ്. പിന്നീട് ഞാൻ എംഎൽഎ ആയപ്പോൾ അദ്ദേഹവും എംഎൽഎ ആയി. ഒന്നിച്ച് മന്ത്രിയുമായി. ഒരു സഹോദരരിയോടുളള സ്നേഹമാണ് എന്നോട് കാണിച്ചത്. അതു കഴിഞ്ഞപ്പോൾ ഞാൻ കേന്ദ്ര കമ്മിറ്റി അംഗമായി. അതിനു ശേഷമാണ് അദ്ദേഹം കേന്ദ്ര കമ്മിറ്റി അംഗമായത്. കേന്ദ്ര കമ്മിറ്റി അംഗങ്ങൾ എന്ന നിലയിൽ ദീർഘകാലം ഞങ്ങൾ ഒന്നിച്ചു പ്രവർത്തിച്ചു. പിന്നീട് ഒന്നിച്ചുള്ള യാത്രയിൽ മൂത്ത സഹോദരിയോടുള്ള സ്നേഹം കാണിച്ചു. 1998 മുതൽ സംസ്ഥാന സെക്രട്ടേറിയറ്റിൽ പ്രവർത്തിച്ചു. 

ഏതു പ്രശ്നത്തിലും അ‍ചഞ്ചലനായി അദ്ദേഹം പ്രവർത്തിച്ചു. ഞാനും അദ്ദേഹവുമെല്ലാം ചെയ്യാത്ത കാര്യങ്ങളുടെ പേരിൽ പലപ്പോഴും പഴി കേട്ടു. അപ്പോഴും അദ്ദേഹം പറഞ്ഞത് ‘അതൊന്നും സാരമില്ല ടീച്ചറെ’ എന്നാണ്. ടീച്ചറെ എന്നാണ് വിളിക്കാറ്. ഇത് ഒന്നും നമ്മൾ അത്ര കാര്യം ആക്കേണ്ട. എന്ന് കോടിയേരി പറയുമായിരുന്നു. ചില സമയങ്ങളിൽ തമാശ പറയുമെങ്കിലും പാർട്ടിക്കാര്യം നടപ്പിലാക്കുന്നതിൽ മുഖ്യമന്ത്രി പിണറായി വിജയനെ പോലെതന്നെയാണ്. നല്ല ഓർമശക്തിയുള്ള നേതാവായ കോടിയേരിക്ക് സാധാരണ പ്രവർത്തകരെ പോലും പേരെടുത്ത് വിളിക്കാനുള്ള കഴിവുണ്ട്.

കോടിയേരി പലതവണ ഏഴോം നെരുവമ്പ്രത്തെ എന്റെ വീട്ടിൽ വന്നിട്ടുണ്ട്. അതിലേറെ തവണ ഞാൻ കോടിയേരിയുടെ വീട്ടിൽ പോയിട്ടുണ്ട്. പ്രതിപക്ഷത്ത് ഇരിക്കുമ്പോഴും ഭരണപക്ഷത്ത് ഇരിക്കുമ്പോഴും അദ്ദേഹത്തിന് ഒരേ മനസ്സാണ്. വിയോഗവാർത്ത താങ്ങാവുന്നതിലും അപ്പുറമാണ്. ഓരോ ഫോൺ കോൾ വരുമ്പോഴും വിങ്ങിപ്പൊട്ടുന്ന അവസ്ഥയിലാണ്. ഇന്നു രാവിലെ തലശ്ശേരിയിലെ കോടിയേരിയുടെ വീട്ടിലേക്കു പോകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com