ADVERTISEMENT

തലശ്ശേരി∙ ഓണിയൻ സ്കൂളിലെ എസ്എഫ്ഐ പ്രവർത്തകനിൽ നിന്നു സംസ്ഥാനത്തെ സിപിഎമ്മിന്റെ അമരക്കാരനിലേക്കുള്ള കോടിയേരി ബാലകൃഷ്ണന്റെ  വളർച്ച അഭിമാനത്തോടെ കണ്ട ജൻമനാട് ഇന്നലെ പ്രിയപുത്രന്റെ വിയോഗത്തിൽ വിതുമ്പി. ആ സങ്കടക്കടലിന്റെ മധ്യത്തിൽ മുളിയിൽ നടയിലെ കോടിയേരി എന്ന വീട് വിറങ്ങലിച്ചു നിന്നു. തലശ്ശേരി ടൗൺ ഹാളിലെ പൊതുദർശനത്തിനു ശേഷം ബന്ധുക്കൾക്ക് അന്ത്യോപചാരമർപ്പിക്കാനായി കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹം രാത്രി പത്തരയോടെയാണ് ടൗൺ ഹാളിൽ നിന്ന് വീട്ടിലെത്തിച്ചത്. ജനലക്ഷങ്ങളിലെ മനസ്സിൽ ഓർമകളുടെ കനലാവാനുള്ള അന്ത്യയാത്ര ഇന്നു രാവിലെ ഇവിടെ നിന്നു തുടങ്ങും.

നാട്ടിൽ അതിസാരം പടർന്നുപിടിച്ച കാലത്ത് നാട്ടുകാർക്ക് സൗജന്യമായി ഒറ്റമൂലി നൽകിയതു കോടിയേരിയുടെ അമ്മ നാരായണിയായിരുന്നു. ആ അമ്മയുടെ മകൻ പിന്നീട് നാട്ടിലെ ജനങ്ങളുടെ പ്രശ്നങ്ങൾക്കു പ്രതിവിധി കണ്ടെത്തുന്ന ജനകീയ നേതാവായി. എക്കാലത്തും ആശ്രയമായിരുന്ന ആ വീട്ടിലേക്ക് ഇന്നലെ ജനമെത്തിയത് നിറകണ്ണുകളോടെയാണ്. കോടിയേരിയുടെ മരണവാർത്ത അറിഞ്ഞതുമുതൽ വീട്ടിലേക്ക് ജനമൊഴുകിയെത്തി. ഇന്നലെ തലശ്ശേരി ടൗൺ ഹാളിൽ കോടിയേരിയുടെ മൃതദേഹം പൊതുദർശനത്തിനു വച്ചപ്പോഴും ഈ വീട്ടിലേക്ക് ആളുകളെത്തി. 

ടൗൺ ഹാളിൽ കോടിയേരിയുടെ മൃതദേഹത്തിനരികെ തളർന്നുവീണ ഭാര്യ വിനോദിനിയെ മക്കളായ  മക്കളായ ബിനീഷ് കോടിയേരി, ബിനോയ് കോടിയേരി, മരുമക്കൾ റിനീറ്റ ബിനീഷ്, അഖില ബിനോയ് സിപിഎം നേതാവ് പി.കെ.ശ്രീമതി, ഇ.പി.ജയരാജന്റെ പത്നി പി.കെ.ഇന്ദിര എന്നിവർ ചേർന്നു  വൈകിട്ട് നാലോടെ വീട്ടിലെത്തിച്ചു. അലമുറയിടുന്ന അമ്മയെ മക്കൾ ആശ്വസിപ്പിക്കുന്ന കാഴ്ച കണ്ടുനിന്നവരെ കണ്ണീരണിയിച്ചു.രാത്രി പത്തിനാണ് ടൗൺ ഹാളിലെ പൊതുദർശനം അവസാനിച്ചത്. ഇതിനു ശേഷം വിലാപയാത്രയായി കോടിയേരിയുടെ മൃതദേഹം വീട്ടിലേക്ക് എത്തിക്കുമ്പോഴും നൂറു കണക്കിനാളുകൾ വഴിയരികിൽ കാത്തുനിൽക്കുന്നുണ്ടായിരുന്നു. വീട്ടിലേക്കുള്ള വഴിയായ എം.വി.രാജുമാസ്റ്റർ റോഡിൽ റെഡ് വൊളന്റിയർമാർ ഗതാഗതം നിയന്ത്രിച്ചു. പിറന്ന മണ്ണിലേക്കു അവസാനമായി  എത്തുന്ന പ്രിയനേതാവിനെ നാട്ടുകാരും ബന്ധുക്കളും കണ്ണീരോടെ വീട്ടിലേക്ക് ആനയിച്ചു. സ്വന്തം വീട്ടിലെ  കോടിയേരിയുടെ അവസാന രാത്രിയിൽ നാട് ഉറങ്ങാതെ കൂട്ടിരുന്നു. 

എയർ ആംബുലൻസായി എത്തിയത് ചെറുവിമാനം

മട്ടന്നൂർ ∙ കോടിയേരിയുടെ മൃതദേഹവുമായി ചെന്നൈയിൽ നിന്ന് എത്തിയത് ബീച്ച്ക്രാഫ്റ്റ് ഇനത്തിലെ ചെറുവിമാനം. ആറു പേർക്ക് യാത്ര ചെയ്യാൻ സാധിക്കുന്ന ബീച്ച്ക്രാഫ്റ്റിന്റെ കിങ് എയർ സി 90 വിമാനമാണ് എയർ ആംബുലൻസായി ഉപയോഗിച്ചത്. ഡൽഹി ആസ്ഥാനമായ എസ്കെബി ഇൻഫ്രാകോൺസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള ഈ വിമാനം സാധാരണയായി വിവിഐപി യാത്രകൾക്കായാണ് പറക്കാറുള്ളത്. ക്യാപ്റ്റൻ രൂപേന്ദ്രയായിരുന്നു പൈലറ്റ്. ക്യാപ്റ്റൻ കുനൽ കുണ്ടുവായിരുന്നു സഹപൈലറ്റ്, കോടിയേരിയുടെ ഭാര്യ വിനോദിനി, മക്കളായ ബിനോയ്, ബിനീഷ്, ബിനീഷീന്റെ ഭാര്യ റെനീറ്റ എന്നിവരാണ് വിമാനത്തിൽ ഒപ്പമുണ്ടായിരുന്നത്. ഉച്ചയ്ക്ക് 12.45ന് കണ്ണൂരിൽ ലാൻഡ് ചെയ്ത വിമാനം വൈകിട്ട് മൂന്ന് മണിക്ക് ഹൈദരാബാദിലെ ബീഗംപേട്ട് വിമാനത്താവളത്തിലേക്കു പോയി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com