ADVERTISEMENT

കണ്ണൂർ∙ അനിമൽ ബെർത്ത് കൺട്രോൾ (എബിസി) പദ്ധതി നടപ്പാക്കുന്നതു തുടരാൻ കുടുംബശ്രീയെ അനുവദിക്കണമെന്ന് കോടതിയിൽ ആവശ്യപ്പെടുമെന്നു മന്ത്രി എം.ബി.രാജേഷ് പറഞ്ഞു. പടിയൂർ പഞ്ചായത്തിലെ ഊരത്തൂരിൽ ജില്ലാ പഞ്ചായത്ത് സ്ഥാപിച്ച എബിസി കേന്ദ്രം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

വളർത്തു നായ്ക്കൾക്ക് റജിസ്ട്രേഷനും ലൈസൻസും നിർബന്ധമാക്കും. നായ്ക്കളെയും ഉടമയെയും തിരിച്ചറിയുന്നതിനുള്ള സംവിധാനം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചു നടപ്പാക്കും. വളർത്തുനായ്ക്കളെ ഉപേക്ഷിക്കാൻ അനുവദിക്കില്ല. തെരുവുനായ ശല്യം നിയന്ത്രിക്കാൻ ജനകീയവും കൂട്ടായതുമായ ഇടപെടലുകൾ വേണം. വാക്സിനേഷനും എബിസിയുമാണ് അതിനുള്ള മാർഗം. അതിനു മൃഗസ്നേഹികളുടെ പിന്തുണ വേണം. 

‘കൊല്ലുന്നവർക്ക് അജണ്ട’

തെരുവുനായ്ക്കളെയും വളർത്തുനായ്ക്കളെയും കൊന്നൊടുക്കുന്നവരെ കർശനമായി നേരിടുമെന്നും മന്ത്രി പറഞ്ഞു. അവർക്കു പ്രത്യേക അജൻഡയുണ്ട്. സംസ്ഥാനത്തെ ഇകഴ്ത്തിക്കാട്ടാനാണ് അവർ ശ്രമിക്കുന്നത്. തെരുവു നായ്ക്കളുടെ വംശവർധന തടയുക, വാക്സിനേഷൻ തുടരുക, ഷെൽട്ടർ സംവിധാനം ഏർപ്പെടുത്തുക എന്നിവയാണു തെരുവുനായശല്യം നിയന്ത്രിക്കാനുള്ള മാർഗങ്ങൾ. ഷെൽട്ടറിനെതിരെ പലയിടങ്ങളിലും പ്രതിഷേധമുയരുന്നുണ്ട്. ഇത് അവസാനിപ്പിക്കണം. ജനങ്ങളുടെ പിന്തുണ വേണമെന്നും മന്ത്രി പറഞ്ഞു.

കെ.കെ.ശൈലജ എംഎൽഎ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ, വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ യു.പി.ശോഭ, വി.കെ.സുരേഷ് ബാബു, കെ.കെ.രത്നകുമാരി, ടി.സരള, ജില്ലാ പഞ്ചായത്ത് അംഗം എൻ.പി.ശ്രീധരൻ, പടിയൂർ കല്യാട് പഞ്ചായത്ത് പ്രസിഡന്റ് ബി ഷംസുദീൻ, പഞ്ചായത്ത് അംഗം രാജി രവീന്ദ്രൻ, മൃഗ സംരക്ഷണ ഡപ്യൂട്ടി ഡയറക്ടർ ഡോ.ബി അജിത്ത് ബാബു, ജില്ലാ പഞ്ചായത്ത് സെക്രട്ടറിയുടെ ചുമതലയുള്ള ഇ.എൻ.സതീഷ് ബാബു എന്നിവർ പ്രസംഗിച്ചു.

5 ഡോക്ടർമാർ; ക്വാറന്റീൻ സൗകര്യം

ഊരത്തൂരിലെ പുതിയ കേന്ദ്രത്തിൽ നായ്ക്കളുടെ വന്ധ്യംകരണ ശസ്ത്രക്രിയകൾ ആരംഭിച്ചു. ഇപ്പോൾ മൃഗസ്നേഹികളുടെ നേതൃത്വത്തിൽ പടിയൂർ പഞ്ചായത്തിൽ നിന്നുള്ള നായ്ക്കളെയാണു ശസ്ത്രക്രിയയ്ക്കായി പിടിക്കുന്നത്. ഇവയെ രണ്ടു ദിവസത്തേക്ക് ക്വാറന്റീൻ ചെയ്യും. കനൈൻ ഡിസ്റ്റെംബർ പോലുള്ള പകർച്ചവ്യാധികളുണ്ടോയെന്നു നിരീക്ഷിക്കുന്നതിനാണിത്. നിലവിൽ പരിശീലനം ലഭിച്ച 5 ഡോക്ടർമാരുടെ സേവനം കേന്ദ്രത്തിൽ ലഭ്യമാകുന്നുണ്ട്. കൂടുതൽ ഡോക്ടർമാർക്ക് മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ വരും ദിവസങ്ങളിൽ പരിശീലനം നൽകും.

100 നായ്ക്കളെ പാർപ്പിക്കാനുള്ള കൂടുകൾ കേന്ദ്രത്തിലുണ്ട്. ഒരേ സമയം 2 ശസ്ത്രക്രിയ നടത്താനാകും. പ്രീ ആൻഡ് പോസ്റ്റ് ഓപ്പറേറ്റീവ് മുറികൾ, ജീവനക്കാർക്കുള്ള ഡോർമട്രി, എബിസി ഓഫിസ്, സ്റ്റോർ, മാലിന്യ നിർമാർജന സംവിധാനങ്ങൾ എന്നീ സൗകര്യങ്ങളുണ്ട്. അതിരാവിലെയും വൈകിട്ടുമാണ് നായ്ക്കളെ പിടികൂടുക. ശസ്ത്രക്രിയയ്ക്കു ശേഷം ആൺ നായ്ക്കളെ 3 ദിവസവും പെൺനായ്ക്കളെ 5 ദിവസവും നിരീക്ഷണത്തിൽ പാർപ്പിക്കും. ഇവയ്ക്കുള്ള ആന്റിബയോട്ടിക് ചികിത്സയും ഭക്ഷണവും സെന്ററിൽ ലഭ്യമാക്കും.  കേന്ദ്ര മൃഗക്ഷേമ ബോർഡിന്റെ ആക്‌ഷൻ പ്ലാൻ പാലിച്ചാണ് പ്രവർത്തനങ്ങൾ. പേവിഷ പ്രതിരോധ വാക്സിനേഷൻ കൂടി നൽകിയാണ് നായ്ക്കളെ വിട്ടയയ്ക്കുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com