25 വർഷത്തിനു ശേഷം തേജസ്വിനിപ്പുഴയിൽ പാണ്ടിയാത്ര; എത്ര ശക്തമായ ഒഴുക്ക് ഉണ്ടായാലും പാണ്ടി മറിയില്ല
Mail This Article
ചെറുപുഴ∙ 25 വർഷങ്ങൾക്ക് ശേഷം തേജസ്വിനിപ്പുഴയിൽ പാണ്ടിയാത്ര പുനരാരംഭിച്ചു. തേജസ്വിനിപ്പുഴയുടെ മുനയംകുന്ന് കടവിലാണു പാണ്ടിയാത്ര തിരിച്ചെത്തിയത്. നീളം കൂടിയ മുളകൾ കൂട്ടിക്കെട്ടി ഉണ്ടാക്കുന്ന ചങ്ങാടമാണു പാണ്ടി. പാലമില്ലാതിരുന്ന കാലത്ത് കണ്ണൂർ -കാസർകോട് ജില്ലകളിലെ ജനങ്ങൾ പാണ്ടിയെ ആശ്രയിച്ചാണു പുഴ കടന്നത്.
പുതുതലമുറയെ പാണ്ടിയാത്ര പരിചയപ്പെടുത്താനും വിനോദ സഞ്ചാരികളെ ലക്ഷ്യമിട്ടുമാണു വീണ്ടും പാണ്ടി നീറ്റിലിറക്കിയത്. മുനയംകുന്നിലെ ചെന്തല രാഘവൻ, കുന്നുമ്മൽ മോഹനൻ, സി.വി.വിനോദ്, ചെന്തല ദാമോദരൻ തുടങ്ങിയ സഞ്ചാരപ്രിയരുടെ കൂട്ടായ്മയാണു പാണ്ടിയാത്രയ്ക്ക് പിന്നിൽ. ഭാരം കുറഞ്ഞ മുളകളാണു പാണ്ടി നിർമിക്കാൻ ഉപയോഗിക്കുന്നത്. 16 മുതൽ 30 വരെ മുളകൾ ഉപയോഗിക്കും.
ഇപ്പോൾ നീറ്റിലിറക്കിയ പാണ്ടി 16 മുളകൾ ഉപയോഗിച്ചാണു നിർമിച്ചത്. 1997ൽ പാണ്ടി നിയന്ത്രിച്ച ചെന്തല രാഘവൻ തന്നെയാണു ഇത്തവണയും പാണ്ടിയുടെ അമരക്കാരൻ. എത്ര ശക്തമായ ഒഴുക്ക് ഉണ്ടായാലും പാണ്ടി മറിയില്ല എന്നതാണു പാണ്ടി യാത്രയെ മറ്റു ജലയാത്രകളിൽ നിന്നു വ്യത്യസ്തമാക്കുന്നത്. 25,000 രൂപ ചെലവഴിച്ചാണു പാണ്ടി നിർമിച്ചത്. മറ്റൊരു പാണ്ടി കൂടി നിർമിക്കാനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്. സുരക്ഷാ സംവിധാനങ്ങളുമൊരുങ്ങി പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിക്കും.