സുകുമാരിയുടെ പ്രതിഷേധം ഫലം കണ്ടു; മകളുടെ ജനന സർട്ടിഫിക്കറ്റിലെ തെറ്റു തിരുത്തും
Mail This Article
കണ്ണൂർ∙ ഒടുവിൽ അധികൃതർ കനിഞ്ഞു. സർക്കാർ ഓഫിസുകളിൽ കയറി ഇറങ്ങിയുള്ള സുകുമാരിയുടെ 8 വർഷത്തെ ദുരിതത്തിനു അറുതിയാകുന്നു. മകളുടെ ജനന സർട്ടിഫിക്കറ്റിൽ അച്ഛന്റെ പേര് ശരിയായി രേഖപ്പെടുത്തി നൽകാമെന്ന് അധികൃതർ സമ്മതിച്ചു. മകളുടെ ജനന സർട്ടിഫിക്കറ്റിലെ തെറ്റു മാറ്റാൻ സർക്കാർ ഓഫിസുകൾ കയറിയിറങ്ങേണ്ട വന്ന കേളകം ചെട്ടിയാംപറമ്പ് നരിക്കടവിലെ പി.എൻ.സുകുമാരി (48) യുടെ കഥ കഴിഞ്ഞ ദിവസം മലയാള മനോരമ റിപ്പോർട്ട് ചെയ്തതിനു പിന്നാലെയാണു നടപടിയുമായി തദ്ദേശ വകുപ്പ് എത്തിയത്.
തെറ്റു തിരുത്തിയ സർട്ടിഫിക്കറ്റ് രണ്ടാഴ്ചയ്ക്കുള്ളിൽ നൽകുമെന്നു തദ്ദേശ വകുപ്പ് അധികൃതർ അറിയിച്ചു. സുകുമാരി നേരിടുന്ന വിഷമത്തെ കുറിച്ചുള്ള വാർത്ത മന്ത്രി എം.ബി.രാജേഷിന്റെ ശ്രദ്ധയിലും പെടുത്തിയിരുന്നു.രേഖകളെല്ലാം നൽകിയിട്ടും തെറ്റു തിരുത്തി നൽകാൻ അധികൃതർ തയാറാകാത്തതിനെ തുടർന്ന് കലക്ടറേറ്റിനു മുന്നിൽ ഇന്നലെ ഒറ്റയാൾ സമരം നടത്തിയിരുന്നു ഈ വീട്ടമ്മ.
2006ൽ തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രസവിച്ച, മകളുടെ ജനന റജിസ്റ്ററിൽ പിതാവിന്റെ പേര് സോമൻ എന്നതിനു പകരം ജോഷി വേലു പി എന്നും മാതാവിന്റെ പേര് സുകുമാരി എന്നതിനു പകരം കുമാരി പി.എ. എന്നുമാണ് ആശുപത്രി അധികൃതർ തെറ്റായി രേഖപ്പെടുത്തിയിരുന്നത്.
അന്നു മുതൽ തുടങ്ങിയതാണ് സുകുമാരിയുടെ ദുരിതം. തെറ്റു തിരുത്തിക്കിട്ടാനായി ഇവർ കയറിയിറങ്ങാത്ത ഓഫിസുകളില്ല. കലക്ടർക്കും പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. പത്താം ക്ലാസിൽ പഠിക്കുന്ന മകൾക്ക് ഇപ്പോൾ സർട്ടിഫിക്കറ്റിൽ, അച്ഛന്റെ പേര് ശരിയായി വന്നില്ലെങ്കിൽ പിന്നീടു പ്രശ്നമാകും എന്നതിനാലാണ്, ഗത്യന്തരമില്ലാതെ കലക്ടറേറ്റിനു മുന്നിൽ സുകുമാരി സമരം നടത്തിയത്.