പന്നിപ്പനി: കടത്തു തടയാൻ മൃഗസംരക്ഷണ വകുപ്പ്; അതിർത്തികളിൽ കർശന പരിശോധന
Mail This Article
കണ്ണൂർ∙ ആഫ്രിക്കൻ പന്നിപ്പനിയുടെ പശ്ചാത്തലത്തിൽ കർണാടകയിലെയും തമിഴ്നാട്ടിലെയും ഫാമുകളിൽ നിന്നു പന്നിയും പന്നിയിറച്ചിയും അതിർത്തികളിലെ ഊടു വഴികളിലൂടെ കേരളത്തിലേക്കെത്തുന്നതു തടയാൻ മൃഗസംരക്ഷണ വകുപ്പു നടപടികൾ കർശനമാക്കുന്നു. ഇതിന്റെ ഭാഗമായി ജില്ലാ മൃഗസംരക്ഷണ ഓഫിസർ ഡോ.എസ്.ജെ.ലേഖയുടെ നിർദേശപ്രകാരം ജില്ലാ ചീഫ് വെറ്ററിനറി ഓഫിസർ ഡോ.ടി.വി.ജയമോഹനൻ, ഇരിട്ടി വെറ്ററിനറി പോളി ക്ലിനിക് സീനിയർ സർജൻ ഡോ.ജോഷി ജോർജ് എന്നിവർ കിളിയന്തറയിലെ മൃഗസംരക്ഷണ വകുപ്പിന്റെ ചെക്പോസ്റ്റ് സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. കളിയക്കാവിള, വാളയാർ, കാട്ടിക്കുളം, കൂട്ടുപുഴ എന്നീ അതിർത്തികളിൽ പരിശോധന കർശനമാക്കാൻ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്.
ഇതിനായി പൊലീസ്, എക്സൈസ് വകുപ്പുകളുടെ സേവനം ലഭ്യമാക്കണമെന്നാവശ്യപ്പെട്ടു വകുപ്പ് അധികൃതർ ഇന്നലെ കലക്ടറുമായി ചർച്ച നടത്തി. പരിശോധന കർശനമാക്കാൻ അതതു പ്രദേശങ്ങളിലെ പൊലീസ് സ്റ്റേഷനുകൾക്കു നിർദേശം നൽകുമെന്നു കലക്ടർ വ്യക്തമാക്കി. കേരളത്തിലേക്ക് അനധികൃതമായി പന്നിയിറച്ചി കൊണ്ടുവരുന്നതു തടയാൻ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കുടക് ഡപ്യൂട്ടി കമ്മിഷണർക്കു നിർദേശം നൽകുമെന്നും കലക്ടർ അറിയിച്ചു. ചെക്പോസ്റ്റ് വഴി കടന്നു പോകുന്ന എല്ലാ കന്നുകാലികളെയും പക്ഷികളെയും പരിശോധിക്കാനുള്ള സംവിധാനം നിലവിലുണ്ട്.