അരുൺകുമാറിനെ കാണാതായത് ചെന്നൈയിൽ നിന്ന്; തിരച്ചിൽ കണ്ണൂരിൽ: കഥയിങ്ങനെ...
Mail This Article
കണ്ണൂർ∙ കഴിഞ്ഞ ദിവസങ്ങളിലായി കണ്ണൂർ മേഖലയിലാകെ ചുമരുകളിൽ പതിഞ്ഞ ഈ പോസ്റ്റർ നിങ്ങളും കണ്ടിരിക്കാം. ചെന്നൈ സ്വദേശിയായ യുവാവിനെ കാണാതായതുമായി ബന്ധപ്പെട്ട പോസ്റ്റർ കണ്ണൂരിലെന്തെന്ന സംശയമാണ് പലർക്കുമുണ്ടായത്.
ആ പോസ്റ്ററിനു പിന്നിലെ കഥയിങ്ങനെയാണ്. 38 ദിവസം മുൻപ് ചെന്നൈ മറീന ബീച്ചിൽ നിന്നാണ് ജെ.അരുൺകുമാർ എന്ന പതിനെട്ടുകാരനെ കാണാതായത്. ചെന്നൈയിലെ മൊഗപ്പെയറിലെ കെ.ജയരാമൻ, ജെ.ലത ദമ്പതികളുടെ മകനാണ് അരുൺ. എസ്ആർഎം സർവകലാശാലയിലെ രണ്ടാം വർഷ ബിരുദ വിദ്യാർഥിയായ അരുൺ സുഹൃത്തുക്കൾക്കൊപ്പം ബീച്ചിലെത്തിയപ്പോഴാണ് കാണാതായത്.
15 ദിവസത്തോളം കോസ്റ്റ് ഗാർഡും പൊലീസുമെല്ലാം കടലിൽ ഉൾപ്പെടെ തിരച്ചിൽ നടത്തിയെങ്കിലും അരുണിനെ കണ്ടെത്താനായില്ല. തുടർന്നാണ് അന്വേഷണം കേരളത്തിലേക്ക് വ്യാപിപ്പിച്ചത്. മകൻ കണ്ണൂരിലുണ്ടാകുമെന്ന് വിശ്വസ്തനായ ഒരാൾ പറഞ്ഞത് അനുസരിച്ചാണത്രെ കുടുംബം കണ്ണൂരിൽ തിരച്ചിൽ തുടങ്ങിയത്.
കേരളത്തിലെ സുഹൃത്താണ് ഇവിടെ വേണ്ട സഹായങ്ങൾ ചെയ്യുന്നത്. ആ തിരച്ചിലിന്റെ ഭാഗമായാണ് പോസ്റ്ററുകളും പതിച്ചത്. അരുണിനെ കാണാതായ വിവരം തളിപ്പറമ്പ് പൊലീസിലും റിപ്പോർട്ട് ചെയ്തിട്ടുണ്ട് കുടുംബം. മകനെ ഇവിടെ നിന്നു കണ്ടെത്താമെന്ന പ്രതീക്ഷിയലാണ് അവർ.