കണ്ണൂർ∙ മകളുടെ ജനന സർട്ടിഫിക്കറ്റിലെ തെറ്റു തിരുത്തിക്കിട്ടാൻ 8 വർഷം അലഞ്ഞ അമ്മയ്ക്ക് ഒടുവിൽ നീതി കിട്ടി. നേരത്തേ ഹാജരാക്കിയ രേഖകളെ അടിസ്ഥാനമാക്കി തന്നെ സർട്ടിഫിക്കറ്റ് തിരുത്തി നൽകി.കേളകം ചെട്ടിയാംപറമ്പ് നരിക്കടവിലെ പി.എൻ.സുകുമാരിയുടെ മകളുടെ ജനന സർട്ടിഫിക്കറ്റിൽ അച്ഛന്റെയും അമ്മയുടെയും പേര് തെറ്റായാണു രേഖപ്പെടുത്തിയിരുന്നത്. ഇതു തിരുത്തിക്കിട്ടാൻ 8 വർഷമായി ഓഫിസുകൾ കയറിയിറങ്ങുകയായിരുന്നു. സാങ്കേതിക തടസ്സങ്ങൾ പറഞ്ഞ് തെറ്റു തിരുത്തിക്കൊടുക്കാതെ സുകുമാരിയെ ഓഫിസുകൾ തോറും നടത്തിക്കുന്ന വിവരം മലയാള മനോരമ റിപ്പോർട്ട് ചെയ്തിരുന്നു. ഇതു ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് അധികൃതരുടെ ഭാഗത്തു നിന്നു നടപടിയുണ്ടായത്.
പ്രശ്നം പരിഹരിക്കപ്പെടാതെ വന്നപ്പോൾ സുകുമാരി കലക്ടറേറ്റിനു മുന്നിൽ ഒരു ദിവസം ഒറ്റയാൾ സമരം നടത്തിയിരുന്നു. വാർത്ത ശ്രദ്ധയിൽപെട്ടതോടെ ജില്ലാ കലക്ടർ എസ്.ചന്ദ്രശേഖർ വിഷയത്തിൽ ഇടപെട്ടു. രേഖകൾ പരിശോധിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ അദ്ദേഹം തദ്ദേശ ഭരണ ജോയിന്റ് ഡയറക്ടർ ടി.ജെ.അരുണിനെ ചുമതലപ്പെടുത്തി. ആവശ്യമായ രേഖകൾ നഗരസഭ റജിസ്ട്രാർ മുൻപാകെ സമർപ്പിച്ചാൽ തിരുത്തൽ വരുത്തി നൽകാൻ ജോയിന്റ് ഡയറക്ടർ നിർദേശം നൽകി. ഇതു പ്രകാരമാണു തിരുത്തൽ വരുത്തിയത്. പുതുതായി ഒരു രേഖയും സുകുമാരിക്ക് ഹാജരാക്കേണ്ടി വന്നില്ല. നേരത്തേ സമർപ്പിച്ച രേഖകൾ തന്നെ സ്വീകരിക്കപ്പെട്ടു.
2006ൽ തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രസവിച്ച മകളുടെ ജനന റജിസ്റ്ററിൽ പിതാവിന്റെ പേര് സോമൻ എന്നതിനു പകരം ജോഷി വേലു പി എന്നും മാതാവിന്റെ പേര് സുകുമാരി എന്നതിനു പകരം കുമാരി പി.എ. എന്നുമാണ് ആശുപത്രി അധികൃതർ തെറ്റായി രേഖപ്പെടുത്തിയിരുന്നത്. തെറ്റു തിരുത്തിക്കിട്ടാനായി ഇവർ കയറിയിറങ്ങാത്ത ഓഫിസുകളില്ല. ഇതിനിടെ 2017 നവംബർ 4നു സോമൻ മരണപ്പെട്ടു. മകളുടെ ആധാർ കാർഡിൽ ഉൾപ്പെടെ പിതാവിന്റെ പേര് കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്.
കേളകം പഞ്ചായത്ത് സെക്രട്ടറിയുടെ സാക്ഷ്യപത്രം, ജനറൽ ആശുപത്രിയിലെ ഡോക്ടറുടെ സർട്ടിഫിക്കറ്റ്, റേഷൻ കാർഡ്, വില്ലേജ് ഓഫിസറുടെ വൺ ആൻഡ് സെയിം സർട്ടിഫിക്കറ്റ്, ഭർത്താവിന്റെ മരണ സർട്ടിഫിക്കറ്റ് എന്നിവയെല്ലാം ഹാജരാക്കിയിട്ടും അധികൃതർ കനിഞ്ഞില്ല. പിതാവിന്റെ സ്കൂൾ സർട്ടിഫിക്കറ്റ് വേണമെന്നു പറഞ്ഞാണ് ഏറ്റവും ഒടുവിൽ ഇവരെ തിരിച്ചയച്ചത്.പത്താം ക്ലാസിൽ പഠിക്കുന്ന മകൾക്ക് ഇപ്പോൾ സർട്ടിഫിക്കറ്റിൽ, അച്ഛന്റെ പേര് ശരിയായി വന്നില്ലെങ്കിൽ പിന്നീടു പ്രശ്നമാകും എന്നതിനാലാണ്, ഗത്യന്തരമില്ലാതെ കലക്ടറേറ്റിനു മുന്നിൽ സുകുമാരി ഒറ്റയാൾ സമരം നടത്തിയിരുന്നത്. ഇതു വാർത്തയായതോടെയാണ് അധികൃതർ അനുകൂല നടപടി സ്വീകരിച്ചത്.
‘എങ്ങനെയാണു നന്ദി പറയേണ്ടത് എന്നറിയില്ല. ഒട്ടേറെ പേർ സഹായിച്ചു. മലയാള മനോരമയുടെ ഇടപെടൽ എടുത്തു പറയേണ്ടതാണ്. തെറ്റു തിരുത്തിയ സർട്ടിഫിക്കറ്റിനായി 8 വർഷമായി അലഞ്ഞു. മകളുടെ ഭാവിയോർത്ത്, ഗത്യന്തരമില്ലാത്തതിനെ തുടർന്നാണ് കലക്ടറേറ്റിനു മുന്നിൽ സമരമിരിക്കേണ്ടി വന്നത്. ഇനിയാർക്കും ഇത്തരത്തിലുള്ള സ്ഥിതി ഉണ്ടാകരുത്.
പി.എൻ.സുകുമാരി