ബാവലി പുഴ പാലത്തിന്റെ പണികൾ ആരംഭിച്ചു
Mail This Article
കൊട്ടിയൂർ ∙ 2 പതിറ്റാണ്ടിന്റെ മുറവിളിക്കു പരിസമാപ്തി ആയി. കൊട്ടിയൂർ ടൗണിനു സമീപത്ത് ബാവലി പുഴയുടെ പാലത്തിന്റെ പണികൾ ആരംഭിച്ചു. 4.24 കോടി രൂപയാണു പാലത്തിന്റെ നിർമാണത്തിനായി അനുവദിച്ചത്. കൊട്ടിയൂർ ടൗണിൽ നിന്ന് സമാന്തര പാതയിലേക്ക് പ്രവേശിക്കാനുള്ള പാലം പുതുക്കി പണിയണം എന്ന ആവശ്യത്തിനു 2 പതിറ്റാണ്ട് പഴക്കമുണ്ട്. നിലവിലുള്ള പാലത്തിലൂടെ ചെറിയ കാറുകൾ വരെ മാത്രമാണ് കടന്നുപോയിരുന്നത്. വൈശാഖ ഉത്സവ കാലത്ത് വലിയ ഗതാഗത കുരുക്കുകൾ രൂപപ്പെടുമ്പോൾ പോലും വാഹനങ്ങൾ വഴി തിരിച്ചു വിടുന്നതിന് പാലത്തിന്റെ വീതി കുറവ് വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു.
1984ൽ നായനാർ സർക്കാരിന്റെ പാലത്തിന് 1.5 ലക്ഷം രൂപ ചെലവിൽ കാൽനട യാത്രക്കു വേണ്ടി മാത്രം നിർമിച്ചതായിരുന്നു പാലം. പിന്നീട് നാട്ടുകാർ പിരിവെടുത്ത് ഒന്നര ലക്ഷം രൂപ കൂടി ചെലവു ചെയ്താണ് ചെറു വാഹനങ്ങൾക്ക് കടന്നുപോകുന്നതിന് ആവശ്യമായ വീതിയിൽ നിർമാണം നടത്തിയത്. 10 വർഷങ്ങൾക്കു മുൻപ് പാലത്തിന്റെ തൂണുകൾക്ക് ബലക്ഷയം സംഭവിച്ചിരുന്നു. 2018ൽ ഉരുൾ പൊട്ടലുകളെ തുടർന്ന് കല്ലും മരങ്ങളും വന്ന് ഇടിച്ച് പാലത്തിന്റെ തൂണുകളുടെ അടിസ്ഥാനത്തിനും തകർച്ച സംഭവിച്ചിരുന്നു.
കഴിഞ്ഞ 15 വർഷത്തിനുള്ളിൽ പാലത്തിനു ഫണ്ട് നീക്കി വച്ചതായി ഒട്ടേറെ തവണ പ്രഖ്യാപനങ്ങൾ ഉണ്ടായിരുന്നു എങ്കിലും സമീപ കാലത്താണ് നിർമാണത്തിനുള്ള നടപടികൾ പൂർത്തി ആയത്. 8 മീറ്റർ വീതിയിൽ ടാറിങ്ങും ഒന്നര മീറ്റർ വീതിയിൽ ഇരു വശത്തും ഫുട്പാത്തുകളും ഉള്ള പാലമാണ് നിർമിക്കുക. അപ്രോച്ച് റോഡിനുള്ള സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നടപടികളും അന്തിമ ഘട്ടത്തിലാണ്. ഇതിനായി 20 സെന്റോളം സ്ഥലം സ്വകാര്യ വ്യക്തികളിൽ നിന്നു വില നൽകി ഏറ്റെടുക്കാനുള്ള നടപടികളാണ് പുരോഗമിക്കുന്നത്.