കടലിൽ അപകടം: 13 പേരെ രക്ഷിച്ച് മത്സ്യത്തൊഴിലാളികൾ
Mail This Article
അഴീക്കോട്∙ കടലിൽ മത്സ്യബന്ധനത്തിനിടെ ബോട്ടിൽ വെള്ളം നിറഞ്ഞ് അപകടത്തിൽപ്പെട്ട 13 മത്സ്യത്തൊഴിലാളികളെ രക്ഷിച്ച് അഴീക്കലിൽ എത്തിച്ചു. അഴീക്കലിൽ നിന്ന് 67 നോട്ടിക്കൽ മൈൽ (124 കിലോ മീറ്റർ) അകലെയായിരുന്നു അപകടം. ബോട്ട് പൂർണമായും മുങ്ങിത്താഴ്ന്നു. 3ന് പുലർച്ചെ മുതലാണ് ബോട്ടിൽ വെള്ളം കയറിത്തുടങ്ങിയത്.
അടക്കാൻ ശ്രമം നടത്തിയെങ്കിലും ഫലമുണ്ടായില്ല. സമീപത്ത് മത്സ്യ ബന്ധനം നടത്തുകയായിരുന്ന മദർ ഇന്ത്യ എന്ന ബോട്ടിലെ തൊഴിലാളികളാണ് അപകടത്തിൽപെട്ടത് ശ്രദ്ധിച്ചത്. ഉടൻ രക്ഷാപ്രവർത്തനം നടത്തി. ബേക്കലിൽ നിന്നു രക്ഷാബോട്ടും സ്ഥലത്തെത്തിയിരുന്നു. കൊച്ചിയിൽ നിന്നു പുറപ്പെട്ട ബോട്ടാണു മദർ ഇന്ത്യ.
തമിഴ്നാട് സ്വദേശി മൈക്കിൾ തരകന്റെ ഉടമസ്ഥതയിലുള്ള, മുനമ്പത്തു നിന്നുള്ള ഷൈജ എന്ന ബോട്ടാണ് അപകടത്തിൽപെട്ടത്. എൻജിൻ തകരാറിനെ തുടർന്ന് 27ന് അഴീക്കൽ ഹാർബറിൽ എത്തി തകരാർ പരിഹരിച്ചിരുന്നു. 30നാണ് ഇവിടെനിന്നു യാത്ര തിരിച്ചത്. തമിഴ്നാട് സ്വദേശികളായ മൈക്കിൾ ജഗൻ, അന്തോണി, ജയന്ത്, അന്തോണി പ്രകാശ്, സന്തോഷ് രാജ്, പ്രഭു, പ്രത്യുസൺ, അന്തോണി, വെസ്റ്റ് ബംഗാൾ സ്വദേശികളായ വിശ്വജിത്ത് ദാസൻ, രത്തൻ ദാസ്, ശാസ്ത്തൻ ഉദാസ്, ദീപക് ദാസ്, വിനയ് ദാസ് എന്നിവരെയാണ് രക്ഷപ്പെടുത്തിയത്.