വിഴിഞ്ഞം സമരം: മുഖ്യമന്ത്രി ദുർവാശി വെടിയണമെന്ന് ഡോ.അലക്സ് വടക്കുംതല
Mail This Article
കണ്ണൂർ ∙ വിഴിഞ്ഞത്തു മത്സ്യത്തൊഴിലാളികൾ നടത്തുന്ന സമരത്തിൽ ദുർവാശി വെടിഞ്ഞു മുഖ്യമന്ത്രി സമരക്കാരുമായി നേരിട്ടു ചർച്ച ചെയ്തു പ്രശ്നം പരിഹരിക്കണമെന്ന് കണ്ണൂർ രൂപതാ ബിഷപ് ഡോ.അലക്സ് വടക്കുംതല പറഞ്ഞു. കേരള ലാറ്റിൻ കാത്തലിക് അസോസിയേഷന്റെ (കെഎൽസിഎ) സുവർണ ജൂബിലി സംഗമവും സമുദായ ദിനാഘോഷവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിഴിഞ്ഞം തുറമുഖ നിർമാണം മൂലം ഉണ്ടായിട്ടുള്ള തീരശോഷണത്തിൽ വീടും സ്ഥലവും നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളികളുടെ മനുഷ്യാവകാശം സംരക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സമരമുഖത്തുള്ള മത്സ്യത്തൊഴിലാളികളെ സർക്കാർ അടച്ച് ആക്ഷേപിക്കാതെ, വിഴിഞ്ഞം തുറമുഖത്ത് തീരശോഷണം അടക്കമുള്ള വിഷയങ്ങളിൽ സുതാര്യവും ശാസ്ത്രീയവുമായ പഠനങ്ങൾ നടത്തണം.
പ്രളയ കാലത്തെ പ്രവർത്തനങ്ങളിൽ കേരളത്തിന്റെ സൈന്യം എന്ന് വിളിച്ച മത്സ്യത്തൊഴിലാളികളെ ഇപ്പോൾ രാജ്യദ്രോഹികളെന്നു വിളിക്കുന്നത് ദുഃഖകരമാണെന്നും ബിഷപ് പറഞ്ഞു.ബർണശേരി ഹോളി ട്രിനിറ്റി കത്തീഡ്രൽ അങ്കണത്തിൽ നടന്ന കുർബാനയ്ക്ക് ബിഷപ് മുഖ്യകാർമികത്വം വഹിച്ചു.
തുടർന്ന് തയ്യിൽ സെന്റ് ആന്റണീസ് പള്ളിയിൽ നിന്നു വാഹനജാഥയായി കൊണ്ടുവന്ന പതാക രൂപതാ പ്രസിഡന്റ് രതീഷ് ആന്റണി ഉയർത്തി. മേയർ ടി.ഒ.മോഹൻ, രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎ, കെഎൽസിഎ സംസ്ഥാന പ്രസിഡന്റ് ആന്റണി നൊറോണ, കെആർഎൽസിസി അസോഷ്യേറ്റ് ജനറൽ സെക്രട്ടറി ഫാ.ഡോ.ജിജു അറയ്ക്കത്തറ
കെഎൽസിഎ സംസ്ഥാന ജനറൽ സെക്രട്ടറി ഷെറി ജെ.തോമസ്, മോൺ. ഡോ.ക്ലാരൻസ് പാലിയത്ത്, ഫാ.മാർട്ടിൻ രായപ്പൻ, ഗോഡ്സൺ ഡിക്രൂസ്, ക്രിസ്റ്റഫർ കല്ലറയ്ക്കൽ, ഫാ.ഡോ.ജോയി പൈനാടത്ത്, സിസ്റ്റർ വീണ പാണങ്കാട്ട്, ഷേർളി സ്റ്റാൻലി, സബിൻ കളത്തിൽ, ജോൺ ബാബു, കെ.എച്ച്.ജോൺ, ഷിബു ഫെർണാണ്ടസ്, റിനേഷ് ആന്റണി, ശ്രീജൻ ഫ്രാൻസിസ് എന്നിവർ പ്രസംഗിച്ചു.