ADVERTISEMENT

ഇരിട്ടി∙ ജനവാസ മേഖലയിൽ 5 ദിവസമായി ആശങ്ക പരത്തിയ ജീവി ‘കടുവ’ തന്നെയെന്നു വനം വകുപ്പ്. പായം പഞ്ചായത്തിലെ വിളമന കൂമൻതോടിൽ കണ്ടെത്തിയ കാലടയാളം കടുവയുടേതെന്നു തളിപ്പറമ്പ് റേഞ്ചർ പി.രതീശന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണു സ്ഥിരീകരിച്ചത്.

ഇതോടെ ഉളിക്കൽ, പായം പഞ്ചായത്തുകളിലെ 9 വാർഡുകളിൽ ഒറ്റയ്ക്കുള്ള യാത്രയടക്കം വിലക്കിക്കൊണ്ട് ജനങ്ങൾക്ക് അതീവ ജാഗ്രതാ നിർദേശം നൽകി.കടുവ കടന്നു പോകാൻ സാധ്യതയുള്ള വിവിധ കേന്ദ്രങ്ങളിൽ വനം വകുപ്പ് നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കും. പഞ്ചായത്തുകളുടെ നേതൃത്വത്തിൽ മൈക്ക് അനൗൺസ്മെന്റ് നടത്തി.ഇന്നലെ രാവിലെയാണ് കൂമൻതോട് തോടിന്റെ അരികിൽ 2 ഇടത്ത് കാൽപാദത്തിന്റെ അടയാളങ്ങൾ പതിഞ്ഞതായി കണ്ടെത്തിയത്.

കടുവ വെള്ളം കുടിക്കാൻ ഇറങ്ങിയതാകാം എന്നാണു നിഗമനം. ഇന്നലെ പുലർച്ചെ 5ന് ഉളിക്കൽ – പെരിങ്കരി മലയോര ഹൈവേ റോഡ് മുറിച്ചു കടന്നു കടുവ ഓടുന്നത് ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന യുവാവ് കണ്ടിരുന്നു. വിളമന കുന്നിൽ ടാപ്പിങ് നടത്തുകയായിരുന്ന തൊഴിലാളികൾ കുറുക്കന്മാരുടെ ശബ്ദവും കേട്ടിരുന്നു.

ഇതോടെ പ്രദേശത്ത് ടാപ്പിങ് നിർത്തി. തൊഴിലുറപ്പ് തൊഴിലാളികളും ഭയന്നു മടങ്ങി. ക്ഷീരകർഷകരുടെ പാൽ അളവും ആശങ്കയിലായി. പുറവയൽ മൂസാൻപീടികയിൽ ശനി പുലർച്ചെ റോഡ് മുറിച്ചു കടന്നു വയത്തൂർ ഭാഗത്തേക്കു നീങ്ങിയതായി നാട്ടുകാർ കണ്ട കടുവയാണ് ഇന്നലെ വിളമന മേഖലയിൽ എത്തിയതെന്നാണു കരുതുന്നത്.

സിഐമാരായ കെ.ജെ.വിനോയ്(ഇരിട്ടി), കെ.സുധീർ കല്ലൻ (ഉളിക്കൽ), എസ്ഐമാരായ പി.സി.വില്ലി, ടി.ജി.അശോകൻ, ഫോറസ്റ്റർമാരായ കെ.ജിജിൽ (ഇരിട്ടി), കെ.പി.വിജയനാഥ് (ശ്രീകണ്ഠാപൂരം), ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ കെ.പി.മുകേഷ്, പി.കൃഷ്ണശ്രീ, ഷിജിൽ എന്നിവരുടെ നേതൃത്വത്തിൽ പൊലീസും വനപാലകരും അഗ്നിരക്ഷാ സേനയും സ്ഥലത്തു നിലയുറപ്പിച്ചിട്ടുണ്ട്.

kollam-pathanapuram-tiger-attack

സുരക്ഷാ കാരണങ്ങളാൽ വിപുലമായ തിരച്ചിൽ നടത്തിയിട്ടില്ല. ഉളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് പി.സി.ഷാജി, വൈസ് പ്രസിഡന്റ് ആയിഷ ഇബ്രാഹിം, അംഗങ്ങളായ ടോമി ജോസഫ്, സുജ ആഷി, പായം പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.വിനോദ് കുമാർ, സ്ഥിരം സമിതി അധ്യക്ഷരായ വി.പ്രമീള, പി.എൻ.ജെസി, അംഗം ബിജു കോങ്ങോടൻ, പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് കെ.ബാലകൃഷ്ണൻ, സിഡിഎസ് അധ്യക്ഷ സ്മിതാ രജിത്ത് എന്നിവരും സ്ഥലത്തെത്തി.

കടുവയെ കണ്ടവർ

വെള്ളി രാത്രി 7 ന് മാട്ടറ പീടികക്കുന്നിൽ മീൻ പിടിക്കാൻ പോയ കടമനക്കണ്ടിയിലെ ബിനു.ശനി പുലർച്ചെ 5.30 ന് പുറവയൽ മൂസാൻപീടികയിൽ മണിക്കടവിലെ പരക്കാട്ട് ബിജുവും ഭാര്യയും ഓട്ടോറിക്ഷാ ഡ്രൈവർ ദിപുവും.ഞായറർ രാത്രി 8 ന് കോക്കാട് ഊരംങ്കോടിൽ പട്ടിയെ കടുവ പിടിച്ചതായി പ്രദേശവാസികളുടെ സംശയം.തിങ്കൾ പുലർച്ചെ 5 ന് കതുവാപ്പറമ്പിൽ റോഡ് മുറിച്ചു കടന്നു വിളമന ഭാഗത്തേക്കു കടുവ നീങ്ങുന്നതായി ഇറച്ചി വിൽപനക്കാരയായ യുവാവ് കണ്ടു.തിങ്കൾ പുലർച്ചെ 5.30 ന് വിളമനയിൽ ടാപ്പിങ് തൊഴിലാളികൾ, കടുവ കുറുക്കനെ പിടിച്ചതെന്നു സംശയിക്കുന്ന നിലയിൽ ശബ്ദം കേട്ടു.

നിയന്ത്രണം9വാർഡുകളിൽ

ഉളിക്കൽ പഞ്ചായത്തിലെ അറബി,കതുവാപ്പറമ്പ്, വയത്തൂർ, ഉളിക്കൽ ഈസ്റ്റ്, ഉളിക്കൽ വെസ്റ്റ്, പായം പഞ്ചായത്തിലെ വിളമന, ഉദയഗിരി, പെരിങ്കരി, മാടത്തിൽ വാർഡുകളിലാണ് കടുവാ ഭീഷണിയുടെ പശ്ചാത്തലത്തിൽഅതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുള്ളത്

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com