കണ്ണൂർ∙ വൃക്ക രോഗികൾക്ക് ഡയാലിസിസ് ചെയ്യാൻ ധനസഹായം നൽകുന്ന പദ്ധതിയുടെ നിർവഹണ നടപടികൾ ത്വരിതപ്പെടുത്താൻ ജില്ലാ ആസൂത്രണ സമിതി യോഗം കർശന നിർദേശം നൽകി. ഇതു സംബന്ധിച്ച് ബന്ധപ്പെട്ട മെഡിക്കൽ ഓഫിസർമാരുടെ യോഗം വിളിച്ചുചേർക്കാൻ ജില്ലാ മെഡിക്കൽ ഓഫിസറോട് യോഗം നിർദേശിച്ചു.
1000 രൂപ വീതം മാസം പരമാവധി 4000 രൂപ ആശുപത്രി വഴി ധനസഹായം ലഭ്യമാക്കുന്ന പദ്ധതി പ്രഖ്യാപിച്ച് മാസങ്ങൾ കഴിഞ്ഞിട്ടും ഇതിന്റെ പ്രയോജനം വൃക്കരോഗികൾക്ക് ലഭിക്കുന്നില്ലെന്ന് മലയാള മനോരമ വാർത്തയിലൂടെ ചൂണ്ടിക്കാട്ടിയിരുന്നു.
സ്മാർട്ഫോൺ ലഭിക്കാൻ കാഴ്ച പരിമിതർ തദ്ദേശ സ്ഥാപനങ്ങളിൽ നൽകിയ അപേക്ഷകൾ സാമൂഹികനീതി ഓഫിസിൽ എത്തിക്കണമെന്നും യോഗം നിർദേശിച്ചു.
അതിദരിദ്രരുടെ ആവശ്യങ്ങൾ കണ്ടെത്താൻ തയാറാക്കുന്ന മൈക്രോ പ്ലാനുകൾ സമർപ്പിക്കാൻ ബാക്കിയുള്ള തദ്ദേശ സ്ഥാപനങ്ങൾ ദാരിദ്ര്യ ലഘൂകരണ വിഭാഗത്തിൽ ഇതു സമർപ്പിക്കണം. സ്വരാജ് ട്രോഫിക്കായുള്ള അപേക്ഷ 31ന് അകം തദ്ദേശ സ്ഥാപനങ്ങൾ വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്യണമെന്നും യോഗം ആവശ്യപ്പെട്ടു.
ഫെബ്രുവരി 5 നു ശേഷം ബ്ലോക്ക്തല അവലോകന യോഗം ചേരും. 49 തദ്ദേശ സ്ഥാപനങ്ങളുടെ 2022-23 വാർഷിക പദ്ധതി ഭേദഗതിക്കും 9 നഗരസഭകളുടെയും കോർപറേഷന്റെയും ഖരമാലിന്യ പരിപാലനത്തിനുള്ള കേരള സോളിഡ് വേസ്റ്റ് മാനേജ്മെന്റ് പ്രോജക്ടിനും യോഗം അംഗീകാരം നൽകി.
ആസൂത്രണ സമിതി അധ്യക്ഷ പി.പി.ദിവ്യയുടെ അധ്യക്ഷയായി. അംഗങ്ങളായ ടി.ഒ.മോഹനൻ, ബിനോയ് കുര്യൻ, കെ.കെ.രത്നകുമാരി, ടി.സരള, വി.ഗീത, കെ.താഹിറ, എൻ.പി.ശ്രീധരൻ, ഇ.വിജയൻ, ശ്രീന പ്രമോദ്, കെ.വി.ഗോവിന്ദൻ, തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എം.കൃഷ്ണൻ, ജില്ലാ പ്ലാനിങ് ഓഫിസർ കെ.പ്രകാശൻ എന്നിവർ പ്രസംഗിച്ചു.