ADVERTISEMENT

പയ്യന്നൂർ ∙ ‘വളരെ സന്തോഷം, നൂറാം വയസ്സിലേക്ക് കടന്ന എനിക്ക് കിട്ടിയ നൂറാം പിറന്നാൾ സമ്മാനമാണ് പത്മശ്രീ. വടക്കേ മലബാറിന് പ്രത്യേകിച്ച് പയ്യന്നൂരിലെ സ്വാതന്ത്ര്യ സമര പോരാട്ടങ്ങൾക്ക് ലഭിച്ച വലിയൊരു അംഗീകാരമായി ഈ അവാർഡിനെ കാണുന്നു. കടന്നു പോയ സ്വാതന്ത്ര്യ സമര സേനാനികളുടെ സ്മരണകൾക്കു മുന്നിൽ ഈ ദേശീയ ബഹുമതി സമർപ്പിക്കുന്നു’. പത്മശ്രീ ലഭിച്ച സ്വാതന്ത്ര്യ സമര സേനാനി വി.പി.അപ്പുക്കുട്ട പൊതുവാൾ മലയാള മനോരമയോട് പ്രതികരിച്ചു.

പത്മശ്രീ അവാർഡ് വി.പി.അപ്പുക്കുട്ട പൊതുവാൾക്ക് നൂറാം പിറന്നാൾ സമ്മാനവും ഒപ്പം അപ്പുക്കുട്ട പൊതുവാളിന്റെ വണ്ണാടിൽ പുതിയ വീട് തറവാടിൽ രണ്ടാമതൊരു പത്മശ്രീ അവാർഡ് കടന്നു വന്നു എന്ന ബഹുമതിയുമുണ്ട്. പയ്യന്നൂരിന് ഇത് മൂന്നാമത്തെ പത്മശ്രീയാണ്. വണ്ണാടിൽ പുതിയ വീട് തറവാട്ടിൽ ലോക പ്രശസ്ത നർത്തകൻ വി.പി.ധനഞ്ജയൻ ശാന്താധനഞ്ജയൻ ദമ്പതികൾക്കാണ് നേരത്തെ ബഹുമതി ലഭിച്ചത്.

പയ്യന്നൂർക്കാരനായ കൈതപ്രം ദാമോദരൻ നമ്പൂതിരിക്കും പത്മശ്രീ ലഭിച്ചിട്ടുണ്ട്. 11ാം വയസ്സിൽ ഗാന്ധിജിയെ കണ്ടത് മുതൽ സ്വാതന്ത്ര്യ സമര പോരാട്ടത്തിലേക്ക് എടുത്ത് ചാടിയ അപ്പുക്കുട്ട പൊതുവാൾ ഒട്ടേറെ സമരങ്ങൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്. ഖാദിക്ക് വേണ്ടി ജീവിച്ച വ്യക്തിത്വമാണ്. നൂറ് വയസ്സിലേക്ക് കടന്നു ചെല്ലുമ്പോഴും ശാരീരിക ക്ലേശങ്ങളൊന്നുമില്ലാതെ പുതിയ തലമുറകൾക്ക് സ്വാതന്ത്ര്യ സമരപോരാട്ട കഥകൾ പറഞ്ഞു കൊടുക്കാൻ ഇപ്പോഴും ഓരോ വേദികളിലേക്കും ഓടി നടക്കുകയാണ്. പത്മശ്രീ അവാർഡ് പ്രഖ്യാപനം വന്നതോടെ ഇടതടവില്ലാതെ ശബ്ദിച്ചു കൊണ്ടിരിക്കുന്ന ഫോണിലൂടെ ആഹ്ലാദത്തോടെ മറുപടി പറയുകയാണ് പയ്യന്നൂരിന്റെ സ്വന്തം സ്വാതന്ത്ര്യ സമര സേനാനി.

കളരിപ്പയറ്റിനുള്ള അംഗീകാരം എസ്.ആർ.ഡി.പ്രസാദ്

പത്മശ്രീ പുരസ്കാരത്തിനു അർഹനായ എസ്.ആർ.ഡി.പ്രസാദിനെ കണ്ണൂർ ചിറക്കലിലെ വീട്ടിലെത്തി കെ.വി.സുമേഷ് എംഎൽഎ ആദരിച്ചപ്പോൾ. പ്രസാദിന്റെ ഭാര്യ സൗമിനി, കേരള ഫോക്‌ലോർ അക്കാദമി സെക്രട്ടറി എ.വി.അജയകുമാർ എന്നിവർ സമീപം.
പത്മശ്രീ പുരസ്കാരത്തിനു അർഹനായ എസ്.ആർ.ഡി.പ്രസാദിനെ കണ്ണൂർ ചിറക്കലിലെ വീട്ടിലെത്തി കെ.വി.സുമേഷ് എംഎൽഎ ആദരിച്ചപ്പോൾ. പ്രസാദിന്റെ ഭാര്യ സൗമിനി, കേരള ഫോക്‌ലോർ അക്കാദമി സെക്രട്ടറി എ.വി.അജയകുമാർ എന്നിവർ സമീപം.

അഭ്യസിക്കുന്നതിനൊപ്പം കളരിയെക്കുറിച്ച് ആധികാരികമായി പഠിച്ച പ്രതിഭ

കണ്ണൂർ∙ കളരിപ്പയറ്റിനുള്ള വലിയ അംഗീകാരമായി പുരസ്കാരനേട്ടം കാണുന്നുവെന്ന് കളരി ഗുരുക്കൾ എസ്.ആർ.ഡി.പ്രസാദ് പറഞ്ഞു. മുപ്പതോളം കലകളിൽ സ്വാധീനമുള്ള ആയോധനകലയാണെങ്കിലും കുറച്ചുകാലമായി അവഗണിക്കപ്പെട്ടു കിടന്നിരുന്നു. കളരിപ്പയറ്റിന് കൂടുതൽ പ്രാധാന്യവും ശ്രദ്ധയും ലഭിക്കാൻ ഈ പുരസ്കാരലബ്ധി സഹായിക്കുമെന്നു പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം ഇന്നലെ മനോരമയോട് പ്രതികരിച്ചു. കേരളത്തിന്റെ ആയോധനകലയായ കളരി അഭ്യസിക്കുക മാത്രമല്ല,

മറിച്ച് കളരിയെ കുറിച്ച് ആധികാരികമായി പഠിക്കുക കൂടിയാണ് പ്രസാദ് ചെയ്തത്. അച്ഛന് കീഴിൽ കളരി അഭ്യസിച്ച് തുടങ്ങിയ കാലം മുതൽ കളരി ഉപാസകൻ തന്നെയായിരുന്നു അദ്ദേഹം. അഭ്യാസവും ചുവടും പഠിക്കുന്നതിന് പുറമേ ചരിത്രം തിരഞ്ഞ് ആഴത്തിലുള്ള പഠനം നടത്തുകയും കളരിയെന്ന ആയോധന കല മറ്റുള്ളവർക്ക് പഠനവിഷയമാക്കാൻ കഴിയും വിധം സർവ വിജ്ഞാന കോശമാണ് 2016ൽ പ്രസിദ്ധീകരിച്ച കളരിപ്പയറ്റ് വിജ്ഞാനകോശം.

കേന്ദ്ര സാംസ്കാരിക വകുപ്പിന്റെ ദ്വിവത്സര സ്കോളർഷിപ്പോടെയാണ് ഈ പുസ്തക രചന പൂർത്തിയാക്കിയത്. കളരിപ്പയറ്റിന്റെ പ്രയോഗസഹായ ഗ്രന്ഥമായ മെയ്പ്പയറ്റ് 2012ൽ കേരള ഫോക്‌ലോർ അക്കാദമി പ്രസിദ്ധീകരിച്ചു. കളരിയിലെ ഒറ്റക്കോൽ പയറ്റിനെക്കുറിച്ച് പ്രസിദ്ധീകരിച്ച സചിത്രപ്രയോഗ സഹായ ഗ്രന്ഥമാണ് ഒറ്റ. ചിറക്കൽ ടി.ശ്രീധരൻനായരുടെ ജീവചരിത്രമായ ‘കളരിയിലെ കല’ എഴുതിയതും മകൻ എസ്.ആർ.ഡി.പ്രസാദാണ്.

രാജ്യത്തിന് അകത്തും പുറത്തുമായി വിവിധ വേദികളിൽ കളരിയെ കുറിച്ചുള്ള ആധികാരികമായ പ്രഭാഷണങ്ങളും ശിൽപശാലകളും സംഘടിപ്പിക്കുകയും ചെയ്യുന്നുണ്ട് പ്രസാദ്. കേന്ദ്രസർക്കാർ 2 വട്ടം ഫെലോഷിപ് നൽകി ആദരിച്ചതും ഫോക്‌ലോർ അക്കാദമി ഗുരുപൂജ പുരസ്കാരം നൽകിയതുമെല്ലാം ഈ മികവ് പരിഗണിച്ചു തന്നെയാണ്.

അതിനൊടുവിലാണ് പൊൻതൂവലായി പത്മ പുരസ്കാരവും പ്രസാദിന്റെ ഉപാസനയ്ക്ക് ലഭിച്ചിരിക്കുന്നത്. മുംബൈ സർവകലാശാലയിലും കണ്ണൂർ സർവകലാശാലയിലും പഠിപ്പിച്ചിട്ടുള്ള പ്രസാദിന് സ്വന്തം കളരിയിൽ പഠിച്ചിറങ്ങിയ ആയിരക്കണക്കിനു ശിഷ്യരുമുണ്ട്. കൂടുതൽ ഉയരങ്ങളിലേക്ക് ചുവടുവയ്ക്കാനുള്ള കരുത്താകും പ്രസാദിന് പുരസ്കാര നേട്ടം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com