ADVERTISEMENT

കണ്ണൂർ ∙ 25ന് ഉച്ചയ്ക്ക് കളരി ഗുരുക്കൾ എസ്.ആർ.ഡി.പ്രസാദിന്റെ ഫോണിലേക്ക് ഡൽഹിയിൽ നിന്ന് ഒരു കോൾ. ഫോണെടുത്തപ്പോൾ രാഷ്ട്രപതിഭവനിൽ നിന്നാണെന്നും പത്മശ്രീ പുരസ്കാരത്തിന്റെ പട്ടികയിലുണ്ടെന്നും അറിയിച്ചു. കളരിയുടെ അങ്കത്തട്ടിലേക്ക് ഉറുമിയുമായി ഇറങ്ങുന്ന സന്തോഷമായിരുന്നു അപ്പോൾ മുതൽ എസ്.ആർ.ഡി.പ്രസാദിന്റെ മനസ്സിൽ. 

മാധ്യമങ്ങളിൽ വാർത്ത വരുന്നതിന് മുൻപ് ജില്ലാ കലക്ടർ എസ്.ചന്ദ്രശേഖർ വിളിച്ചു. അഭിനന്ദനം അറിയിക്കുകയും 26ന് പൊലീസ് മൈതാനിയിലെ പരിപാടിയിലേക്ക് ക്ഷണിക്കുകയും ചെയ്തു. ആ വിളിയും കഴിഞ്ഞാണ് പേര് ദൃശ്യമാധ്യമങ്ങളിൽ കാണിച്ചു തുടങ്ങിയത്. പിന്നീട് ഒരു മായിക ലോകത്ത് എന്ന പോലെ ഫോൺ വിളികൾ, അഭിനന്ദനവുമായി നന്മനിറഞ്ഞ അനേകം മനുഷ്യർ. 

അനേകം രാഷ്ട്രീയക്കാർ വീട്ടിലേക്ക് അഭിനന്ദനവുമായി എത്തി. കളരിമേഖലയിലെ വിദഗ്ധർ വിളിച്ചിരുന്നു. പത്മശ്രീ ലഭിച്ച വടകരയിലെ മീനാക്ഷിയേടത്തി വിളിച്ച് അഭിനന്ദിച്ചു. കളരിപ്പയറ്റ് മേഖലയിൽ നിന്ന് രണ്ടാമത് പത്മശ്രീ നേടിയ ചാവക്കാട് നിന്നുള്ള ശങ്കുണ്ണിമേനോന്റെ മകൻ കൃഷ്ണദാസ് വിളിച്ച് സന്തോഷം പങ്കുവച്ചു. ശങ്കുണ്ണിമേനോൻ പ്രായാധിക്യം കാരണം വിശ്രമത്തിലായതിനാലാണ് മകൻ വിളിച്ചത്. പിന്നെ കുഞ്ഞുമൂസ ഗുരുക്കൾ തുടങ്ങി നാട്ടിലെ പ്രാദേശിക ഗുരുക്കൾ വിളിച്ചിരുന്നു. 

സംവിധായകൻ ജി.അരവിന്ദന്റെ ഭാര്യ കൗമുദി അരവിന്ദൻ അഭിനന്ദനമറിയിച്ചു

പിന്നെ കളരിയിലെ എന്റെ വിദ്യാർഥികൾ, കെ.വി.സുമേഷ് എംഎൽഎ, ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ്, ബിജെപി നേതാക്കളായ കൃഷ്ണദാസ്, എ.പി.അബ്ദുല്ലക്കുട്ടി, കോൺഗ്രസ് നേതാക്കളായ വി.വി.പുരുഷോത്തമൻ, കെ.പ്രമോദ്, റഷീദ് കവ്വായി, കെ.ബാലകൃഷ്ണൻ, പി.ഒ.ചന്ദ്രമോഹനൻ, കെ.രമേഷ്,യു.ഹംസ ഹാജി പ്രാദേശിക രാഷ്ട്രീയ നേതാക്കൾ തുടങ്ങി ഒട്ടേറെ സാമുഹ്യ പ്രവർത്തകരും വന്ന് കണ്ട് അഭിനന്ദിച്ചു. പൊലീസ് മൈതാനിയിലെ ഔദ്യോഗിക സ്വീകരണ ചടങ്ങ് വ്യത്യസ്ത അനുഭവമായിരുന്നു.

ആദ്യമായാണ് ഔദ്യോഗിക പരിപാടിയിൽ പങ്കെടുക്കുന്നത്. മന്ത്രി കെ.രാധാകൃഷ്ണൻ ഉൾപ്പെടെ പങ്കെടുത്ത് അഭിനന്ദിച്ചത് എന്നും മറക്കാത്ത ഓർമകൾ. പൊലീസ് മൈതാനിയിലെ ആദരത്തിന് ശേഷം നാട്ടിൽ നിന്ന് ആദ്യത്തെ സ്വീകരണം ലഭിച്ചത് ചിറയ്ക്കൽ നാലുമുക്കിൽ വച്ചാണ്. 

നിറഞ്ഞ മനസ്സോടെ നന്ദി ചൊല്ലി അപ്പുക്കുട്ട പൊതുവാൾ

പയ്യന്നൂർ ∙ പത്മശ്രീ നേടിയ സ്വാതന്ത്ര്യ സമര സേനാനി വി.പി.അപ്പുക്കുട്ട പൊതുവാൾക്ക് അഭിനന്ദന പ്രവാഹമാണ്. വീട്ടുമുറ്റത്ത് ആളൊഴിഞ്ഞ സമയമില്ല. പതിവ് ശൈലിയിൽ ചിരിച്ചു കൊണ്ടു പറഞ്ഞു. ‘ദിനചര്യകളെല്ലാം തെറ്റി, സാരമില്ല’. നൂറാം വയസ്സിലും ചുറുചുറുക്കോടെ ഓടി നടക്കുന്നതിന്റെ രഹസ്യം ദിനചര്യയാണ്. പത്മശ്രീ ഔദ്യോഗിക പ്രഖ്യാപനത്തിന് പിന്നാലെ 25ന് രാത്രിയിൽ കലക്ടർ റിപ്പബ്ലിക് ദിന പരേഡിലേക്ക് ക്ഷണിച്ചിരുന്നു. 25ന് രാത്രി 12 വരെ പലരും നേരിട്ട് വീട്ടിലെത്തിയും ഫോണിലൂടെയും അഭിനന്ദനമറിയിച്ചു. 

റിപ്പബ്ലിക് ദിനത്തിൽ രാവിലെ 7ന് ഭാര്യയും മക്കളും പേരമക്കളുമായി റിപ്പബ്ലിക് പരേഡിൽ വച്ച് ആദരവേറ്റു വാങ്ങാൻ കണ്ണൂരിലേക്ക് പുറപ്പെട്ടു. 8.15ന് കണ്ണൂരിൽ. രാവിലെ ചായ കണ്ണൂർ കോഫി ഹൗസിൽ. ഉച്ചയ്ക്ക് 12.30നാണ് വീട്ടിൽ തിരിച്ചെത്തിയത്. അപ്പോഴേക്കും ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ.പി.അബ്ദുല്ലക്കുട്ടി വീട്ടുമുറ്റത്ത് കാത്തിരിപ്പുണ്ടായിരുന്നു. 

  Also read: ഇത് സാധാരണക്കാരന്റെ നേട്ടം; പത്മശ്രീ ജേതാവ് സി.ഐ.ഐസക് പറയുന്നു

തുടർന്ന് ഇടതടവില്ലാതെ വ്യക്തികളും സംഘടനകളും രാവേറെ ചെല്ലും വരെ വീട്ടിലെത്തി ആദരവ് നൽകി. അതിനിടയിൽ ഉച്ചഭക്ഷണം പോലും നഷ്ടപ്പെട്ടു. ബിജെപി നേതാവ് സി.കെ.കൃഷ്ണദാസ്, ടി.ഐ.മധുസൂദനൻ എംഎൽഎ, നഗരസഭ അധ്യക്ഷ കെ.വി.ലളിതയും സ്ഥിരം സമിതി അധ്യക്ഷന്മാരും കൗൺസിലർമാരും

ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ്, രാജ്മോഹൻ ഉണ്ണിത്താൻ എംപി, പി.സന്തോഷ് എംപി, ചേംബർ ഓഫ് കൊമേഴ്സ്, കൊക്കാനിശ്ശേരി ജേസീസ്, മുസ്‌ലിം ലീഗ്, യൂത്ത് കോൺഗ്രസ്, വിവിധ സാംസ്കാരിക സംഘടനകൾ, പൂർവ വിദ്യാലയമായ ബിഇഎംഎൽപി സ്കൂൾ പിടിഎ, സ്‌റ്റേറ്റ് ബാങ്ക്, സംസ്കൃത മഹാവിദ്യാലയത്തിലെ സഹപ്രവർത്തകർ,

വിവിധ രാഷ്ട്രീയ പാർട്ടി പ്രവർത്തകരും പ്രാദേശിക നേതാക്കളും തുടങ്ങിയവരൊക്കെ ആദരവുമായി എത്തി. എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ, എം.കെ.രാഘവൻ എംപി, സിപിഎം ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ, വി.ടി.ബൽറാം തുടങ്ങിയ നേതാക്കൾ ഫോണിലൂടെ അഭിനന്ദനമറിയിച്ചവരിൽ ഉൾപ്പെടും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com