കണ്ണൂർ∙ ഒളിവിൽ കഴിഞ്ഞത് ചെന്നൈയിലെ ബന്ധു വീട്ടിലായിരുന്നെന്ന് അർബൻ നിധി തട്ടിപ്പ് കേസിലെ മുഖ്യപ്രതി ആന്റണി സണ്ണി പൊലീസിനോട് സമ്മതിച്ചു. അന്വേഷണ സംഘം ചെന്നൈയിൽ എത്തിയപ്പോൾ സിം കാർഡ് മാറ്റി പൊലീസിന്റെ വഴി തെറ്റിച്ചാണ് രക്ഷപ്പെട്ടതെന്നും ഇയാൾ പറഞ്ഞു.
നിക്ഷേപ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട പരാതികൾ ഉയർന്നതിന് ശേഷം മുഖ്യപ്രതികളിൽ ഒരാളായ ആന്റണിക്ക് വേണ്ടി സംസ്ഥാനത്തിനകത്തും പുറത്തും വ്യാപക തിരച്ചലിലായിരുന്നു പൊലീസ്. അർബൻ നിധി സ്ഥാപനത്തിൽ പ്രതിസന്ധി തുടങ്ങിയത് ആന്റണി
17 കോടി രൂപയുടെ തട്ടിപ്പ് നടത്തിയത് കൊണ്ടാണെന്ന് ആദ്യം പിടിയിലായ അർബൻ നിധി ഡയറക്ടർമാരായ കെ.എം.ഗഫൂർ, ഷൗക്കത്തലി എന്നിവർ പറഞ്ഞിരുന്നു.ഇതോടെ ആന്റണിയെ കസ്റ്റഡിയിൽ എടുത്താൽ മാത്രമേ കേസന്വേഷണത്തിൽ പുരോഗതിയുണ്ടാവൂ എന്ന നിലയിലായി കാര്യങ്ങൾ.
ആന്റണിയെ കണ്ടെത്താനുള്ള ശ്രമങ്ങൾ പൊലീസ് ഊർജിതമാക്കി. ചെന്നൈയിൽ നിന്ന് ആന്റണി വിദേശത്തേക്ക് കടന്നു എന്ന സംശയത്തിൽ ആന്റണി പോകാൻ സാധ്യതയുള്ള വിദേശ രാജ്യങ്ങളിലേക്ക് വരെ അന്വേഷണം വ്യാപിപ്പിക്കാനുള്ള ഒരുക്കങ്ങൾ നടത്തവേയാണ് ഇന്നലെ വൈകിട്ട് ആന്റണി കീഴടങ്ങിയത്.
അർബൻ നിധി ഡയറക്ടർമാർ പറഞ്ഞത്പോലെ 17 കോടിയുടെ തട്ടിപ്പ് നടത്തിയിട്ടില്ലെന്നും 8 കോടി വെട്ടിച്ചെന്നും ആന്റണി പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. ഡിവൈഎസ്പിയുടെ മുൻപിലും എസ്പിയുടെ മുൻപിലും ആന്റണിയെ ഹാജരാക്കി. ഇന്ന് കോടതിയിൽ ഹാജരാക്കും
അന്വേഷണം സ്വത്തിലേക്കും
ഒളിവിലായിരുന്ന ആന്റണിയെ കണ്ടെത്തുന്നതിന് തൃശൂരിൽ എത്തിയ അന്വേഷണ സംഘം ഇയാളുടെ ബന്ധുക്കളുടെ സ്വത്ത് വിവരവും അന്വേഷിച്ചിരുന്നു. അർബൻ നിധിയിൽ നിന്ന് ആന്റണിയുടെ അക്കൗണ്ടിലേക്കെത്തിയ പണം ബന്ധുക്കളുടെ അക്കൗണ്ടിലേക്ക് മാറ്റി എന്ന നിഗമനത്തിലായിരുന്നു പൊലീസ്. ചില ബന്ധുക്കളുടെ അക്കൗണ്ടിൽ പണം എത്തിയിട്ടുണ്ടെന്ന വിവരം പൊലീസിന് ലഭിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്.
ആന്റണിയുടെ പുണെ, നാഗ്പുർ എന്നിവിടങ്ങളിലെ അക്കൗണ്ട് വിവരങ്ങളും പുറത്തു വരാനുണ്ട്. തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലെ ജില്ലാ റജിസ്ട്രേഷൻ ഓഫിസറോട് ഇവരുടെ ബന്ധുക്കളുടെ സ്വത്ത് വിവരങ്ങൾ പൊലീസ് രേഖാമൂലം ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് ലഭിക്കുന്നതിനനുസരിച്ച് സ്വത്ത് കണ്ടുകെട്ടുന്നതിലേക്ക് പൊലീസ് നീങ്ങും.
തൃശൂർ സ്വദേശിയായ ആന്റണിക്ക് ഗുരുവായൂരിൽ റിസോർട്ടുകളും ഉള്ളതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. റിമാൻഡ് ചെയ്തതിന് ശേഷം കൂടുതൽ തെളിവെടുപ്പിനും അന്വേഷണത്തിനുമായി ആന്റണിയെ കസ്റ്റഡിയിൽ വിട്ട് കിട്ടാനുള്ള നടപടികളും പൊലീസ് തുടങ്ങിയിട്ടുണ്ട്.