മുഴക്കുന്ന് മുടക്കോഴിയിലും പുലിയെ കണ്ടതായി നാട്ടുകാർ
Mail This Article
മുടക്കോഴി∙ മുഴക്കുന്ന് പഞ്ചായത്തിലെ മുടക്കോഴിയിലും പുലിയെ നേരിൽ കണ്ടതായി നാട്ടുകാർ. ടാപ്പിങ് തൊഴിലാളി കാരായി രവീന്ദ്രനാണ് പുലിയെ കണ്ടത്. മുടക്കോഴി പിപിആർ മെമ്മോറിയൽ സ്കൂളിന് സമീപത്തെ റബർ തോട്ടത്തിൽ ടാപ്പിങ്ങിനിടെ ഇന്നലെ പുലർച്ചെ നാലോടെയാണ് സംഭവം.
15 അടി ദൂരത്തിൽ പുലിയെ കണ്ട ഭയന്ന് കാരായി രവീന്ദ്രനും ഒപ്പമൊള്ള ടാപ്പിങ് തൊഴിലാളിയും പിന്നോട്ടു മാറി രക്ഷപ്പെട്ടു. നേരം വെളുത്ത ശേഷമാണ് ബാക്കി റബർ മരങ്ങൾ ടാപ്പ് ചെയ്തത്. മുടക്കോഴി – കടുക്കാപാലം റോഡിനോട് ചേർന്നാണ് ഇന്നലെ പുലിയെ കണ്ട റബർത്തോട്ടം.
വനം ദ്രുത കർമ സേന ആർആർടി ഡപ്യൂട്ടി റേഞ്ചർ ശശികുമാർ ചെങ്ങൽ വീട്ടിൽ, സെക്‌ഷൻ ഫോറസ്റ്റ് ഓഫിസർ എം.രാജൻ, വൈ.ഷിബു മോൻ, ഫോറസ്റ്റ് വാച്ചർമാരായ രാമചന്ദ്രൻ കാരക്കാടൻ, ചന്ദ്രൻ, വേണു എന്നിവരുടെ നേതൃത്വത്തിൽ വനപാലകർ തിരച്ചിൽ നടത്തിയെങ്കിലും സൂചന ലഭിച്ചില്ല. പ്രദേശത്ത് നിരീക്ഷണം ശക്തമാക്കുമെന്ന് വനം വകുപ്പ് അറിയിച്ചു. 2 ദിവസം മുൻപ്, ഒരു കിലോമീറ്റർ അകലെ തില്ലങ്കേരി കാവുംപടി മുക്കിൽ പുലിയെ കണ്ടിരുന്നു.
∙കാരായി രവീന്ദ്രൻ, ടാപ്പിങ് തൊഴിലാളി (പുലിയെ കണ്ടയാൾ): താഴത്തേ തോട്ടത്തിൽ ആദ്യ മരം ടാപ്പിങ് നടത്തിയപ്പോൾ തന്നെ അസ്വാഭാവികമായ ഒച്ച കേട്ടു. കാട്ടുപന്നിയാണെന്നാണ് കരുതിയത്. ലൈറ്റ് അടിച്ചപ്പോൾ തിരിഞ്ഞു സമീപത്തെ കാടു പിടിച്ച സ്ഥലത്തേക്ക് പോയി. ശരിക്കും ഭയന്നു പോയി.