സ്മാർട്ട് ഐ പദ്ധതിയുമായി ഏഴോം പഞ്ചായത്ത്
Mail This Article
പഴയങ്ങാടി∙ മാലിന്യം തളളുന്നവരും അലക്ഷ്യമായി വലിച്ചെറിയുന്നവരും ജാഗ്രതൈ, ഏഴോം പഞ്ചായത്തിൽ വരുന്നു സ്മാർട്ട് ഐ പദ്ധതി. പഞ്ചായത്തിന്റെ പ്രധാനപ്പെട്ട 13 കേന്ദ്രങ്ങളിലാണ് ആദ്യഘട്ടത്തിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുക. 25 ലക്ഷം രൂപ ചെലവിലാണ് പദ്ധതി ആവിഷ്കരിച്ചിട്ടുളളത്. കണ്ണൂർ ഗവ. എൻജിനീയറിങ് കോളജ് വിദ്യാർഥികളാണ് ക്യാമറ തയാറാക്കുന്നത്. 13 ക്യാമറകളും നിരീക്ഷിക്കാൻ പഞ്ചായത്ത് ഓഫിസിൽ സൗകര്യം ഒരുക്കും. ആദ്യഘട്ടത്തിൽ 13 ക്യാമറകൾ സ്ഥാപിക്കും .എങ്കിലും പിന്നീട് പഞ്ചായത്തിലെ എല്ലാ കേന്ദ്രങ്ങളിലേക്കും ഇത് വ്യാപിപ്പിക്കും. പഞ്ചായത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ മാലിന്യങ്ങൾ തളളുന്നത് ഉൾപ്പെടെ വർധിച്ച് വരുന്നുണ്ട് . ജനവാസ കേന്ദ്രങ്ങൾ അല്ലാത്ത സ്ഥലങ്ങളാണ് മാലിന്യം തളളാൻ പലപ്പോഴും ഉപയോഗിക്കുന്നത്. ഇത് തടയാൻ കൂടിയാണ് പദ്ധതി ആവിഷ്കരിച്ചത്.
"പുഴയോരങ്ങളിലെ കണ്ടൽ കാടുകൾക്കിടയിലാണ് കൂടുതൽ മാലിന്യങ്ങൾ തളളുന്നത്. ജനവാസ കേന്ദ്രമല്ലാത്തതിനാൽ മാലിന്യം തളളുന്നവരെ പിടികൂടാൻ പ്രയാസമാണ്. സ്മാർട്ട് ഐ പദ്ധതി വരുന്നതോടെ ഇതിന് പരിഹാരമാകും." - പി.ഗോവിന്ദൻ (ഏഴോം പഞ്ചായത്ത് പ്രസിഡന്റ് )