ADVERTISEMENT

കുറ്റ്യാട്ടൂർ ∙ നിമിഷനേരം കൊണ്ടു മാതാപിതാക്കളെ നഷ്ടപ്പെട്ട കുറ്റ്യാട്ടൂർ ഉരുവച്ചാലിനു സമീപം താമരവളപ്പിലെ വീട്ടിൽ ശ്രീപാർവതിക്ക് ഇനി തുണ അമ്മയുടെ മാതാപിതാക്കളായ വിശ്വനാഥനും ശോഭനയും. പ്രജിത്തിന്റെ അച്ഛൻ ഗോപാലനും അമ്മ കൗസല്യയും നേരത്തെ മരിച്ചിരുന്നു. പ്രജിത്തിനും ഭാര്യ റീഷയ്ക്കും കുറ്റ്യാട്ടൂർ ഗ്രാമം കണ്ണീർ കുതിർന്ന യാത്രമൊഴിയേകി. പ്രണയ വിവാഹമായിരുന്നു ഇരുവരുടേതും. നാട്ടുകാർക്ക് ഏറെ പ്രിയപ്പെട്ടവരായിരുന്നു ഇരുവരും. ഇന്നലെ പതിനൊന്നേകാലോടെയാണു ദുരന്ത വാർത്ത നാട്ടിലറിയുന്നത്.

പിന്നീട്, സങ്കടത്തോടെയുള്ള കാത്തിരിപ്പായി. നൂറുക്കണക്കിന് ആളുകളാണ് സംഭവമറിഞ്ഞ്, ഇരുവരുടെയും വീടുകളിൽ തടിച്ചുകൂടിയത്. ഉച്ചയോടെ വിശ്വനാഥൻ, ശോഭന, സജിന, ശ്രീപാർവതി എന്നിവരെ ബന്ധുക്കളും നാട്ടുകാരും ചേർന്നു ജില്ലാ ആശുപത്രിയിൽ നിന്നു വിശ്വനാഥന്റെ വീട്ടിലെത്തിച്ചപ്പോൾ, കൂട്ടക്കരച്ചിലുയർന്നു. വൈകിട്ട് 6ന് ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം പ്രജിത്തിന്റെയും റീഷയുടെയും മൃതദേഹങ്ങൾ ആദ്യം റീഷയുടെ വീട്ടിലെത്തിച്ചു.

മാതാപിതാക്കളായ വിശ്വനാഥനും ശോഭനയും ശ്രീപാർവതിയും അന്തിമോപചാരം അർപ്പിക്കാൻ എത്തിയപ്പോൾ നിറകണ്ണുകളോടെ നാട് സാക്ഷിയായി. നാട്ടുകാരും ബന്ധുക്കളും അന്തിമോപചാരം അർപ്പിച്ചതിനു ശേഷം സമീപപ്രദേശമായ ഉരുവച്ചാലിൽ റീഷയുടെയും പ്രജിത്തിന്റെയും വീടായ താമരവളപ്പിൽ എത്തിച്ച മൃതദേഹത്തിൽ പ്രജിത്തിന്റെ സഹോദരങ്ങളും ബന്ധുക്കളും നാട്ടുകാരും അന്തിമോപചാരം അർപ്പിച്ചു. പ്രദേശത്തെ സാമൂഹിക– സാംസ്കാരിക രംഗത്ത് നിറഞ്ഞു നിന്ന വ്യക്തിത്വമായിരുന്നു പ്രജിത്ത്.

ശ്രീപാർവതി പഠിക്കുന്ന കുറ്റ്യാട്ടൂർ കെഎകെഎൻഎസ്എയുപി സ്കൂൾ പിടിഎ എക്സിക്യൂട്ടീവ് അംഗവുമായിരുന്നു പ്രജിത്. മേയർ ടി.ഒ.മോഹനൻ, ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ്, മുഹമ്മദ് ഫൈസൽ, വി.പി.അബ്ദുൽറഷീദ്, ബിജെപി ജില്ലാ പ്രസിഡന്റ് എൻ.ഹരിദാസൻ, സിപിഎം നേതാക്കളായ കെ.സി.ഹരികൃഷ്ണൻ, പി.വി.ഗോപിനാഥ്, എൻ. അനിൽകുമാർ, കുറ്റ്യാട്ടൂർ പഞ്ചായത്ത് പ്രസിഡന്റ് പി.പി.റജി തുടങ്ങി ഒട്ടേറെ പേർ അന്തിമോപചാരമർപ്പിച്ചു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com