ADVERTISEMENT

കണ്ണൂർ∙ ജില്ലാ ആശുപത്രി റോഡിൽ ഇന്നലെ രാവിലെ യാത്ര ചെയ്തവർ സാക്ഷികളാകേണ്ടി വന്നത് മനസ്സ് തകർക്കുന്ന ദുരന്ത കാഴ്ചയ്ക്കായിരുന്നു. ആളിപ്പടർന്ന തീയുടെ മുന്നിൽ നിസ്സഹായരായി നിൽക്കേണ്ടി വന്നതിന്റെ ദുഃഖം അവരുടെ വാക്കുകളിലുണ്ടായിരുന്നു. പ്രജിത്ത്– റീഷ ദമ്പതികളും കുടുംബവും സഞ്ചരിച്ചിരുന്ന കാർ ജില്ലാ ആശുപത്രിയിലേക്ക് എത്താൻ 300 മീറ്റർ മാത്രം ബാക്കിയുള്ളപ്പോഴാണ് തീയിൽ അമർന്നത്. അതേദിശയിൽ വരികയായിരുന്ന ബൈക്ക് യാത്രക്കാരൻ സജീർ നാലകത്തും വാനിൽ യാത്ര ചെയ്തിരുന്ന 5 യാത്രക്കാരും കാറിൽ നിന്ന് തീ ഉയരുന്നത് കണ്ട് വാഹനങ്ങൾ നിർത്തി കാറിനടുത്തേക്ക് ഓടിയെത്തി മുൻ ഭാഗത്തെ ഡോർ തുറക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.

കണ്ണൂർ ജില്ലാ ആശുപത്രിക്കു സമീപം രണ്ടു പേരുടെ മരണത്തിനിരയാക്കി കത്തിനശിച്ച കാറിനു സമീപം തടിച്ചു കൂടിയവർ.
കണ്ണൂർ ജില്ലാ ആശുപത്രിക്കു സമീപം രണ്ടു പേരുടെ മരണത്തിനിരയാക്കി കത്തിനശിച്ച കാറിനു സമീപം തടിച്ചു കൂടിയവർ.

ലോക്ക് മാറ്റാനും സീറ്റ് ബെൽറ്റ് അഴിക്കാനും പുറത്തുള്ളവർ ആർത്തു വിളിച്ചു പറയുന്നുണ്ടായിരുന്നെങ്കിലും കഴിയുന്നില്ലെന്നായിരുന്നു നിസ്സഹായതയോടെയുള്ള മറുപടി. രക്ഷാപ്രവർത്തനത്തിനായി ഓടിക്കൂടിയ ഓട്ടോക്കാര്‍ മുൻ ഡോർ തുറക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. സീറ്റിനടിയിൽ നിന്ന് ഉയരുന്ന തീയുടെ മുകളിൽ ഇരിക്കുന്ന പ്രജിത്തിനെയും റീഷയെയും നോക്കി പിൻസീറ്റിലിരുന്ന് നിലവിളിക്കുന്ന മകൾ ശ്രീപാർവതി, റിഷയുടെ മാതാപിതാക്കളായ വിശ്വനാഥൻ, ശോഭന, ഇളയമ്മ സജിന എന്നിവരെ ഇതിനിടെ രക്ഷാപ്രവർത്തകർ പുറത്തെത്തിച്ചു.

കണ്ണൂരിൽ പ്രജിത്ത്–റീഷ ദമ്പതികളുടെ മരണത്തിനിടയാക്കി കത്തിനശിച്ച കാറിൽ സൂക്ഷിച്ചിരുന്ന വീടിന്റെ താക്കോൽ കൂട്ടം.
കണ്ണൂരിൽ പ്രജിത്ത്–റീഷ ദമ്പതികളുടെ മരണത്തിനിടയാക്കി കത്തിനശിച്ച കാറിൽ സൂക്ഷിച്ചിരുന്ന വീടിന്റെ താക്കോൽ കൂട്ടം.

സ്റ്റിയറിങ്ങിനടിയിൽ നിന്നും സീറ്റിനടിയിൽ നിന്നും തീ ഉയരുന്നതിനിടയിലും പിന്നിലുള്ള ഡോർ തുറക്കാൻ കൈ എത്തിപ്പിടിച്ച് സഹായിച്ചത് പ്രജിത്തായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. മുന്നിലെ ഡോർ തുറക്കാനുള്ള ശ്രമത്തിനിടയിലാണ് പ്രജിത്തിന്റെയും റീഷയുടെയും ജീവനെടുത്തുകൊണ്ട് തീ ആളിപ്പടർന്നതെന്നു രക്ഷാപ്രവർത്തനത്തിനെത്തിയവർ പറഞ്ഞു. ഈ സമയം അഗ്നിരക്ഷാസേനസ്ഥലത്തേക്ക് കുതിച്ചെത്തി. തീ അണയ്ക്കും വരെയും കാറിന് സമീപത്ത് നിന്ന് റീഷയുടെ അച്ഛനും അമ്മയും ഇളയമ്മയും മാത്രമല്ല, ദൃക്സാക്ഷികൾ വരെ വാവിട്ടു നിലവിളിക്കുകയായിരുന്നു.

മുത്തച്ഛനും മുത്തശ്ശിയും ശ്രീപാർവതിയെ കെട്ടിപ്പിടിച്ചു റോഡിന് വശത്ത് തളർന്നിരുന്നു. ഒടുവിൽ കാറിന്റെ ഡോർ പൊളിച്ച‌ാണ് പ്രജിത്തിനെയും റീഷയെയും ജില്ലാ ആശുപത്രിയിലെത്തിച്ചത്. ഒപ്പം, കുടുംബാഗങ്ങളെയും അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിലെ കാഴ്ചകളും കരളലിയിക്കുന്നതായിരുന്നു. വിശ്വനാഥന്റെ സഹോദര ഭാര്യയായ സജിന, ശ്രീപാർവതിയെയും കെട്ടിപ്പിടിച്ച് കിടന്നു തേങ്ങിക്കരഞ്ഞു. മക്കളെ നഷ്ടപ്പെട്ടതിന്റെ ആഘാതത്തിൽ നിലവിളിക്കുന്ന ശോഭനയെയും വിശ്വനാഥനെയും എങ്ങനെ ആശ്വസിപ്പിക്കുമെന്ന് ചുറ്റുമുള്ളവർക്ക് അറിയില്ലായിരുന്നു.

സീറ്റ് ബെൽറ്റ് കുരുങ്ങി, ഡോർ തുറക്കാനായില്ല

കണ്ണൂർ ∙ തീപിടിച്ച കാറിനകത്ത് സീറ്റ് ബെൽറ്റ് കുരുങ്ങുകയും ഡോർ തുറക്കാനാവാതെ വരികയും ചെയ്തതാണ് വലിയ ദുരന്തത്തിനു കാരണമായതെന്ന സംശയമാണ് ദൃക്സാക്ഷികൾ പ്രകടിപ്പിക്കുന്നത്. പുറകിലെ സീറ്റിലുണ്ടായിരുന്നവർക്ക് ഡോർ തുറന്നു രക്ഷപ്പെടാനായതും മുൻ സീറ്റുകളിലുണ്ടായിരുന്ന പ്രജിത്തിനും റീഷയ്ക്കും പുറത്തിറങ്ങാൻ കഴിയാതെ വന്നതും ഇതുകൊണ്ടാകാമെന്നാണ് ദൃക്സാക്ഷികൾ സംശയം പ്രകടിപ്പിക്കുന്നത്. പിന്നിലിരുന്ന റീഷയുടെ അച്ഛനും അമ്മയും മകളും ബന്ധുവും അതിവേഗത്തിൽ പുറത്തിറങ്ങി.

എന്നാൽ പ്രജിത്തിനും റീഷയ്ക്കും മുൻഭാഗത്തെ വാതിലിലെ ഓട്ടമാറ്റിക് ലോക്കും സീറ്റ് ബെൽറ്റും കാരണം പുറത്തിറങ്ങാൻ കഴിയാത്ത സാഹചര്യമുണ്ടായെന്നാണ് നിഗമനം. അഗ്നിരക്ഷാ സംഘം ഡോർ ബ്രേക്കർ കൊണ്ടുവന്നാണ് വാതിൽ പൊളിച്ചത്. അപ്പോഴേക്കും സീറ്റിൽ ഇരുന്ന് തന്നെ പ്രജിത്തും റീഷയും മരണത്തിന് കീഴടങ്ങി. പൂർണ ഗർഭിണിയായതിനാൽ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനും പരിമിതിയുണ്ടായിട്ടുണ്ടാകാമെന്നാണ് അഗ്നിരക്ഷാ സംഘം പറയുന്നത്. 

ഓടിയെത്തി അഗ്നിരക്ഷാസേന 

കണ്ണൂർ ∙അപകടവിവരം അറി‍യുമ്പോൾ അഗ്നിരക്ഷാസേനാ സ്റ്റേഷനിൽ ക്ലാസ് നടക്കുകയായിരുന്നു. വിവരം കേട്ടയുടൻ സേനാംഗങ്ങളും ഓഫിസ് ജീവനക്കാരും ഓടിയെത്തി. സംഭവസ്ഥലത്ത് എത്തി 2 മിനിട്ടു കൊണ്ടു തീ കെടുത്തിയെന്നു ജില്ലാ ഫയർ ഓഫിസർ എ. ടി. ഹരിദാസൻ പറഞ്ഞു.

രക്ഷാപ്രവർത്തനത്തിൽ സ്റ്റേഷൻ ഓഫിസർ കെ.വി.ലക്ഷ്മണൻ, ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ എം.രാജീവൻ, ഓഫിസർമാരായ വി.എം.സതീശൻ, പി.മനോജ്, വി.കെ.റസീഫ്, കെ.ഐ.അനൂപ്, എം.സജാദ്, ഡ്രൈവർമാരായ കെ.രാജേഷ്, കെ.പി.നസീർ, എം.അനീഷ്കുമാർ, ഹോംഗാർഡുമാരായ എൻ.വി.നാരായണൻ, സി.വി.അനിൽകുമാർ, കെ.മോഹനൻ എന്നിവർ പങ്കെടുത്തു.

പരിശോധന നടത്തി ഉദ്യോഗസ്ഥർ

കണ്ണൂർ∙ സിറ്റി പൊലീസ് കമ്മിഷണർ അജിത് കുമാർ, എസിപി ടി.കെ.രത്നകുമാർ, സിറ്റി ഇൻസ്പെക്ടർ കെ.രാജീവ്കുമാർ എന്നിവരുടെ നേതൃത്വത്തിൽ പൊലീസും ആർടിഒമാരായ ഇ.ഉണ്ണികൃഷ്ണൻ, എ.സി.ഷീബ എന്നിവരുടെ നേതൃത്വത്തിൽ മോട്ടർ വാഹന വകുപ്പിന്റെ 4 സംഘങ്ങളും സംഭവ സ്ഥലത്തു വിശദമായ പരിശോധന നടത്തി. മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ പി.ജെ.പ്രവീൺ കുമാർ, വി.കെ.ദിനേശ് കുമാർ, അസി.എംവിഐ കെ.പി.പ്രവീൺ കുമാർ എന്നിവർ വാഹനം പരിശോധിച്ചു.

∙ഡപ്യൂട്ടി മേയർ കെ.ഷബീന, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ, സിറ്റി പൊലീസ് കമ്മിഷണർ അജിത്ത് കുമാർ,  സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം എം.പ്രകാശൻ, മു‌സ്‍ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി അബ്ദുൽ കരീം ചേലേരി എന്നിവർ അപകടമുണ്ടായ സ്ഥലം സന്ദർശിച്ചു. 

∙കെ.സുധാകരൻ എംപി, രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎ, കെ.വി.സുമേഷ് എംഎൽഎ, എന്നിവർ അനുശോചിച്ചു.

വണ്ടുകളും വില്ലന്മാർ

കണ്ണൂർ∙ ഇന്ധന ടാങ്കിൽ നിന്ന് എൻജിലേക്ക് പോകുന്ന ഫ്യൂവൽ പൈപ്പ് ഒരിനം വണ്ടുകൾ തുരക്കുന്നത് ഇന്ധന ചോർച്ചയ്ക്കു കാരണമാകുന്നതായി നേരത്തേ വാർത്തകളുണ്ടായിരുന്നു. ഇന്ധന ചോർച്ച അഗ്നിബാധയ്ക്കു പ്രധാന കാരണമായി പറയുന്നുണ്ട്. വണ്ടുകൾ ഫ്യൂവൽ പൈപ്പ് നശിപ്പിക്കുന്നുണ്ടോ എന്ന കാര്യം വാഹനം ഉപയോഗിക്കുന്നവർ ശ്രദ്ധിക്കുന്നതു നന്നായിരിക്കും. ഇന്നലെ കാർ കത്തിയ സംഭവവും ഇതുമായി പ്രത്യക്ഷത്തിൽ ബന്ധമൊന്നുമില്ലെങ്കിലും ഭാവിയിൽ,

ഇന്ധന ചോർച്ച മൂലമുള്ള അപകടങ്ങൾ ഒഴിവാക്കാൻ ഇതു സഹായകമാകും. ഫ്യൂവൽ പൈപ്പ് വണ്ടുകൾ തുരന്നതുമായി ബന്ധപ്പെട്ട് അറ്റകുറ്റ പണികൾക്കായി ഒട്ടേറെ വാഹനങ്ങൾ എത്തുന്നതായി വർക്ക് ഷോപ്പുകാർ പറയുന്നുണ്ട്. പെട്രോളിലെ എഥനോളിന്റെ ഗന്ധം ആകർഷിച്ചെത്തുന്ന ചെറു വണ്ടുകൾ പൈപ്പ് തുരക്കും എന്നാണ് കണ്ടെത്തൽ. ഇന്ധന ടാങ്കിൽ നിന്നുള്ള പൈപ്പിൽ നിന്ന് പെട്രോൾ ചോർന്നാൽ ചെറിയൊരു തീ പൊരി മതി അഗ്നിബാധയുണ്ടാകാനെന്നു വിദഗ്ധരും സമ്മതിക്കുന്നു.

വണ്ടുകളെ പ്രതിരോധിക്കുന്ന  പൈപ്പുകൾ ഉപയോഗിക്കുകയാണ് പ്രതിവിധിയെന്നും മെക്കാനിക്കുകൾ പറയുന്നു.വാഹനം ഓടിക്കുന്നതിന് മുമ്പ് സ്റ്റാർട്ട് ചെയ്ത് നന്നായി ആക്സിലറേറ്റർ കൊടുത്താൽ ഇന്ധന പൈപ്പിന് ചോർച്ചയുണ്ടോ എന്ന് കണ്ടെത്താൻ പറ്റും. രൂക്ഷമായ പെട്രോൾ ഗന്ധം അനുഭവപ്പെടുന്നുണ്ടെങ്കിൽ ഇന്ധന ടാങ്കിൽ നിന്നുള്ള പൈപ്പിന് ചോർച്ചയുണ്ടെന്ന് ഉറപ്പിക്കാമെന്നും വാഹന മേഖലയിലുള്ളവർ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com