ADVERTISEMENT

കണ്ണൂർ ∙ 2021–22 വർഷത്തെ ഇ ഗ്രാന്റ് അനുവദിക്കാത്തതിനാൽ പഠനം വഴിമുട്ടി നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി(നിഫ്റ്റ്)യിലെ 120 വിദ്യാർഥികൾ. പഠനം പൂർത്തിയായി ഒന്നരവർഷം കഴിഞ്ഞിട്ടും തുടർപഠനത്തിനോ ജോലിക്കോ പോകാൻ കഴിയാത്ത സ്ഥിതിയിലാണ് ഇവർ. എസ്‌സി, എസ്ടി, ഒബിസി, ഒഇസി വിഭാഗത്തിലെ വിദ്യാർഥികളാണ് ഇ ഗ്രാന്റ് ലഭിക്കാത്തതിനാൽ സ്ഥാപനത്തിൽ നിന്ന് സർട്ടിഫിക്കറ്റ് ലഭിക്കാതെ പ്രതിസന്ധിയിലായിരിക്കുന്നത്. 

കേന്ദ്ര സർക്കാരിന്റെ ഫണ്ടിൽ നിന്ന് സംസ്ഥാന സർക്കാർ വിതരണം ചെയ്യുന്നതാണ് ഇ ഗ്രാന്റ്. ഇതിൽ എസ്‌സി, എസ്ടി വിദ്യാർഥികൾക്ക് മുഴുവൻ ഫീസും ഗ്രാന്റായി ലഭിക്കും. ഒബിസി, ഒഇസി വിഭാഗത്തിന് ട്യൂഷൻ ഫീസാണ് ഗ്രാന്റായി ലഭിക്കുക. നിഫ്റ്റിലെ ഫീസ് വ്യവസ്ഥ വ്യക്തതയില്ലെന്നു പറഞ്ഞാണ് ഗ്രാന്റ് നിഷേധിച്ചിരിക്കുന്നത്

.ഇത്തരത്തിൽ സംസ്ഥാന സർക്കാരിന്റെ പട്ടികജാതി, പട്ടികവർഗ വികസന വകുപ്പ് സാങ്കേതിക തടസ്സം പറഞ്ഞു വൈകിപ്പിക്കുന്നതായി വിദ്യാർഥികൾ ആരോപിക്കുന്നു. കേന്ദ്ര സർക്കാരിന്റെ ടെക്സ്റ്റൈൽ മന്ത്രാലയത്തിനു കീഴിലെ സ്വയംഭരണാധികാര സ്ഥാപനമാണ് നിഫ്റ്റ്. ഗ്രാന്റ് ലഭിക്കാൻ എസ്‌സി, എസ്ടിക്ക് വരുമാനപരിധിയില്ല. ഒബിസി, ഒഇസി വിഭാഗത്തിനും വരുമാന പരിധി 2.5 ലക്ഷം രൂപയുമാണ്. 

 ഇ ഗ്രാന്റ് ഓൺലൈനാക്കിയപ്പോൾ അപേക്ഷിക്കാനാകാത്തതും പ്രശ്നമാണ്. നാലു വർഷത്തെ കോഴ്സിൽ മുൻവർഷങ്ങളിൽ 3 വർഷവും ഗ്രാന്റ് ലഭിച്ചു. ഇനി ഒരു വർഷത്തെ 2.86 ലക്ഷം രൂപയാണ് ഓരോ വിദ്യാർഥിക്കും ലഭിക്കാനുള്ളത്. 2022–23 വർഷത്തെ വിദ്യാർഥികൾക്ക് ഗ്രാന്റ് അനുവദിച്ച് ജനുവരി 5ന് ഉത്തരവായിരുന്നു. 

ടി.എസ്.ശ്രീലക്ഷ്മി,വിദ്യാർഥിനി, ബാച്‌ലർ ഓഫ് ഡിസൈൻ ഫാഷൻ കമ്യൂണിക്കേഷൻ: എറണാകുളം കുമ്പളങ്ങിയാണ് സ്വദേശം. ഉൾനാടൻ മത്സ്യത്തൊഴിലാളിയുടെ മകളാണ്. കോഴ്സ് കഴിഞ്ഞ് ബെംഗളൂരുവിലെ സ്ഥാപനത്തിൽ ജോലിയായിട്ടുണ്ട്. എന്നാൽ ഇ ഗ്രാന്റ് പാസായാൽ മാത്രമേ സർട്ടിഫിക്കറ്റ് നൽകൂ എന്നാണ് ഇപ്പോൾ പറയുന്നത്. ഒത്തിരി പ്രവേശന കടമ്പ കടന്നാണു സ്ഥാപനത്തിൽ അഡ്മിഷൻ ലഭിച്ചത്. സർക്കാർ വിഷയത്തിൽ ഇടപ്പെടുമെന്നാണ് പ്രതീക്ഷ.

മാർച്ച് ഇന്ന്

ഇ ഗ്രാന്റ് അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് കണ്ണൂർ പട്ടികജാതി ഓഫിസിലേക്ക് ഇന്ന് രാവിലെ 11ന് നിഫ്റ്റിലെ 2020–21 വർഷത്തെ വിദ്യാർഥികൾ മാർച്ച് നടത്തും. സമയബന്ധിതമായി ഗ്രാന്റ് അനുവദിക്കണമെന്ന് വിദ്യാർഥികളുടെ മാതാപിതാക്കളായ ടി.കെ.സുരേഷ്, ടി.വി.വിനോദ്, കെ.ശശിധരൻ, കെ.കെ.മോഹനൻ, ഒ.എൻ.പ്രീത എന്നിവർ ആവശ്യപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com