മാട്ടൂൽ കടപ്പുറത്ത് മണൽക്കൊള്ള
Mail This Article
മാട്ടൂൽ∙ സൗത്ത് കടപ്പുറം മണൽക്കൊള്ള വ്യാപകമാകുന്നു. ലോഡ് കണക്കിന് മണലാണ് ടിപ്പർ ലോറികളിൽ ഇവിടെ നിന്ന് കടത്തുന്നത്. കടപ്പുറത്തേക്ക് സമാന്തര പാത തന്നെ ഒരുക്കി, ഈ പാതയിലൂടെ ടിപ്പർ ലോറികൾ നേരിട്ട് ഇറക്കിയാണ് മണൽക്കൊള്ള. സൗത്ത് കടപ്പുറം ഭാഗത്തേക്ക് വരുന്ന റോഡ് കണ്ടാൽ തന്നെ ഇവിടം മണൽക്കൊള്ള കേന്ദ്രമാണെന്ന് മനസ്സിലാകും.
ടാർ റോഡ് നിറയെ പൂഴിയാണ്. ഇരുചക്രവാഹനങ്ങളിൽ വരുന്നവർക്കും സൈക്കിൾ സവാരിക്കാർക്കുമാണ് ഇവിടെ ഏറെ ദുരിതം. പലരും റോഡിലെ പൂഴിയിൽ കുരുങ്ങി വീഴുന്നതും പതിവാണ്. പ്രധാന ടൂറിസം കേന്ദ്രമായ ഇവിടേക്ക് ദിനംപ്രതി ഒട്ടേറെ ആളുകൾ എത്തുന്നുണ്ട്. ഇവർക്കും ഇത് ഭീഷണിയാണ്. പൊലീസ് പട്രോളിങ് കുറഞ്ഞത് മണൽ കടത്തിന് വേഗം കൂട്ടുന്നു.
രാത്രി മുതൽ പുലർച്ചെ വരെയാണ് ടിപ്പർ ലോറികളിൽ മണൽ കടത്തുന്നത്. കടൽ ഭിത്തി തകർന്ന ഇവിടെ വ്യാപകമായി മണൽ കൊണ്ടു പോകുന്നത് ഉപ്പുവെളളം കയറാനും കൃഷി നാശത്തിനും വഴിയൊരുക്കും. സമാന്തര പാത ഒരുക്കാൻ കടൽ ഭിത്തിയുടെ ഭാഗം തകർത്തത് പ്രശ്നം രൂക്ഷമാക്കും. മണൽക്കൊളള തടയാൻ ശക്തമായ നടപടി വേണം എന്നാണ് തീരദേശവാസികളുടെ ആവശ്യം.