ADVERTISEMENT

കണ്ണൂർ ∙ പാതയോരങ്ങളിലെ അനധികൃത ബോർഡുകളും ബാനറുകളും നീക്കം ചെയ്യൽ കർശനമാക്കാനുള്ള ജില്ലാതല മോണിറ്ററിങ് സമിതിയുടെ തീരുമാനം പാളി. വാഹന ഡ്രൈവർമാർക്കും കാൽനടയാത്രക്കാർക്കും ബുദ്ധിമുട്ട് ഉണ്ടാക്കുന്ന രീതിയിൽ ബോർഡുകൾ സ്ഥാപിക്കുന്നത് ഒഴിവാക്കണമെന്നു ജില്ലയിലെ രാഷ്ട്രീയ പാർട്ടികളോടും സംഘടനകളോടുമുള്ള അഭ്യർഥനയും പരിഗണിക്കപ്പെട്ടില്ല. പാതയോരങ്ങളിലെ ബോർഡുകൾ നീക്കം ചെയ്യാത്തതിൽ സർക്കാരിനെ കഴിഞ്ഞ ദിവസം ഹൈക്കോടതി വിമർശിച്ചിരുന്നു. രാഷ്ട്രീയ പാർട്ടികളുടെ ബോർഡുകൾക്കു പുറമേ ഫുട്ബോൾ ഫാൻസുകാരുടെ ബോർഡുകളുമുണ്ട് നീക്കം ചെയ്യാൻ.

ലോകകപ്പ് ഫുട്ബോൾ ആവേശത്തിൽ നാടാകെ കെട്ടിയുയർത്തിയ ഫുട്ബോൾ താരങ്ങളുടെ കൂറ്റൻ കട്ടൗട്ടുകൾ ലോകകപ്പ് കഴിഞ്ഞ് ഒന്നര മാസം പിന്നിട്ടിട്ടും അതേനിൽപ് നിൽക്കുകയാണ്. ദേശീയ പാതയോരങ്ങളിലും കെഎസ്പിടി റോഡരികിലും ഉൾനാടുകളിലും ഡ്രൈവർമാരുടെ കാഴ്ചയ്ക്കു തടസ്സമാകും വിധവും ശ്രദ്ധതെറ്റിക്കും വിധത്തിലുമാണ് ചില കട്ടൗട്ടുകൾ. ചിലത് കാറ്റത്ത് ആടുന്നുണ്ട്. മറ്റുചിലതാകട്ടെ ഏത് നേരവും വീഴും എന്ന അവസ്ഥയിലും. കാൽനടയാത്രികർക്കും ഇത്തരം കട്ടൗട്ടുകൾ അപകട ഭീഷണിയുയർത്തുന്നു. 

പാളിപ്പോയ തീരുമാനങ്ങൾ

ജനുവരി 3നു ചേർന്ന ജില്ലാതല മോണിറ്ററിങ് കമ്മിറ്റി യോഗത്തിലാണ് ഇത്തരത്തിലുള്ള ബോർഡുകളും കട്ടൗട്ടുകളും നീക്കം ചെയ്യാൻ നിർദേശം നൽകിയിരുന്നത്. ലോകകപ്പിന്റെ പശ്ചാത്തലത്തിൽ കെട്ടി ഉയർത്തിയവ ഒരാഴ്ചയ്ക്കകം നീക്കം ചെയ്യാനായിരുന്നു നിർദേശം. അല്ലാത്തപക്ഷം അവ സ്ഥാപിച്ച ക്ലബ്ബുകൾ, സ്ഥാപനങ്ങൾ, വ്യക്തികൾ എന്നിവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ തദ്ദേശ സ്ഥാപന സെക്രട്ടറിമാർക്ക് യോഗം നിർദേശം നൽകിയിരുന്നു. നീക്കം ചെയ്യുന്നതിനുള്ള ചെലവ് ഈടാക്കുമെന്നും അറിയിച്ചിരുന്നു.

തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ, സിറ്റി പൊലീസ് കമ്മിഷണർ, റൂറൽ എസ്പി, ദേശീയപാതാ അതോറിറ്റി പ്രതിനിധികൾ, പിഡബ്ല്യുഡി റോഡ്‌സ് വിഭാഗം എക്‌സിക്യൂട്ടീവ് എൻജിനീയർ, തദ്ദേശ സ്ഥാപന പ്രതിനിധികൾ എന്നിവർ ഉൾപ്പെട്ട യോഗമാണ് നടപടിക്ക് നിർദേശം നൽകിയിരുന്നത്. നിരോധിത വസ്തുക്കൾ ഉപയോഗിച്ച് ബോർഡുകളും, ബാനറുകളും തയാറാക്കി സ്ഥാപിക്കുന്നത് കണ്ടെത്തി പിഴ ഈടാക്കാനും യോഗം നിർദേശിച്ചിരുന്നു. ആവശ്യമായ സഹായം നൽകുന്നതിന് സജ്ജമാണെന്ന് പൊലീസും അറിയിച്ചതാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com