ADVERTISEMENT

പയ്യന്നൂർ ∙ റെയിൽവേ സ്‌റ്റേഷനിലെ പ്രീപെയ്ഡ് ഓട്ടോറിക്ഷ ബൂത്ത് നീക്കം ചെയ്യാൻ റെയിൽവേ ആവശ്യപ്പെട്ടു. ബൂത്ത് റെയിൽവേയുടെ അനുമതിയില്ലാതെ പ്രവർത്തിക്കുന്നു എന്ന് ആരോപിച്ച് റെയിൽവേ കമേഴ്സ്യൽ റീജനൽ മാനേജർ 500 രൂപ പിഴയിട്ടു. മാനേജർ നേരിട്ടെത്തിയാണ് പിഴയിട്ടത്. 

എത്രയും വേഗത്തിൽ ബൂത്ത് പൊളിച്ച് നീക്കാൻ അന്ത്യശാസനം നൽകിയിട്ടുണ്ട്. രണ്ടു മാസം മുൻപ് ഒരു ഉദ്യോഗസ്ഥൻ വന്ന് ബൂത്ത് പൊളിച്ചു മാറ്റണമെന്ന് നിർദേശിച്ചിരുന്നു. എന്നാൽ റെയിൽവേ അനുമതി നൽകി സ്ഥാപിച്ച ബൂത്ത് പൊളിച്ചു മാറ്റിയിരുന്നില്ല. 2017ലാണ്  റെയിൽവേ സ്‌റ്റേഷനിൽ പ്രീപെയ്ഡ് ഓട്ടോ റിക്ഷ ബൂത്ത് സ്ഥാപിച്ചത്.  

 ട്രെയിനിൽ വരുന്ന യാത്രക്കാർക്ക് ലക്ഷ്യ സ്ഥാനത്തെത്താൻ സ്റ്റേഷനിൽ ഓട്ടോ റിക്ഷ കിട്ടുന്നില്ലന്നും അമിത ചാർജ് ഈടാക്കുന്നുവെന്നുമൊക്കെയുള്ള പരാതി രൂക്ഷമായപ്പോഴാണ് ഓട്ടോറിക്ഷ തൊഴിലാളി യൂണിയനുകൾ ആവശ്യപ്പെട്ടതനുസരിച്ച്  നഗരസഭയും പൊലീസും ചേർന്ന് ബൂത്ത് സ്ഥാപിക്കാൻ തീരുമാനിച്ചത്. റോട്ടറി ക്ലബ് ബൂത്ത് നിർമിക്കാനും തയാറായി. റെയിൽവേക്ക് അപേക്ഷ നൽകിയതിനെ തുടർന്ന് സ്ഥലം അനുവദിക്കുകയായിരുന്നു. 

റെയിൽവേ ഉദ്യോഗസ്ഥർ എത്തിയാണ് സ്ഥലം നിർണയിച്ചു കൊടുത്തത്. നഗരസഭ അധ്യക്ഷ, പൊലീസ് ഇൻസ്പെക്ടർ, റോട്ടറി ക്ലബ് പ്രസിഡന്റ് 3 യൂണിയനുകളുടെ പ്രതിനിധികൾ എന്നിവർ ഉൾപ്പെട്ട കമ്മിറ്റിയാണ് ബൂത്തിന്റെ പ്രവർത്തനത്തിന് നേതൃത്വം നൽകുന്നത്.2 രൂപ വീതമാണ് ഫീസായി വാങ്ങുന്നത്.

ഇതിൽ 2 ജീവനക്കാരുടെ ശമ്പളം, വൈദ്യുതി ചാർജ്, അപകടത്തിൽ പെടുന്ന ഓട്ടോ തൊഴിലാളികൾക്ക് ചികിത്സ സഹായം എന്നിവ ഇതിൽ നിന്ന് നൽകുന്നു. നഗരസഭ അധ്യക്ഷയുടെയും റോട്ടറി പ്രസിഡന്റിന്റെയും ചേർന്നുള്ള ബാങ്ക് അക്കൗണ്ടിലാണ് പണം സൂക്ഷിക്കുന്നത്. ഇത് റെയിൽവേ കൂടി അംഗീകരിച്ച തീരുമാനമായിരുന്നു.

ബൂത്ത് തുടങ്ങിയ ശേഷം യാത്രക്കാരിൽ നിന്ന് കാര്യമായ പരാതികളൊന്നും ഉയർന്നു വന്നിട്ടില്ല. സാമൂഹിക വിരുദ്ധരുടെ ആക്രമണവും കവർച്ചയും കൊലപാതകവും നടന്നു വന്ന സ്റ്റേഷനിൽ കവാടത്തിൽ സിസിടിവി ഉൾപ്പെടെയുള്ള സംവിധാനം ഈ കമ്മിറ്റി ഒരുക്കിയിരുന്നു. അതുമൂലം അത്തരം പ്രശ്നങ്ങളും ഒഴിവായിട്ടുണ്ട്. എന്നാൽ ഏറെ ജനോപകാരപ്രദമായ ബൂത്ത് പൊളിച്ചു മാറ്റാൻ റെയിൽവേ തീരുമാനിച്ചതിൽ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com