വിളക്കന്നൂർ ∙ ചെങ്ങളായി പഞ്ചായത്തിലെ മാവിലൻപാറ-കൊളത്തൂർ റോഡരികിൽ വൻതോതിൽ മാലിന്യം തള്ളിയ നിലയിൽ. പ്ലാസ്റ്റികും ഭക്ഷ്യവസ്തുക്കളുടെ അവശിഷ്ടങ്ങളും ഉൾപ്പെടെയുള്ള മാലിന്യങ്ങളാണ് തള്ളിയത്. കുറെ മാലിന്യങ്ങൾ വലിയ പ്ലാസ്റ്റിക് സഞ്ചിയിൽ നിറച്ച നിലയിലാണ്. രാത്രിയുടെ മറവിൽ ടിപ്പറിൽ കൊണ്ടുവന്ന് തള്ളിയതാണെന്നു സംശയിക്കുന്നതായും ഇതിന്റെ ലക്ഷണങ്ങൾ ഇവിടെ കാണുന്നുണ്ടെന്നും നാട്ടുകാർ പറഞ്ഞു.
ഇതിന് സമീപത്തായി വീടുകളും ഒരു കാവുമുണ്ട്. മാലിന്യങ്ങളിൽ കുറെ അഴുകിത്തുടങ്ങി. മഴ പെയ്താൽ ഇവ ചീഞ്ഞുനാറുന്ന അവസ്ഥയുണ്ടാകും. മാലിന്യം തള്ളിയ സ്ഥലത്ത് പഞ്ചായത്ത് അധികൃതർ പരിശോധന നടത്തിയതാണെന്നും ദിവസങ്ങളായിട്ടും ഇത് ചെയ്തവരെ കണ്ടെത്താൻ പഞ്ചായത്ത് അധികൃതർക്ക് കഴിഞ്ഞില്ലെന്നും നാട്ടുകാർ പറയുന്നു.
ഇതിനിടെ സമീപ പഞ്ചായത്തിലെ ഉത്സവപ്പറമ്പിൽ തയാറാക്കിയ ഭക്ഷണശാലകളിലെയും മറ്റും അവശിഷ്ടമാണെന്ന സൂചന ലഭിച്ചു. ചപ്പാരപ്പടവ് പഞ്ചായത്തിൽ ഇത്തരം സംഭവമുണ്ടായപ്പോൾ മാലിന്യം തള്ളിയവരെ കണ്ടെത്തി 50000 രൂപ പിഴ ഈടാക്കുകയും മാലിന്യങ്ങൾ തിരികെ എടുപ്പിക്കുകയും ചെയ്തിരുന്നു. അതേസമയം, മാലിന്യം തള്ളിയവരെക്കുറിച്ച് ചില സൂചനകൾ ലഭിച്ചതായും അന്വേഷണം നടത്തി ഇവരെ കണ്ടെത്തുമെന്നും പഞ്ചായത്ത് അംഗം കെ ശിവദാസൻ പറഞ്ഞു.