ADVERTISEMENT

ചാല ∙ കനത്ത വേനലിലും ചാല തോട്ടിൽ വെള്ളമുണ്ട്. എന്നാൽ, മലിനജലം ആയതുകൊണ്ട് കൃഷിക്ക് ഉപയോഗിക്കാൻ പറ്റില്ല. തോടിനരികിലെ വയലിൽ നടത്തുന്ന പച്ചക്കറിക്കൃഷിക്കായി കർഷകർ അകലെയുള്ള വീട്ടുകിണറുകളിൽ നിന്നു വയലിലേക്ക് വെള്ളം പമ്പ് ചെയ്താണു നനയ്ക്കുന്നത്. ദേശീയപാത വികസനം നടക്കുന്ന ചാല വയലിൽ തോടിന്റെ പല ഭാഗങ്ങളിലും മണ്ണ് വീണും മറ്റുമായി തോട് നികന്നിട്ടുണ്ട്. മിക്ക സ്ഥലങ്ങളിലും തോടിന്റെ വീതി കുറഞ്ഞു.

ഏറെ കാലമായി തോടിന് ആഴം കൂട്ടാത്തതും ഒഴുക്ക് തടസ്സപ്പെടാൻ കാരണമാണ്. ശുചിമുറി മാലിന്യം വരെ തോട്ടിൽ കലർന്നതായി പരാതിയുണ്ട്. ചാല പാലത്തിനു സമീപത്തു നിന്നു തോട്ടിലേക്ക് അറവുമാലിന്യം ഉൾപ്പെടെ വലിച്ചെറിയുന്നുമുണ്ട്. ഒഴുക്ക് തടസ്സപ്പെട്ട തോട്ടിൽ നിന്നു ഖരമാലിന്യവും മലിനജലവും പോകാത്തതും പ്രതിസന്ധിയാണ്. തോട്ടിലൂടെ ഒഴുകുന്നതു മലിനജലമായതിനാൽ ഭൂരിഭാഗം കർഷകരും കൃഷി ചെയ്യുന്നതു നിർത്തി. 1990കളിൽ ജില്ലയിൽ വേനൽക്കാലത്ത് ഏറ്റവും കൂടുതൽ പച്ചക്കറിക്കൃഷി നടന്നിരുന്ന വയലുകളിൽ ഒന്നായിരുന്നു ചാല വയൽ.

വേനലിലും ചാല തോട്ടിൽ നിന്നുള്ള ജലലഭ്യത ആയിരുന്നു ഇതിനു കാരണം. കോർപറേഷൻ പരിധിയിലെ ആറ്റടപ്പയിൽ നിന്ന് ഉത്ഭവിച്ച് ചാല പടിഞ്ഞാറേക്കരയിലൂടെ ചാല കിഴക്കേക്കര, 12 കണ്ടി, ഈരാണിപ്പാലം എന്നിവിടങ്ങളിലൂടെ നടാൽ പുഴയിലേക്ക് ചേരുന്നതാണ് ചാല തോട്. ദേശീയപാത നിർമാണത്തിനിടെ തോട് പല സ്ഥലങ്ങളിലും നികന്നു പോയതും വീതി കുറഞ്ഞതും കാരണം മഴ തുടങ്ങിയാൽ ചാല വയൽ പ്രദേശം വെള്ളത്തിനടിയിൽ ആകുമെന്ന് ഉറപ്പായിട്ടുണ്ട്.

ചാല വയൽ പ്രദേശം മഴക്കാലത്തു വെള്ളത്തിനടിയിൽ ആകുന്നത് ഒഴിവാക്കാനും അവശേഷിക്കുന്ന ചാല വയലിൽ കൃഷി നടത്താൻ കഴിയുന്ന തരത്തിൽ തോടിന്റെ മലിന അവസ്ഥ പരിഹരിക്കാനും ഉള്ള നടപടികൾ ബന്ധപ്പെട്ട തദ്ദേശ സ്ഥാപന അധികൃതർ അടിയന്തരമായി എടുക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം. ചെമ്പിലോട് പഞ്ചായത്ത്, കോർപറേഷൻ എന്നിവയുടെ പരിധിയിലൂടെയാണു തോട് ഒഴുകുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com