കല്യാശ്ശേരി സെൻട്രലിൽ വീടിന് നേരെ ബോംബ് ആക്രമണം
Mail This Article
പാപ്പിനിശ്ശേരി ∙ കല്യാശ്ശേരി സെൻട്രലിൽ ഇന്നലെ പുലർച്ചെ 1ന് വീടിനുനേരെ ബോംബ് ആക്രമണം. മുൻഭാഗത്തെ ജനൽ തകർന്നു. മുറിയിൽ കിടന്നുറങ്ങിയിരുന്ന യുവാവ് പരുക്കേൽക്കാതെ രക്ഷപ്പെട്ടു. കോലത്തുവയൽ ജംക‌്ഷനിലെ വ്യാപാരി കരിക്കാട്ട് മുത്തപ്പൻ മടപ്പുരയ്ക്കു സമീപം പുളുക്കൂൽ സജീവന്റെ വീടിനു നേരെയാണ് അക്രമം നടന്നത്. വീട്ടുമുറ്റത്തെ കാറിനു കേടുപാടുപറ്റി. സമീപത്തെ, കല്യാശ്ശേരി പഞ്ചായത്ത് മുൻ അംഗം കെ.അനിതയുടെ വീടിന്റെ ജനൽ ചില്ലും തകർന്നു.
സ്ഫോടന ശബ്ദം കേട്ടു വീട്ടുകാരും സമീപവാസികളും എത്തിയപ്പോൾ പുകമൂടി ഭീതിദമായ നിലയിലായിരുന്നു. കണ്ണപുരം പൊലീസ് പരിശോധന നടത്തി. സ്കൂട്ടറിലെത്തിയ സംഘമാണ് ബോംബെറിഞ്ഞതെന്ന് സംശയിക്കുന്നു. സിറ്റി പൊലീസ് കമ്മിഷണർ അജിത്ത് കുമാർ, എഎസ്പി: ടി.കെ.രത്നകുമാർ, എസിപി: കെ.പി.സുരേഷ് ബാബു, സ്പെഷൽ ബ്രാഞ്ച് എസിപി: ധനഞ്ജയബാബു എന്നിവർ സ്ഥലത്തെത്തി. ബോംബ് സ്ക്വാഡ്, ഫൊറൻസിക് പരിശോധനയും നടന്നു. ഇന്നലെ കോലത്തുവയൽ മുത്തപ്പൻ ക്ഷേത്രത്തിൽ തിരുവപ്പന ഉത്സവമായതിനാൽ രാത്രി വൈകിയും റോഡിൽ യാത്രക്കാരുണ്ടായിരുന്നു.