ADVERTISEMENT

പെരിങ്ങോം ∙ പട്ടികജാതി വികസന വകുപ്പ് 14.7 കോടി രൂപ മുടക്കി നിർമിച്ച് ഉദ്ഘാടനം ചെയ്ത ശേഷം പൂട്ടിയിട്ട മോഡൽ റസിഡൻഷ്യൽ സ്കൂൾ പരിസരത്ത് കഴിഞ്ഞ ദിവസങ്ങളിൽ തീ പടർന്നത് രണ്ടു തവണയാണ്. പെരിങ്ങോത്തെ അഗ്നിരക്ഷാ സേനയുടെയും തൊട്ടടുത്ത സിആർപിഎഫ് ക്യാംപിൽ നിന്നുള്ള സേനാംഗങ്ങളുടെയും നാട്ടുകാരുടെയും അക്ഷീണ പരിശ്രമമാണ് ഈ തീപിടിത്തങ്ങളിൽ സ്കൂൾ കെട്ടിടം കത്തിനശിക്കാതെ കാത്തത്.

പെരിങ്ങോം റസിഡൻഷ്യൽ സ്കൂളിനു സമീപം കഴിഞ്ഞ ദിവസം തീ പടർന്നപ്പോൾ അണയ്ക്കാൻ ശ്രമിക്കുന്ന പെരിങ്ങോത്തെ അഗ്നിരക്ഷാ സേന സ്റ്റേഷൻ ഓഫിസർ പി.വി.അശോകന്റെ നേതൃത്വത്തിലുള്ള സംഘം.

സർവ സൗകര്യങ്ങളും സജ്ജമാക്കി നിർമിച്ച കെട്ടിടത്തിന്റെ പരിസരം കാടുകയറിയത് മാസങ്ങൾക്കു മുൻപ് മലയാള മനോരമ ചൂണ്ടിക്കാട്ടിയിരുന്നു. കഴിഞ്ഞ ഒക്ടോബർ 17നു പ്രസിദ്ധീകരിച്ച വാർത്തയോടു പ്രതികരിക്കവേ, വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി പറഞ്ഞത് സ്കൂൾ തുറന്നു പ്രവർത്തിപ്പിക്കാൻ നടപടി സ്വീകരിക്കുമെന്നാണ്. ഇക്കാര്യത്തിൽ പട്ടിക വിഭാഗ വകുപ്പ് മന്ത്രിയുമായി ചർച്ച നടത്തുമെന്നും മന്ത്രി പറഞ്ഞിരുന്നു. സ്കൂൾ കെട്ടിടം പ്രയോജനപ്പെടുത്താൻ ഇടപെടുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യയും വാഗ്ദാനം ചെയ്തു.  എന്നാൽ ഒന്നാം നിലയുടെ ഉയരത്തിനൊപ്പം വളർന്നു പടർന്ന കാടുവെട്ടാനോ പരിസരം വൃത്തിയാക്കാനോ ആരും ഇടപെട്ടില്ല. കൊടും ചൂടിൽ പുൽച്ചെടികൾ കരിഞ്ഞുണങ്ങിയതോടെ തീ ആളിപ്പടരാൻ എളുപ്പമായി. ഇനിയും ഇതേ നിസ്സംഗത തുടർന്നാൽ എന്നെങ്കിലും കുട്ടികൾ വരുമ്പോൾ പഠിക്കാൻ കെട്ടിടം ബാക്കിയുണ്ടാകാത്ത സ്ഥിതിവരും.

കിഫ്ബി വഴി അനുവദിച്ച പണം ഉപയോഗിച്ച് പെരിങ്ങോം വില്ലേജിൽ എസ്ടി വകുപ്പിന്റെ 10 ഏക്കർ ഭൂമിയിൽ പട്ടികജാതി വികസന വകുപ്പാണ് കെട്ടിട സമുച്ചയങ്ങൾ നിർമിച്ചത്. രണ്ടു മന്ത്രിമാരുടെ സാന്നിധ്യത്തിൽ 2021 ഫെബ്രുവരി 11ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായാണ് ഉദ്ഘാടനം നിർവഹിച്ചത്. ഇതിനു ശേഷം രണ്ട് അധ്യയന വർഷാരംഭങ്ങൾ കടന്നെങ്കിലും കുട്ടികൾ ഇല്ലാത്തതിനാൽ ക്ലാസ് തുടങ്ങാൻ സാധിച്ചിട്ടില്ല. 11 ക്ലാസ് മുറികളുള്ള കെട്ടിടത്തിൽ 210 കുട്ടികൾക്ക് പഠിക്കാൻ സൗകര്യമുണ്ട്. 2342 ചതുരശ്രമീറ്റർ വിസ്തീർണമുള്ള രണ്ടുനില കെട്ടിടത്തിൽ ഹോസ്റ്റൽ, 210 പേർക്ക് ഇരിക്കാവുന്ന കന്റീൻ, 6 കുടുംബങ്ങൾക്ക് താമസിക്കാവുന്ന സ്റ്റാഫ് ക്വാർട്ടേഴ്‌സ് എന്നിവയുമുണ്ട്. ചുറ്റുമതിൽ, പാറാവുകാരനുള്ള മുറി, വാഹന പാർക്കിങ് സൗകര്യം, റോഡുകൾ, കുടിവെള്ള സംവിധാനം, മഴവെള്ള സംഭരണി തുടങ്ങിയവയും ഒരുക്കി.

കെട്ടിട സൗകര്യവും തസ്തികകളും സൃഷ്ടിച്ചിട്ടും ക്ലാസ് തുടങ്ങാൻ കഴിയാത്തതു സംബന്ധിച്ച് ടി.വി.മധുസൂദനൻ എംഎൽഎ രണ്ടു തവണ നിയമസഭയിൽ ചോദ്യമുയർത്തിയപ്പോഴും കുട്ടികളെ കിട്ടിയില്ലെന്ന മറുപടിയാണ് പട്ടികവിഭാഗ മന്ത്രി കെ.രാധാകൃഷ്ണൻ ആവർത്തിച്ചത്. പത്ര–ദൃശ്യ–ശ്രവ്യ മാധ്യമങ്ങൾ വഴിയും പട്ടികജാതി വികസന ഓഫിസർമാർ, എസ്‌സി പ്രമോട്ടർമാർ എന്നിവർ വഴിയും വിദ്യാർഥികളെ കണ്ടെത്താൻ ശ്രമം നടത്തിയെങ്കിലും മൂന്നു വിദ്യാർഥികൾ മാത്രമാണ് അപേക്ഷിച്ചത്. 10 കിലോമീറ്റർ അകലെയല്ലാതെ കാസർകോട് ജില്ലയിലെ വെള്ളച്ചാലിലും തളിപ്പറമ്പ് പട്ടുവത്തും രണ്ട് മോഡൽ റസിഡൻഷ്യൽ സ്കൂളുകൾ പ്രവർത്തിക്കുന്നതിനാൽ കുട്ടികളെ കിട്ടാൻ പ്രയാസമാണെന്നും മന്ത്രി നിയമസഭയിൽ നൽകിയ മറുപടിയിൽ പറയുന്നു.

ധൂർത്തിന്റെ സ്മാരകങ്ങൾ

തൊട്ടടുത്ത് രണ്ട് റസി‍ഡൻഷ്യൽ സ്കൂളുകൾ പ്രവർത്തിക്കുമ്പോൾ പിന്നെ എന്തിനാണ് കോടികൾ മുടക്കി കെട്ടിടം നിർമിച്ച് പൂട്ടിയിട്ടിരിക്കുന്നതെന്ന ചോദ്യത്തിനു മാത്രം കൃത്യമായ മറുപടിയില്ല. പട്ടുവം പഞ്ചായത്തിലെ കയ്യംതടത്താണ് ജില്ലയിലെ ആദ്യ മോഡൽ റസിഡൻഷ്യൽ സ്കൂൾ‍ പ്രവർത്തിക്കുന്നത്. ഇവിടെ 510 വിദ്യാർഥികളെ പ്രവേശിപ്പിക്കാനുള്ള സജ്ജീകരണമുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദ്യാർഥികൾക്ക് പ്രവേശനം നൽകിയിട്ടും നിലവിൽ 385 പേർ മാത്രമാണ് ഇവിടെയുള്ളത്. അടുത്ത വർഷം 5ാം ക്ലാസിൽ പെൺകുട്ടികളെ പ്രവേശിപ്പിക്കാൻ പദ്ധതിയുണ്ട്.

പട്ടികവിഭാഗ വകുപ്പിന്റെ ധൂർത്തിന് വെങ്ങരയിലുമുണ്ട് മറ്റൊരു സ്മാരകം കൂടി. നാലു കോടി രൂപ ചെലവിൽ നിർമിച്ച മാടായി ബോയ്സ് ഹോസ്റ്റൽ കെട്ടിടമാണ് ഉദ്ഘാടനം ചെയ്ത് നാലു വർഷത്തിലേറെയായി അടച്ചിട്ടിരിക്കുന്നത്. 2018 ജൂൺ 9ന് അന്നത്തെ പട്ടികവിഭാഗ മന്ത്രി എ.കെ.ബാലനായിരുന്നു കെട്ടിടം ഉദ്ഘാടനം ചെയ്തത്. 44 വിദ്യാർഥികൾക്ക് താമസിക്കാനുള്ള മുറികളാണ് കെട്ടിടത്തിലുള്ളത്. ഹോസ്റ്റൽ വരാന്ത നിലവിൽ ഐടിഐ വിദ്യാർഥികൾ വർക്ക്ഷോപ്പായി പ്രയോജനപ്പെടുത്തുന്നുണ്ട് എന്നതാണ് കോടികൾ മുടക്കി നിർമിച്ച കെട്ടിടം കൊണ്ടുള്ള ഏക നേട്ടം. ഐടിഐക്കു വേണ്ടി 3.1 കോടി രൂപ ചെലവിട്ട് പുതിയ കെട്ടിടം നിർമിക്കുന്ന പ്രവർത്തനങ്ങൾ സമീപത്തുതന്നെ പുരോഗമിക്കുകയാണ്.

പഴയ വർക് ഷോപ് പൊളിച്ചുമാറ്റിയാണ് രണ്ടു നിലകളിലായി പുതിയ കെട്ടിടം നിർമിക്കുന്നത്. ഇതുൾപ്പെടെ അഞ്ചു വർഷത്തിനകം 7.1 കോടി രൂപയാണ് സംസ്ഥാന സർക്കാർ മാടായി ഐടിഐക്കുവേണ്ടി അനുവദിച്ചത്. പട്ടികവർഗ വകുപ്പിനു കീഴിൽ ആറളം ഫാമിലെ ഏഴാം ബ്ലോക്കിൽ 17.39 കോടി രൂപ ചെലവഴിച്ച് ഒരു വർഷം മുൻപ് നിർമാണം പൂർത്തിയാക്കിയ മോഡൽ റസിഡൻഷ്യൽ സ്കൂൾ കെട്ടിടവും പട്ടികജാതി വകുപ്പിനു കീഴിൽ പെരിങ്ങോത്ത് 14.7 കോടി രൂപ മുടക്കി രണ്ടു വർഷം മുൻപ് നിർമിച്ച കെട്ടിടവും പൂട്ടിയിട്ടിരിക്കുന്നതു സംബന്ധിച്ച് കഴിഞ്ഞ ദിവസം മലയാള മനോരമ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com