മാലിന്യത്തിന്റെ നേർചിത്രമായി നഗരത്തിലൊരു തോട്
Mail This Article
തലശ്ശേരി ∙ നഗരസഭയുടെ കഴിഞ്ഞ ദിവസത്തെ ബജറ്റ് ചർച്ചയിൽ പ്രതിപക്ഷ വിമർശനം നേരിട്ട ഭരണപക്ഷത്തെ അംഗങ്ങൾ പറഞ്ഞതു നഗരത്തെ സുന്ദരവും ശുചിത്വപൂർണവുമാക്കാനുള്ള നടപടികൾ ഏറെ മുന്നോട്ട് പോയെന്നാണ്. എന്നാലിതാ നഗരമധ്യത്തിൽ ഗുഡ്സ്ഷെഡ് – വീനസ് കോർണർ റോഡിനും റെയിൽപാളത്തിനും ഇടയിൽ അത്യന്തം മലീമസമായി പ്രദേശവാസികൾക്കു ദുർഗന്ധവും കൊതുകുകടിയും സമ്മാനിച്ച് 49, 50 വാർഡുകളിലൂടെ ഒഴുകുന്ന തോട് നഗരത്തിലെ മാലിന്യത്തിന്റെ നേർചിത്രമായി മാറുന്നു.
റെയിൽവേ സ്റ്റേഷൻ മുതൽ വീനസ് കോർണർ വരെ തോട്ടിലെ കറുപ്പ് വെള്ളത്തിൽ നിറയെ മാലിന്യമാണ്. ഇതിന്റെ കരയിൽ ഒട്ടേറെ വീടുകളും ഒന്നിലേറെ ആരാധനാലയങ്ങളും ഫ്ലാറ്റ് സമുച്ചയവും വ്യാപാര സ്ഥാപനങ്ങളുമുണ്ട്. കൊതുകടി കൊണ്ടു രക്ഷയില്ലെന്നാണു പ്രദേശവാസികൾ പറയുന്നത്. വേനൽ കടുത്തതോടെ മലിനജലം വറ്റാൻ തുടങ്ങിയപ്പോൾ രൂക്ഷമായ ദുർഗന്ധവും വമിച്ചുതുടങ്ങി. ഒന്നര കിലോമീറ്ററിൽ നീണ്ടു കിടക്കുന്ന തോട്ടിൽ വർഷങ്ങൾക്കു മുൻപ് നിറയെ മത്സ്യം ഉണ്ടായിരുന്നുവെന്നു പ്രദേശവാസികൾ ചൂണ്ടിക്കാട്ടി.
പിന്നീട് ആശുപത്രി മാലിന്യമുൾപ്പെടെ തോട്ടിലേക്കു തള്ളിയതോടെ മത്സ്യങ്ങളെല്ലാം നശിച്ചു. തോട്ടിൽ മരവും കുറ്റിച്ചെടികളും വളർന്നു ഒഴുക്ക് തടസ്സപ്പെടുന്നു.വാഹനങ്ങളിൽ പോകുന്നവരുൾപ്പെടെ തങ്ങളുടെ മാലിന്യം നിക്ഷേപിക്കുന്നതു തോട്ടിലാണ്. വർഷങ്ങളായി തോട് വൃത്തിയാക്കാറില്ല. ശുചിത്വനഗരം സുന്ദര നഗരം എന്ന പ്രഖ്യാപനം വാചകങ്ങളിലൊതുക്കാതെ നഗരഭരണാധികാരികളുടെ ഫലപ്രദമായ ഇടപെടൽ വേണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.