പട്ടാപ്പകൽ വീട് കുത്തിത്തുറന്ന് 20 പവൻ സ്വർണവും 22,000 രൂപയും കവർന്നു
Mail This Article
ഇരിക്കൂർ ∙ പടിയൂരിൽ പട്ടാപ്പകൽ വീട് കുത്തിത്തുറന്നു കവർച്ച. 20 പവൻ സ്വർണവും 22,000 രൂപയും കവർന്നു. ചടച്ചിക്കുണ്ടത്തെ കാഞ്ഞിരത്താംകുന്നേൽ ബെന്നി ജോസഫിന്റെ വീട്ടിലാണു മോഷണം നടന്നത്. ഇന്നലെ രാവിലെ 7നു വീട്ടുകാർ സമീപത്തെ കല്ലുവയൽ സെന്റ് ആന്റണീസ് ദേവാലത്തിൽ കുർബാനയ്ക്കു പോയപ്പോഴാണു സംഭവം. 9നു തിരിച്ചെത്തിയപ്പോഴാണു മോഷണം നടന്നതായി കണ്ടത്. വീടിന്റെ മുൻഭാഗത്തെ വാതിൽ കുത്തിത്തുറന്ന് അകത്തു കടന്ന മോഷ്ടാവ് കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ച സ്വർണവും പണവുമാണു കവർന്നത്. അലമാര കുത്തിപ്പൊളിക്കുകയായിരുന്നു.
വീട്ടിൽ സിസിടിവി ഉണ്ടായിരുന്നെങ്കിലും ക്യാമറ തകർത്ത നിലയിലാണ്. ക്യാമറയുടെ ഹാർഡ് ഡിസ്ക് മോഷ്ടാവ് കൊണ്ടുപോയി. വർക്ക് ഏരിയയുടെ ഗ്രിൽ വാതിൽ തുറന്ന നിലയിലായിരുന്നു. ഇതിന്റെ പൂട്ടും താക്കോലും മോഷ്ടാവ് കൊണ്ടു പോയി. വിവരമറിഞ്ഞ് ഇരിക്കൂർ പ്രിൻസിപ്പൽ എസ്ഐ കെ.ദിനേശന്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. കണ്ണൂരിൽ നിന്നുള്ള വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും വീട്ടിൽ പരിശോധന നടത്തി.