ഫാ. മനോജ് ഒറ്റപ്ലാക്കലിന് കണ്ണീരിൽ കുതിർന്ന അന്ത്യപ്രണാമം
Mail This Article
എടൂർ ∙ വിധി സമ്മാനിച്ചതു ചുരുങ്ങിയ ആയുസ്സെങ്കിലും ഒരു മനുഷ്യായുസ്സിലധികം നന്മ ചിത്രങ്ങൾ കോറിയിട്ടു ഫാ. മനോജ് ഒറ്റപ്ലാക്കൽ നിത്യതയിലേക്കു മടങ്ങി. തേങ്ങലുകൾ ഒടുങ്ങാത്ത ജനസഞ്ചയം കണ്ണീർപ്പൂക്കളാൽ അർച്ചനയേകി. സ്വന്തം വീട്ടിലും തിരുപ്പട്ടം സ്വീകരിച്ച് ആദ്യം കുർബാന അർപ്പിച്ച എടൂർ സെന്റ് മേരീസ് ഫൊറോനാ പള്ളിയിലും മൃതദേഹം പൊതുദർശനത്തിനു വച്ചു. മാതാപിതാക്കളുടെയും സഹോദരങ്ങളുടെയും സങ്കടം അന്തിമോപചാരം അർപ്പിക്കാൻ എത്തിയവരുടെയും കണ്ണുകളെ ഈറനാക്കി.
ടാൻസാനിയയിൽ നിന്നെത്തിയ അനിയൻ ഫാ. ജോജേഷ് ജ്യേഷ്ഠന് മുത്തം നൽകി. എടൂർ സെന്റ് മേരീസ് പള്ളിയിൽ നടന്ന സംസ്‌കാര ശുശ്രൂഷകളിലും കുർബാനയിലും തലശ്ശേരി ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനി, ആർച്ച് ബിഷപ് ഇമെരിറ്റസ് മാർ ജോർജ് വലിയമറ്റം, വികാരി ജനറൽമാരായ മോൺ ആന്റണി മുതുകുന്നേൽ, മോൺ ജോസഫ് ഒറ്റപ്ലാക്കൽ, മോൺ സിബി പാലാക്കുഴി, മോൺ മാത്യു ഇളംതുരുത്തിപ്പടവിൽ, താമരശ്ശേരി രൂപതാ വികാരി ജനറൽ മോൺ ജോയ്‌സ് വയലിൽ,
സിഎസ്ടി ജനറൽ ഫാ. ജോജോ വരകുകാലായിൽ, മൈനർ സെമിനാരി റെക്ടർ ഫാ. ജോർജ് കരോട്ട്, സഹോദരൻ ഫാ. ജോജേഷ് ഒറ്റപ്ലാക്കൽ എന്നിവർ കാർമികത്വം വഹിച്ചു. മേജർ ആർച്ച് ബിഷപ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ അനുശോചന സന്ദേശം പ്രൊക്കുറേറ്റർ ഫാ. ജോസഫ് കാക്കരമറ്റം വായിച്ചു. ഫാ. മനോജ് ഒറ്റപ്ലാക്കലിന്റെ ലഘു ജീവചരിത്രം അതിരൂപതാ ചാൻസലർ ഫാ. ബിജു മുട്ടത്തുകുന്നേൽ അവതരിപ്പിച്ചു.
പാസ്റ്ററൽ കോ-ഓർഡിനേറ്റർ ഫാ. ഡോ. ഫിലിപ്പ് കവിയിൽ, ജുഡിഷ്യൽ വികാർ ഫാ. ജോൺസൺ കോവൂർ പുത്തൻപുര എന്നിവരുടെ നേതൃത്വത്തിൽ സന്ദേശഭവനിലെയും ബിഷപ് ഹൗസിലെയും മുഴുവൻ വൈദീകരും എടൂർ സെന്റ് മേരീസ് ഫൊറോനാ വികാരി ഫാ. തോമസ് വടക്കേമുറിയിലിന്റെ നേതൃത്വത്തിൽ ഇടവകാ സമൂഹവും പൊതുദർശനത്തിനും സംസ്‌കാര ശുശ്രൂഷകൾക്കും നേതൃത്വം നൽകി. സണ്ണി ജോസഫ് എംഎൽഎ ഉൾപ്പെടെ പതിനായിരങ്ങൾ അന്തിമോപചാരം അർപ്പിച്ചു.