യാത്ര ക്യാമറക്കണ്ണിലായി; ആദ്യദിനം 2437 നിയമലംഘനങ്ങൾ
Mail This Article
കണ്ണൂർ ∙ റോഡ് ക്യാമറകൾ ‘പണി’ തുടങ്ങി. ആദ്യ ദിനം ക്യാമറക്കണ്ണിൽ തെളിഞ്ഞ നിയമലംഘനങ്ങളുടെ എണ്ണം 2437. ഇതിൽ 200 എണ്ണത്തിനാണു പിഴ ചുമത്തിയത്.സേഫ് കേരളയുടെ ഭാഗമായി ജില്ലയിൽ 50 ക്യാമറകളാണു സ്ഥാപിച്ചിട്ടുള്ളത്. ഇതിൽ 48ഉം ഇന്നലെ മുതൽ പ്രവർത്തനം തുടങ്ങി. അനധികൃത പാർക്കിങ് തടയാൻ മാത്രം തലശ്ശേരിയിൽ നിരീക്ഷണത്തിനായി രണ്ടു ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്.
ഹെൽമറ്റ്, സീറ്റ് ബെൽറ്റ് ധരിക്കാത്ത യാത്രകൾക്ക് 500 രൂപയും ഡ്രൈവിങ്ങിനിടെയുള്ള മൊബൈൽ ഉപയോഗത്തിന് 2000 രൂപയും സിഗ്നൽ തെറ്റിച്ചുള്ള യാത്രകൾക്ക് 1000 രൂപയും 3 പേരെ വച്ചുള്ള ഇരുചക്ര വാഹനയാത്രയ്ക്ക് 1000 രൂപയുമാണു പിഴ.മട്ടന്നൂർ എൻഫോഴ്സ്മെന്റ് ആർടി ഓഫിസിലാണ് കൺട്രോൾ റൂം. ഇവിടെ നിന്നാണു നോട്ടിസ് ലഭിക്കുക. തെറ്റായി നോട്ടിസ് ലഭിച്ചാൽ ഇവിടെത്തന്നെ പരാതികളും നൽകാം. നോട്ടിസ് കൈപ്പറ്റി 30 ദിവസത്തിനുള്ളിൽ പിഴയൊടുക്കണം. പിഴ അടയ്ക്കാതെ കോടതിയിൽ പോകേണ്ട സാഹചര്യമുണ്ടായാൽ കേന്ദ്ര നിയമപ്രകാരമുള്ള കൂടിയ തുക അടയ്ക്കേണ്ടി വരും.