ADVERTISEMENT

ഭൂമിയും തൊഴിലും നഷ്ടപ്പെട്ടവർക്കുള്ള സഹായം സംബന്ധിച്ചു വ്യക്തതയില്ല

പൂളക്കുറ്റി ∙ ഉരുൾപൊട്ടലിൽ വീടുകൾക്കു കേടുപാടു പറ്റിയവർക്കും മരിച്ചവരുടെ ആശ്രിതർക്കും സംസ്ഥാന സർക്കാർ പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചെങ്കിലും ഭൂമിയും തൊഴിലും നഷ്ടപ്പെട്ടവർക്കുള്ള സഹായം സംബന്ധിച്ചു വ്യക്തതയില്ല. 2022 ഓഗസ്റ്റ് ഒന്നിനു രാത്രിയിലും തൊട്ടടുത്ത ദിവസങ്ങളിലുമായി പൂളക്കുറ്റി, വെള്ളറ, സെമിനാരി വില്ല, മാടശേരി, ഏലപ്പീടിക, കണ്ടംതോട്, നെടുംപുറംചാൽ പ്രദേശങ്ങളിലായി 75 ഹെക്ടറോളം കൈവശ ഭൂമി നഷ്ടപ്പെട്ടു എന്നാണ് റവന്യു വകുപ്പിന്റെ കണക്ക്. ഇത്രയും ഭൂമി ഉപയോഗശൂന്യമാക്കിയാണ് ഉരുൾപൊട്ടി ഒഴുകിപ്പോയത്. ഏറ്റവുമധികം ഭൂമി നഷ്ടപ്പെട്ടത് സെമിനാരി വില്ലയിലാണ്. 

മാടശേരി, വെള്ളറ പ്രദേശങ്ങളിൽ ഉരുൾപൊട്ടി ഒഴുകി പോയതാണെങ്കിൽ നെടുംപുറംചാൽ, നെല്ലാനിക്കൽ, കാഞ്ഞിരപ്പുഴ പ്രദേശങ്ങളിൽ പുഴകളിലും തോടുകളിലുമുണ്ടായ കുത്തൊഴുക്കിൽ ഇരുകരകളും ഇടിഞ്ഞാണു നഷ്ടമുണ്ടായത്. വെള്ളത്തിലൂടെ ഒഴുകിയെത്തിയ കല്ലും മണ്ണും മരങ്ങളും വന്നടിഞ്ഞു പാടങ്ങൾ നികന്നു പോയിട്ടുമുണ്ട്. പക്ഷേ ഇവയുടെ നഷ്ടം എങ്ങനെ കണക്കാക്കുമെന്നും നഷ്ടപരിഹാരത്തിനുള്ള മാർഗം എന്തെന്നുമുള്ള ചോദ്യം ബാക്കിയാണ്. 

പശ്ചിമഘട്ട സംരക്ഷണത്തിന്റെ ഭാഗമായി നടത്തിയിട്ടുള്ള നീർത്തട സംരക്ഷണ പദ്ധതികളിലെ നിർമിതികളും തകർന്നവയിൽ പെടുന്നു. കൃഷി ചെയ്തിരുന്ന കൈവശഭൂമി നശിക്കുന്നതിനൊപ്പം ആ ഭൂമിയിലെ കൃഷിയെ ആശ്രയിച്ചു ജീവിക്കുന്ന കർഷകരുടെ തൊഴിൽ കൂടിയാണ് ഇല്ലാതായിരിക്കുന്നത്. അതുകൂടി കണക്കാക്കിയാൽ നഷ്ടം പല മടങ്ങാണ്. കഴിഞ്ഞ തവണ ഉരുൾപൊട്ടലുണ്ടായ പ്രദേശത്ത് ഈ വർഷവും മണ്ണിടിച്ചിലിനുള്ള സാധ്യത നിലനിൽക്കുകയാണ്. ഈ പ്രദേശമെല്ലാം പരിസ്ഥിതിലോല മേഖല ആയതിനാൽ നിർമാണങ്ങൾ ഒന്നും ഇനി സാധ്യമാകില്ലെന്നാണ് ജിയോളജി, റവന്യു, പഞ്ചായത്ത് വകുപ്പുകൾ കർഷകരെ അറിയിച്ചിട്ടുള്ളത്. അതിനാൽ തന്നെ ഈ മേഖലയിൽ ഭൂമി നഷ്പ്പെട്ടവർക്കും വീടിനു ഭീഷണി നേരിടുന്നവർക്കും നഷ്ടപരിഹാരവും പകരം ഭൂമിയും നൽകുകയാണു വേണ്ടതെന്ന് കർഷകർ പറയുന്നു. ഭൂമിയും കൃഷിയും നഷ്ടപ്പെട്ട കുടുംബങ്ങളുടെ രക്ഷയ്ക്കായി സർക്കാർ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്ന ആവശ്യവും ശക്തമാണ്.

മുൻപ് 10 ലക്ഷം വരെ അനുവദിച്ചു

വീട് നഷ്ടപ്പെട്ടവർക്ക് 4 ലക്ഷം എന്ന കണക്കും ജനത്തിനു ബോധ്യപ്പെടുന്നില്ല. 4 ലക്ഷം രൂപയ്ക്ക് ഇന്നത്തെ നിലയിൽ രണ്ടു മുറികൾ പോലും പണിയാൻ കഴിയില്ല. ഭൂമിയും വീടും നഷ്ടപ്പെട്ടവർക്ക് മുൻ കാലങ്ങളിൽ 10 ലക്ഷം രൂപ വരെയാണ് അനുവദിച്ചിരുന്നത്. 6 ലക്ഷം രൂപ ഭൂമി വാങ്ങുന്നതിനും 4 ലക്ഷം വീട് വയ്ക്കുന്നതിനും. അത് 4 വർഷം മുൻപുള്ള കണക്കാണ്. കഴിഞ്ഞ 4 വർഷത്തിനിടയിൽ എല്ലാ വസ്തുക്കളുടെയും വില 50 ശതമാനം മുതൽ 150 ശതമാനം വരെ വർധിച്ചിട്ടുണ്ട്. കൂലിയും വർധിച്ചു. അപ്പോൾ സർക്കാർ നഷ്ടപരിഹാരത്തിന് ഉപയോഗിച്ച സമവാക്യം ഏതാണെന്നതും ചോദ്യമായി ഉയരുന്നു. വീട് ഭാഗികമായി തകർന്നവർക്കുണ്ടായ നഷ്ടം കണക്കാക്കിയതും ആശങ്ക ഉയർത്തുന്നതാണ്. അറ്റകുറ്റപണികൾ നടത്തുന്നതിനുള്ള ചെലവ് കണക്കാക്കപ്പെടേണ്ടതുണ്ട്. നഷ്ടങ്ങൾ കണക്കാക്കുന്നതിനു വീണ്ടും പരിശോധനകൾ വേണ്ടി വരുമെന്ന സ്ഥിതിയിലേക്കാണു കാര്യങ്ങൾ നീങ്ങുന്നത്. തുകയിൽ വർധനയോടെ പുതിയ പുനരുദ്ധാരണ പാക്കേജ് ആവശ്യമാണ് എന്ന ആവശ്യവും ശക്തമാണ്.

 യഥാർഥ നഷ്ടം എത്ര?

മൂന്നര മാസത്തോളം സമയമെടുത്താണ് കണിച്ചാർ പഞ്ചായത്തിലെ നാശനഷ്ടങ്ങളുടെ കണക്കെടുത്തത്. പഞ്ചായത്ത് തയാറാക്കി നൽകിയ കണക്കുകൾ പ്രകാരം 63 കോടിയോളം രൂപയുടെ നഷ്ടമാണു സംഭവിച്ചത്. ഇതിൽ റവന്യു വകുപ്പിന്റെ നഷ്ടവും ഉൾപ്പെടുന്നുണ്ടെന്നാണ് അവകാശപ്പെട്ടിരുന്നത്. റവന്യു, കൃഷി വകുപ്പുകളിലെ ഉദ്യോഗസ്ഥർ സ്ഥലത്ത് ക്യാംപ് ചെയ്താണു നഷ്ടം കണക്കാക്കിയത്. ഈ കണക്കുകൾ പിന്നീട് കലക്ടർക്കു കൈമാറി. കണക്കുകൾ പക്ഷേ മന്ത്രിസഭയുടെ മുന്നിലെത്താൻ പിന്നെയും വൈകി. ഒടുവിൽ 35 കോടിയുടെ നഷ്ടം കണക്കാക്കിയാണ് ഇപ്പോൾ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുള്ളത്. പക്ഷേ ഈ നഷ്ടം കണക്കാക്കിയ മാനദണ്ഡം ഇനിയും നാട്ടുകാർക്ക് മനസ്സിലായിട്ടില്ല. 75 ഹെക്ടറോളം ഭൂമി നശിച്ചിട്ടും അവിടെ കൃഷി വകുപ്പ് കണക്കാക്കിയ നഷ്ടം 35.35 ലക്ഷം രൂപ മാത്രമാണ്.

ജോയ് തൈക്കൽ ,പൂളക്കുറ്റിയിലെ കർഷകൻ

‘‘ഉരുൾപൊട്ടലുണ്ടായ പ്രദേശങ്ങളിൽ തുടർന്നു കൃഷി ചെയ്തു പഴയ നിലയിലാക്കാൻ ദീർഘ കാലം അധ്വാനിക്കേണ്ടതുണ്ട്. തോട്ടങ്ങൾ പോലും ഒഴുകി പോയിരിക്കുന്നു. ഒട്ടേറെ കുടുംബങ്ങളാണ് ഇപ്പോൾ അത്തരം നഷ്ടങ്ങൾ കാരണം പ്രതിസന്ധിയിൽ ആയിട്ടുള്ളത്.’’

ഷാജി തേക്കുംകാട്ടിൽ, പൂളക്കുറ്റിയിലെ കർഷകൻ

‘‘മണ്ണ് ജല സംരക്ഷണ പദ്ധതികളുടെ ഭാഗമായി ഒട്ടേറെ നിർമാണങ്ങളാണ് ഈ മേഖലയിൽ നടത്തിയിട്ടുള്ളത്. നീർത്തട സംരക്ഷണ പദ്ധതികളുടെ ഭാഗമായും നിർമാണങ്ങൾ നടത്തിയിരുന്നു. അവയിൽ ഭൂരിഭാഗവും ഉരുൾ പൊട്ടലിൽ തകരുകയും വൻ നഷ്ടം സംഭവിക്കുകയും ചെയ്തു. അവ ഉൾപ്പെടുന്ന ഭൂമിയുടെ സംരക്ഷണവും ഇപ്പോൾ പ്രതിസന്ധിയിലാണ്.’’

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com