കൂത്തുപറമ്പ് ∙ നഗരസഭയിൽ ജിഎഎസ് മാപ്പിങ് സർവേക്ക് തുടക്കമായി. ഡ്രോൺ ഉപയോഗിച്ചാണ് ഡിജിറ്റൽ വിവരശേഖരണം നടത്തുന്നത്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയുടെ ഐടി വിങ്ങിനാണ് സർവേ ചുമതല. സ്വകാര്യ - പൊതുമേഖല കെട്ടിടങ്ങൾ, റോഡുകൾ, നടപ്പാതകൾ, പാലങ്ങൾ, കലുങ്കുകൾ എന്നിവയുടെ ഡിജിറ്റൽ വിവരശേഖരണമാണ് ആദ്യഘട്ടത്തിൽ നടക്കുന്നത്. അതിർത്തി നിർണയം ഏതാനും ദിവസം കൊണ്ട് പൂർത്തിയാക്കും.
പ്രത്യേക പോർട്ടൽ വഴിയുള്ള വിവര ശേഖരണമാണ് അടുത്തഘട്ടം. 130ഓളം ചോദ്യാവലികളുള്ള ആപ്ലിക്കേഷനുമായി മുഴുവൻ വീടുകളിലും സ്ഥാപനങ്ങളിലും എത്തിയായിരിക്കും വിവരശേഖരണം നടത്തുക. 6 മാസം കൊണ്ട് സർവേ പൂർത്തീകരിക്കാനാണ് കരാർ. ജനങ്ങൾ ഇതുമായി സഹകരിക്കണമെന്ന് സർവേയുടെ ഉദ്ഘാടനം നിർവഹിച്ച് നഗരസഭാധ്യക്ഷ വി.സുജാത പറഞ്ഞു. വൈസ് ചെയർമാൻ വി.രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.ആർ.അജി, കൗൺസിലർമാരായ കെ.വി.രജീഷ്, കെ.അജിത, വി.പി.മുഹമ്മദ് റാഫി, ആർ.ഹേമലത, കെ.ഗീത, പി.ശ്രീലത എന്നിവർ പ്രസംഗിച്ചു.