ആറളം ഫാം പുനരധിവാസ മേഖലയിൽ ആടിനെ പുലി കൊന്നു
Mail This Article
ഇരിട്ടി∙ ആറളം ഫാം പുനരധിവാസ മേഖലയിൽ പുലി ആടിനെ കടിച്ചു കൊന്നു. ബ്ലോക്ക് 11 ൽ ചോമാനിയിലെ സുധാകരന്റെ വീട്ടുമുറ്റത്ത് കെട്ടിയിട്ടിരുന്ന ആടിനെയാണു കൊന്നത്. ഇന്നലെ പുലർച്ചെ 2 നാണ് സംഭവം. ആടിനെ കെട്ടിയിട്ടതിനു സമീപം, വീടിന്റെ തിണ്ണയിൽ സുധാകരനും കുടുംബവും കാവൽ കിടന്നിരുന്നു. ആടിന്റെ പെട്ടെന്നുള്ള കരച്ചിൽ കേട്ട് ഉണർന്ന സുധാകരനും കുടുംബവും ഓടിയെത്തിയപ്പോഴേക്കും ആടിനെ കൊന്നിരുന്നു. ആറളം വന്യജീവി സങ്കേതത്തോടു ചേർന്ന പ്രദേശം കൂടിയാണു ചോമാനി.ജീവിത മാർഗത്തിനു കൂടി സഹായകമായ ആടിനെ നഷ്ടപ്പെട്ട സങ്കടത്തിലാണു സുധാകരനും ഭാര്യ രമണിയും.
വ്യാഴാഴ്ച ബ്ലോക്ക് 7 ൽ വയനാട് മേഖലയിൽ താമസിക്കുന്ന പി.സി.ബാലന്റെ ഭാര്യ രാധ കടുവയെ കണ്ടതായി അറിയിച്ചിരുന്നു. രാത്രി 3 തവണ കാട്ടിൽ നിന്നു അലർച്ച കേട്ടതായും അറിയിച്ചിരുന്നു. 2 ഇടത്തും ഡപ്യൂട്ടി റേഞ്ചർ എം.ഷൈനികുമാറിന്റെയും ഫോറസ്റ്റർ സി.ചന്ദ്രന്റെയും നേതൃത്വത്തിൽ വനം ദ്രുത പ്രതികരണ സേന പരിശോധന നടത്തി. ബ്ലോക്ക് 11 ൽ കണ്ടെത്തിയ കാൽപ്പാടുകളിൽ നിന്നു പുലിയാണെന്നു സ്ഥിരീകരിച്ചെങ്കിലും ബ്ലോക്ക് 7 ൽ കടുവയുടെ സാന്നിധ്യം ഉറപ്പാക്കുന്ന തെളിവുകൾ കണ്ടെത്താൻ വനം വകുപ്പിനു കഴിഞ്ഞിട്ടില്ല.ബ്ലോക്ക് 11 ലെ ചോമാനിയിൽ ആടിനെ പുലി പിടിച്ച മേഖലയിൽ ക്യാമറകൾ സ്ഥാപിക്കുമെന്നു കൊട്ടിയൂർ റേഞ്ചർ സുധീർ നേരോത്ത് അറിയിച്ചു. ഉടമയ്ക്കു നഷ്ടപരിഹാരം ലഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചതായും റേഞ്ചർ അറിയിച്ചു.