പഴശ്ശി സംഭരണി പ്രദേശത്ത് വനംവകുപ്പ് നട്ട മാഞ്ചിയം, അക്കേഷ്യ മരങ്ങൾ മുറിക്കുന്നു; 1300 മരങ്ങൾ മുറിച്ചു

Mail This Article
ഇരിട്ടി ∙ കോളിക്കടവിൽ പഴശ്ശി സംഭരണി പ്രദേശത്ത് വനംവകുപ്പ് കണ്ണൂർ ഡിവിഷന്റെ നേതൃത്വത്തിൽ നട്ടുപിടിപ്പിച്ച മാഞ്ചിയം, അക്കേഷ്യ മരങ്ങൾ മുറിച്ചുതുടങ്ങി. കഴിഞ്ഞ സെപ്റ്റംബറിൽ കൊട്ടിയൂർ റേഞ്ചിൽ നിന്നുള്ള പ്രത്യേക സംഘം കണക്കെടുത്തു നൽകിയ മരങ്ങളിൽ കോളിക്കടവ് ഫുട്ബോൾ ഗ്രൗണ്ട് മേഖലയിലുള്ള 1205 മാഞ്ചിയം മരങ്ങളും 95 അക്കേഷ്യ മരങ്ങളും മുറിച്ചു. അടുത്ത ഘട്ടത്തിൽ കോളിക്കടവ് അങ്കണവാടി പരിസരത്തുള്ള 1208 മാഞ്ചിയം മരങ്ങളും 70 അക്കേഷ്യ മരങ്ങളും മുറിക്കും. മലപ്പുറം സ്വദേശിയാണു മരം മുറിച്ചുമാറ്റാൻ ടെൻഡർ എടുത്തത്.
ഇവിടെ നിന്നും മുറിച്ച മരങ്ങൾ തമിഴ്നാട്ടിലേക്കാണു കൊണ്ടുപോകുന്നത്. പേപ്പർ നിർമാണത്തിന് ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്കാണ് മരം ഉപയോഗിക്കുന്നത്.6 ഹെക്ടറോളം സ്ഥലത്ത് 12 വർഷം മുൻപ് നട്ട മരങ്ങൾ വളർച്ചയെത്തിയതിനെ തുടർന്നാണ് മുറിച്ചു മാറ്റുന്നതിനു നടപടി സ്വീകരിച്ചത്.മുൻപും ഇവിടെ അക്കേഷ്യ മരങ്ങൾ നട്ടിരുന്നു. 13 വർഷം മുൻപ് ഇവ വെള്ളൂർ ന്യൂസ് പ്രിന്റ് ഫാക്ടറി മാനേജ്മെന്റ് വാങ്ങിയിരുന്നു. ഇക്കുറി ഇവർ മരം വാങ്ങാൻ താൽപര്യം പ്രകടിപ്പിക്കാത്ത സാഹചര്യത്തിലാണു ടെൻഡർ വിളിച്ചത്.
പഴശ്ശി സംഭരണി പദ്ധതി പ്രദേശത്ത് ഷട്ടർ ഇട്ടാൽ മാത്രം വള്ളം കയറുന്നതു ഉൾപ്പെടെയുള്ള കാലിയായ സ്ഥലങ്ങളിൽ നേരത്തേ അക്കേഷ്യ മരങ്ങൾ നട്ടപ്പോൾ തന്നെ വിമർശനം ഉയർന്നിരുന്നു. ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നുവെന്ന ആശങ്കയായിരുന്നു കാരണം. 12 വർഷം മുൻപ് വീണ്ടും അക്കേഷ്യ മരങ്ങൾക്കു ഒപ്പം സമാന സ്വഭാവം ഉള്ള മാഞ്ചിയം മരങ്ങൾ വച്ചുപിടിപ്പിച്ചപ്പോഴും വിമർശനം ഉണ്ടായി. ഇവ വച്ചുപിടിപ്പിക്കുന്നതു വനം നയത്തിനു വിരുദ്ധമാണെന്നു പരിസ്ഥിതി പ്രവർത്തകരിൽ നിന്നും പരാതി ഉയർന്നിരുന്നു.കണ്ണൂർ വനം ഡിവിഷന് പുറമേ സാമുഹിക വനവൽക്കരണ വിഭാഗവും മരങ്ങൾ നട്ടിട്ടുണ്ട്. കോളിക്കടവിന് പുറമേ പടിയൂർ, നിടിയോടി, പെരുവംപറമ്പ്, പെരുമ്പറമ്പ്, വള്ള്യാട് ഭാഗങ്ങളിലും വളർച്ചയെത്തിയ മരങ്ങളുണ്ട്.
ഇനി ഫലവൃക്ഷങ്ങൾ
പഴശ്ശി സംഭരണി പദ്ധതി പ്രദേശത്ത് ഇനി നടുക ഫലവൃക്ഷങ്ങളെന്നു സൂചന. അക്കേഷ്യ, മാഞ്ചിയം മരങ്ങൾ നടില്ല. പരിസ്ഥിതി പ്രവർത്തകർക്കു പുറമേ വനം വകുപ്പ് ഉന്നത കേന്ദ്രങ്ങളിൽ നിന്നുൾപ്പെടെ ഇതേ നിർദേശം ആണു ഉയർന്നിട്ടുള്ളത്. പായം പഞ്ചായത്ത് മുളഗ്രാമം പദ്ധതിക്കും സ്ഥലം ആവശ്യപ്പെട്ടിട്ടുണ്ട്.